പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍റോഡ് യഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്.
കൽപ്പറ്റ:: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍റോഡ് യഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഭാരണ-പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട പടിഞ്ഞാറത്തറ പാത യാഥാര്‍ത്ഥ്യമായാല്‍ ആരോഗ്യ, വിദ്യഭാസ, കാര്‍ഷിക, വാണിജ്യ മേഖലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കും. പടിഞ്ഞാറത്തറ, തരിയോട്,വെള്ളമുണ്ട, തൊണ്ടര്‍നാട്, ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് റോഡ് വരേണ്ടത്. 1992 ല്‍ സര്‍വേ നടത്തി 994 ല്‍ അന്നത്തെ മുഖ്യമന്ത്രിയായ കെ.കരുണാകരന്‍ പടിഞ്ഞാറത്തറയില്‍ തറക്കല്ലിട്ടു. പടിഞ്ഞാറത്തറയില്‍ നിന്നും പുഴിത്തോടു വരെ 27 കി.മീ ഉള്ളതില്‍ 9 കി.മീ മാത്രം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലാണ്. 54 ഏക്കര്‍ സ്ഥലം വിവിധ പഞ്ചായത്തുകള്‍ വനംവകുപ്പിനു വിട്ടു കൊടുത്തിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന വാഹനപ്പെരുപ്പവും, ചുരത്തിലെ ട്രാഫിക്ക് ബ്ലോക്കും യാത്ര ദുസ്സഹമാക്കുന്നു. ടൂറിസം മേഖലയുടെ വളര്‍ച്ചക്കും വയനാടിന്റെ വികസനത്തിനും ബാംഗ്ലൂര്‍ സിറ്റിയുമായുള്ള മലബാറിന്റെ ബന്ധത്തിനും നിര്‍ദ്ദിഷ്ട പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് യാഥാര്‍ത്ഥ്യമാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനായി വയനാട്ടിലെ എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയും പേരമ്പ്ര നിയോജക മണ്ഡലം എം.എല്‍.എയും മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്‍, എം.ഐ ഷാനവാസ് എം.പിയേയും വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളേയും, വ്യാപാരികളേയും പങ്കെടുപ്പിച്ച് 28 ന് പടിഞ്ഞാറത്തറയില്‍ ഒരു ജനകീയ കണ്‍വെന്‍ഷന്‍ നടത്തുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി.ജെ സജേഷ്, വൈസ്പ്രസിഡന്റ് നസീമ പൊന്നാണ്ടി, മെമ്പര്‍മാരായ കെ ഹാരിസ്, ശാന്തിനി ഷാജി, സതി, സി.ഇ ഹാരിസ് എന്നിവര്‍ പങ്കെടുത്തു.
Leave a Reply