പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം ബദല്‍ പാതയോട് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന വിവേചനം കടുത്ത മനുഷ്യാവകാശ ലംഘനം. ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്
കൽപ്പറ്റ:
ലോക ടൂറിസം ഭൂപടത്തില്‍ 9- സ്ഥാനവും സ്വച്ഛ ഭാരത മിഷന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം നടത്തിയ റാങ്കിങ്ങില്‍ 1 സ്ഥാനം. ഏഷ്യയിലെ രണ്ടാമത്തെ മണ്ണു കൊണ്ടുള്ള അണകെട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏഷ്യയിലെ ആദ്യത്തെ ഒഴുകുന്ന സോളാര്‍ പാഠം. കേരളത്തിലെ ടൂറിസതത്തിന്‍റെ പറുദീസ കണക്കുകളും അതിലേറെ കാഴ്ചകളും വിരുന്നൊരുക്കുന്ന വയനാട്ടിലേക്ക് ഒഴുകിയെത്തുന്ന സ്വദേശികളും വിദേശികളുമായി ആയിരങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ മാറി മാറി വന്ന സര്‍ക്കരുകളോ, ജനപ്രതിനിധികളോ വേണ്ടത്ര ആര്‍ജവം കാണിച്ചിട്ടില്ലെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് പാതി വഴിയിലായ ചുരം ബദല്‍ റോഡും, വയനാട് മെഡിക്കല്‍ കോളേജും, നിലമ്പൂര്‍- നഞ്ചന്‍ക്കോട് റയില്‍വേയും, ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനവും. കാര്‍ഷീക മേഖലയിലെ വില തകര്‍ച്ചയും, നിത്യോപയാഗ സാധനങ്ങളുടെ വിലക്കയറ്റവുമെല്ലാം ചുരം കയറി വരുന്നവരുടെ പ്രഖ്യാപനങ്ങളിലെ പൊള്ളത്തരങ്ങളെന്നു വയനാടന്‍ ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയവര്‍ക്ക് വേണ്ടത് പ്രഖ്യാപനങ്ങളല്ല. പ്രതീക്ഷകളുടെ പുതു നാമ്പുകള്‍ വിടര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ്. ചുരം നവീകരണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികളും യുവജന പ്രസ്ഥാനങ്ങളും ബദല്‍ പാതകളെക്കുറിച്ച് നിശബ്ദരാകുന്നത് ആര്‍ക്കുവേണ്ടിയാണ്. നിരാഹാരം കിടക്കാനും, വയനാടിനു വേണ്ടി നിലവിളിക്കാനും നേതാക്കളില്ലാത്തപ്പോള്‍ നമുക്കീ ജില്ലയെ കര്‍ണ്ണാടകയുടെ ഭാഗമാക്കാം എന്ന് ഒറ്റക്കും കൂട്ടമായും ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവരെ തെറ്റ് പറയാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു. 1992 മുതല്‍ 2005 ഡിസംബര്‍ വരെ ചുരത്തില്‍ മുടക്കിയത്4,42,17,675/- രൂപയാണ് വിവരാവകാശ രേഖകള്‍ സമര്‍ത്ഥിക്കുന്നു. അപ്പോള്‍ തുടര്‍ന്നങ്ങോട്ടുള്ള കണക്കുകള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വീണ്ടും ഈ ചുരമെന്ന നേര്‍ച്ച പാത്രത്തിലേക്ക് അത്താഴപട്ടിണിക്കാരന്‍റെ നികുതി പണം ചൊരിയുന്നതിന് മുറവിളി കൂട്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും എതിരെ ജനം തിരഞ്ഞെടുപ്പില്‍ വിധിയെഴുതുന്ന കാലം വിദൂരത്തല്ല. പകുതിയിലധികം പണി പൂര്‍ത്തിയാക്കിയ പൂഴിത്തോട് – പടിഞ്ഞാറെത്തറ പോലുള്ള ചുരം ബദല്‍ പാതകളെക്കുറിച്ച് അധികൃതര്‍ മൌനം അവലംബിക്കുന്നത് വയനാട് ചുരം ഒരു കറവ പശുവായാതുകൊണ്ടാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
പകുതിയിലധികം പണി പൂര്‍ത്തീകരിച്ച പൂഴിത്തോട് പടിഞ്ഞാറെത്തറ പോലുള്ള ചുരം ബദല്‍ റോഡുകളുടെ സാദ്ധ്യത നില നില്‍ക്കുമ്പോള്‍ മേപ്പാടി ആനക്കാംപൊയില്‍ തുരങ്ക പാതക്ക് ധന വകുപ്പ് അംഗീകാരം നല്‍കാമെന്ന് ഉറപ്പു ലഭിച്ചിരിക്കുന്നുവെന്ന് തിരുവനമ്പാടി എം.എല്‍.എയുടെ പ്രസ്താവന മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോള്‍ വയനാടിന്‍റെ നേതാക്കന്മാരും ജനപ്രതിനിധികളും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നതിലാണ് ചുരം ബദല്‍ റോഡ് എന്നാ ആശയത്തിന്‍റെ പൂര്‍ത്തീകരണത്തിനു വേണ്ടി മുറവിളി കൂട്ടുന്നത്. മറ്റു ബദല്‍ പാതകളോട് തങ്ങള്‍ എതിരല്ല. പകുതി പൂര്‍ത്തീകരിച്ച പൂഴിത്തോട് – പടിഞ്ഞാറെത്തറ റോഡിനെ അവഗണിച്ച് പുതിയതിന്‍റെ പുറകെ പോയാല്‍ നഷ്ടമാകുന്നത് സാധാരണക്കാരന്‍റെ നികുതി പണമാണ്. വയനാട്ടില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ഒരു അത്യാസന്ന നിലയിലായ പിഞ്ചു കുഞ്ഞുമായി പോയ ഒരു ആംബുലന്‍സ് ചുരത്തില്‍ കുടുങ്ങി അതിന്‍റെ ചേതനയറ്റ ശരീരവുമായി മാതാപിതാക്കള്‍ക്ക് മടങ്ങേണ്ടി വന്നു എന്നാ ഹൃദയ ഭേദകമായ വാര്‍ത്തയും കുറച്ച് നാള് മുമ്പ് കേട്ടിരുന്നു. ഇനിയൊരു അമ്മയുടെ നിലവിളി ഈ മണ്ണില്‍ ഉയരാന്‍ പാടില്ല.
ഈ തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി സമര രംഗത്തേക്ക് ഇറങ്ങിയത്. പ്രതീക്ഷ നഷടപെടുന്നവര്‍ക്ക് ഇനിയും സ്വപ്നങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്തുവാന്‍ ഇതിനോടകം ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു.
വയനാടിന്‍റെ സമഗ്ര വികസനത്തിന് അനിവാര്യമായ 24 വര്‍ഷങ്ങള്‍ക്കപ്പുറം പ്രഥമ പരിഗണന നല്‍കി നിര്‍മ്മാണം തുടങ്ങി പാതി വഴിയില്‍ നിലച്ചു പോയ പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതില്‍ മാറി മാറി വരുന്ന കേന്ദ്ര സംസ്ഥാന ഗവര്‍മെന്‍റുകള്‍ പുലര്‍ത്തുന്ന ജനവഞ്ചനക്കെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറയില്‍ ജനുവരി13ന് ശനിയാഴ്ച് 3 മണിക്ക് വമ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്‍റ് കെ എ ആന്‍റണി പത്ര സമ്മേളനത്തില്‍ അറിയിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എം.പി. പ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്യും. ചുരം ബദല്‍ റോഡുകളില്‍ പ്രഥമ പരിഗണനപടിഞ്ഞാറത്തറ – പൂഴിത്തോട് റോഡിനു നല്‍കുക, ഈ വര്‍ഷത്തെ സംസ്ഥാന ബട്ജെറ്റില്‍ പാതയ്ക്ക് വേണ്ട തുക വകയിരുത്തുക, ജനപ്രതിനിധികളും ജില്ല കലക്ടര്‍മാര്‍ അടക്കം ഉള്ള ഉദ്യോഗസ്ഥരും ഉടനടി പാത സന്ദര്‍ശിക്കുക, ബന്ധപ്പെട്ട അധികൃതര്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചു കൂട്ടുക . കേന്ദ്ര ഗവ പാത നിര്‍മ്മാണത്തിന് ആവശ്യമായ അനുമതി നല്‍കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറുന്നത്തിനുള്ള ഭീമ ഹര്‍ജിയിലെ അര ലക്ഷം ഒപ്പുകള്‍ ചടങ്ങില്‍ അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എം.പി. ഏറ്റു വാങ്ങും. പത്ര സമ്മേളനത്തില്‍ ജോസഫ് കാവാലം, അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, സുനില്‍ അഗസ്റ്റിന്‍ തുടങ്ങിയവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Reply