അടച്ചുറപ്പുള്ള വീടില്ലാതെ ആദിവാസി കുടുംബം ദുരിതത്തിൽ
മാനന്തവാടി പേര്യ കാലിമന്ദത്തെ തകരപ്പാടി രാമകൃഷ്ണനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട് എന്നത് സ്വപ്നം. വീടിന് ഒരു ഭാഗത്ത് മേൽക്കൂരയില്ല. ഈ ആദിവാസി കുടുംബത്തെ അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. മഴയും വെയിലുംകൊണ്ട് ദുരിതത്തിന് നടുവിൽ കഴിയുകയാണ് രാമകൃഷ്ണനും ഭാര്യ രുഗ്മണിയും മകൻ ശ്രീജിത്തും ഉൾപ്പെടുന്ന കുടുംബം. തവിഞ്ഞാൽ പഞ്ചായത്തിലെ 20ാം വാർഡിലാണ് കാലിമന്ദം കോളനി. 1981 മുതൽ രാമകൃഷ്ണനും കുടുംബവും ഈ കോളനിയിൽ താമസിക്കുന്നു. സർക്കാർ പതിച്ചു നൽകിയ സ്ഥലത്താണ് വീട് വെച്ചത്. രണ്ട് പതിറ്റാണ്ടു മുമ്പ് നിർമിച്ചതാണ് ചെറിയ ഓട് മേഞ്ഞ വീട്. വർഷങ്ങളായി വീട് ശോചാവസ്ഥയിലാണ്. വീടിന്റെ കഴുക്കോലും പട്ടികയും ജീർണിച്ചു. ഒരു വർഷം മുമ്പ് ഒരു ഭാഗം മേൽക്കൂര തകർന്നു വീണു. പ്ലാസ്റ്റിക്ക് ഷീറ്റ് മേൽക്കൂരയിൽ വിരിച്ചും താത്കാലികമായി നന്നാക്കിയുമാണ് ഇതുവരെ വീട് സംരക്ഷിച്ചത്.ശോചാവസ്ഥയിലായ വീട് പൊട്ടി തകർന്നതോടെ ഇനി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. എത് സമയവും നിലംപൊത്താമെന്ന സ്ഥിതി. വർഷങ്ങളായി പുതിയ വീടിന് വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും അനുവദിച്ചിട്ടില്ല. ഊരുകൂട്ടത്തിൽ വീടിന്റെ മുൻഗണന പട്ടികയിൽ ഒന്നാമതായി പേര് ഉൾപ്പെട്ടിട്ടും അനുവദിച്ചില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. എന്നാൽ അർഹതയില്ലാത്ത പലർക്കും ഇതിനകം അധികൃതർ വീട് നൽകി. സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഫലമില്ല. 59 കാരനായ രാമകൃഷ്ണൻ അസുഖബാധിതനാണ്.
Leave a Reply