മർച്ചന്റ്സ് അസോസിയേഷൻ: ജില്ലാ കമ്മിറ്റി വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് ഭാരവാഹികൾ
കൽപ്പറ്റ: മാനന്തവാടി മർച്ചന്റ്സ് അസോസിയേഷനെതിരെ ഗൂഢാലോചന നടക്കുന്നതായും വ്യാപാരികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ശ്രമിക്കുന്നതായി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ എന്ന യൂണിറ്റ് പിരിച്ചുവിട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാനകമ്മിറ്റി റദ്ദ് ചെയ്തതായി ഇവർ അറിയിച്ചു. നാളെ മാനന്തവാടി ടൗൺ ഹാളിൽ ജില്ലാ കമ്മിറ്റി വിളിച്ചു ചേർത്ത യോഗം ഒഴിവാക്കാനും സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു. യോഗത്തിൽ ആരെങ്കിലും പങ്കെടുത്താൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
മർച്ചന്റ്സ് അസോസിയേഷനെതിരെ ജില്ലാ കമ്മിറ്റി നടത്തിയ ആരോപണങ്ങൾ സത്യവിരുദ്ധവും വസ്തുതകൾക്ക് നിരക്കാത്തതുമാണന്ന് ഇവർ പറഞ്ഞു. മാനന്തവാടി മർച്ചന്റ്സ് അസോസിയേഷനെ പിരിച്ചുവിടാൻ അധികാരമോ അവകാശമോ ജില്ലാ കമ്മിറ്റിക്കില്ല. സംഘടനയെ ശിഥിലമാക്കി മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ല. സംഘടനാ തിരഞ്ഞെടുപ്പ് കോടതിയിൽ എത്തിച്ചതിന്റെ പിന്നിൽ വൻ ഗൂഡാലോചന നടന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റി മാനന്തവാടിയിൽ യോഗം വിളിച്ചത് വിഭാഗീയ പ്രവർത്തനമാണ്. ടി. നസിറുദ്ദീൻ നേതൃത്വം നൽകുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഘടകമാണ് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം മാനന്തവാടിയിൽ സംഘടനാ തിരഞ്ഞെടുപ്പിന് യോഗം വിളിച്ചു ചേർക്കും. സംസ്ഥാന കൺട്രോൾ കമ്മീഷന്റെ ചെയർമാൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് മാനന്തവാടിയിലെ തെരഞ്ഞെടുപ്പ് നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിർദ്ദേശം പാലിക്കാതെ ഏക പക്ഷീയമായി ജില്ലാ കമ്മിറ്റി നടപടികൾ സ്വീകരിച്ച താണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.
സംഘടനയെ വെല്ലുവിളിക്കാൻ ഇനി ആരെയും അനുവദിക്കില്ല. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കെ.ഉസ്മാൻ , ജനറൽ സെക്രട്ടറി പി.വി.മഹേഷ്., ട്രഷറർ ഇ.എ. നാസിർ, എൻ.വി. അനിൽ കുമാർ, എൻ.പി.ഷിബി, എം.കെ.ഷിഹാബുദ്ദീൻ, കെ.എക്സ് ജോർജ്, സി.കെ.സുജിത്ത്, കെ. ഷാനു എന്നിവർ പങ്കെടുത്തു.






Leave a Reply