കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം; കെ.സി.വൈ.എം അനിശ്ചിതകാല നിരാഹാരത്തിന്
മാനന്തവാടി ∙ നാല് പതിറ്റാണ്ടോളമായി നീതിക്ക് വേണ്ടി സമരം ചെയ്യുന്ന
കാഞ്ഞിരത്തിനാൽ കുടുംബത്തിനോട് സർക്കാർ പുലർത്തുന്ന മനുഷ്യത്വ രഹിതമായ
നിലപാടിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ
അനിശ്ചിതകാല നിരാഹാര സമരം നടത്തും. കാഞ്ഞിരത്തിനാൽ ജെയിംസ്
കലക്ട്രേറ്റിന് മുൻപിൽ നടത്തുന്ന സമരം തുടങ്ങിയിട്ട് 900 ദിവസങ്ങൾ
പൂർത്തിയായി. അധികാരികളുടെ ഭാഗത്ത് നിന്ന് മാനുഷികമായ ഇടപെടലുകളൊ
നിയമപരമായ നടപടികളൊ ഇതുവരെ ഉണ്ടായിട്ടില്ല. വിവധ റിപ്പോർട്ടുകളും
വിവരാവകാശ നിയമപ്രകാരമുള്ള രേഖകളും കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി
ലഭ്യമാക്കേണ്ടതാണ് എന്ന് വ്യക്തമാക്കിയിട്ടും നടപടി ഉണ്ടാകാത്തത് സർക്കാർ
സ്വീകരിക്കുന്ന നിഷേധ സമീപനത്തിന്റെ വ്യക്തമായ തെളിവാണ്. ഉദ്യോഗസ്ഥർ
ചെയ്ത അഴിമതിക്ക് സർക്കാർ കൂട്ടുനിൽക്കുന്ന സമീപനം തിരുത്തി
കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭ്യമാക്കണം. 40 വർഷം മുൻപ് പണം
കൊടുത്ത് വാങ്ങിയ ഭൂമിക്ക് 1983 വരെ നികുതി സ്വീകരിച്ചതാണ്. വനം
വകുപ്പിന്റെ അഴിമതി നിറഞ്ഞ നടപടിക്ക് അനുകൂലമായ നിലപാടാണ് സർക്കാർ
സ്വീകരിച്ചിരിക്കുന്നത്. കുടുംബത്തിന് സ്ഥലം ലഭ്യമാക്കാൻ സാധ്യമല്ലെങ്കിൽ
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, വനം മന്ത്രി, ചീഫ് സെക്രട്ടറി
എന്നിവർക്ക് നിവേദനം നൽകും. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ കെ.സി.വൈ.എം
അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നതിനും കെ.സി.വൈ.എം തീരുമാനിച്ചു. സമൂഹ
മാധ്യമങ്ങളിൽ ജസ്റ്റിസ് ഫോർ കാഞ്ഞിരത്തിനാൽ എന്ന ക്യാംപയിനും ആരംഭിച്ച്
കഴിഞ്ഞു. രൂപതാ ഡയറക്ടർ ഫാ. ലാൽ ജേക്കബ് പൈനുങ്കൽ ഉദ്ഘാടനം ചെയ്തു. രൂപതാ
പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി
സുബിൻ ജോസ്, അസോസിയേറ്റ് ഡയറക്ടർ ഫാ. അനീഷ് കാട്ടാംകോട്ടിൽ, ആനിമേറ്റർ
സിസ്റ്റർ സ്മിത, ജിജോ താന്നിവേലി, അലീന ജോയി, അഖിൽ പള്ളത്ത്, ആൽഫിൽ
അമ്പാറയിൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply