അതിർത്തിയിൽ അന്നമൂട്ടി എസ് വൈ എസ് സാന്ത്വനം
മുത്തങ്ങ(വയനാട്): കേരള – കർണാടക അതിർത്തിയായ മുത്തങ്ങ വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇഫ്താർ വിഭവങ്ങളും ഭക്ഷണവും ഒരുക്കി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ. ഇവിടത്തെ താൽക്കാലിക കോവിഡ് പരിശോധനാ കേന്ദ്രങ്ങൾക്ക് മുന്നിൽ മണിക്കൂറുകൾ കാത്തുനിന്ന് പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ പോകാൻ അനുവദിക്കുന്നത്. ലക്ഷ്യ സ്ഥാനങ്ങളിൽ എത്തുന്നതിനു മുന്നേ ഭക്ഷണവും വെള്ളവും നോമ്പ് തുറയും ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസകരമാണ് എസ്.വൈ.എസ് സാന്ത്വനത്തിന്റെ ഇഫ്താർ. നൂറു കണക്കിന് പേരാണ്
ദിവസവും അതിർത്തി കടന്നെത്തുന്നത്. കടകൾ തുറന്നുപ്രവർത്തിക്കാൻ അനുമതിയില്ലാത്തതിനാൽ അതിർത്തിയിൽ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. യാത്രക്കാർക്ക് വിഭവ സമൃദ്ധമായ ഭക്ഷണവുമായി എല്ലാ ദിവസവും വൈകുന്നേരം സാന്ത്വനം പ്രവർത്തകരെത്തും. 500ഓളം ആളുകൾക്ക് ദിവസവും ഭക്ഷണവിതരണം നടക്കുന്നുണ്ട്. ഈത്തപ്പഴം, ബിരിയാണി, വെള്ളം എന്നിവയാണ് നൽകുന്നത്. വയനാട്,കോഴിക്കട്,മലപ്പുറം തുടങ്ങിയ ജില്ല കളിലെത്തേണ്ട ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമായി മാറുകയാണ് എസ് വൈ എസ് വളണ്ടിയർമാരുടെ അതിർത്തിയിലെ ഈ സേവനം.
പോലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് ജീവനക്കാർക്കും ഇവർ ഭക്ഷണം നൽകുന്നു. വയനാട് ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് നോമ്പ് തുറ വിഭവങ്ങളും ഭക്ഷണവും വിതരണംചെയ്യുന്നത്. എസ് വൈ എസ് സ്റ്റേറ്റ്, വയനാട് ജില്ല സാന്ത്വനത്തിന് കീഴിൽ കല്ലൂർ യൂണിറ്റ് പ്രവർത്തകരാണ് ഭക്ഷണം തയ്യാറാക്കുന്നത്. എസ് വൈ.എസ് സംസ്ഥാന സെക്രട്ടറി എസ്.ശറഫുദ്ദീൻ,കേരളമുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം കെ.ഒ.അഹ്മദ്കുട്ടി ബാഖവി,എസ് വൈഎസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഖാഫി ചെറുവേരി,ജനറൽ സെക്രട്ടറി നൗശാദ് സി.എം,
എസ്.വൈ എസ്
ജില്ലാ സാന്ത്വനം സെക്രട്ടറി ഗഫൂർ സഖാഫി, സൈദ് ബാഖവി, അസീസ് മാക്കുറ്റി, മുഹമ്മദലി സഖാഫി പുറ്റാട് തുടങ്ങിയവർ നേതൃത്വം നൽകുന്നു. ഇന്നലെ തഹസിൽദാർ കുര്യൻ, മെഡിക്കൽ ഓഫീസർമാരായ ഡോ: മുഹമ്മദ് ദഹ്ർ, ഡോ: മുഹമ്മദ് അസ്ലം എന്നിവർ ഭക്ഷണ പോയിൻ്റ് സന്ദർശിച്ച് ആവിശ്യമായ നിർദേശം നൽകി. അതിർത്തി കടന്നെത്തുന്ന ഓരോ യാത്രക്കാരനും നിറഞ്ഞ നന്ദി അറിയിച്ചാണ് കടന്നു പോകുന്നത്.





Leave a Reply