പിണറായി സർക്കാർ ആർ.എസ്.എസ്സിന് അടിയറവെക്കുന്നു: കെ.എൽ. പൗലോസ്
പുൽപ്പള്ളി : സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അഴിമതിക്കാരായ മക്കൾ ജയിലിൽ പോകാതിരിക്കാൻ സി.പി.എം. പാർട്ടിയെ കാവിവൽക്കരിച്ച് ആർ.എസ്.എസ്സിന് അടിയറവെക്കുകയാണെന്ന് കെ.പി.സി.സി. ജനറൽ സിക്രട്ടറി കെ.എൽ. പൗലോസ് ആരോപിച്ചു. പിണറായിയുടെ പാത പിന്തുടർന്ന് വയനാട്ടിലെ സി.പി.എം. നേതാക്കളും വൻ അഴിമതിക്ക് അടിമപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലിയിൽ സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൗലോസ്.
ബ്രഹ്മഗിരി തട്ടിപ്പും സി.പി.എം. നേതാക്കളും
120 കോടിയുടെ ബ്രഹ്മഗിരി തട്ടിപ്പിൽ ഒ.ആർ. കേളു അടക്കമുള്ള ജില്ലയിലെ പ്രധാന സി.പി.എം. നേതാക്കൾ കുറ്റക്കാരാണെന്ന് കെ.എൽ. പൗലോസ് ആരോപിച്ചു. സഖാവ് വർഗീസ് വൈദ്യർ സദുദ്ദേശത്തോടെ ആരംഭിച്ച ഉദ്യമമാണ് ജില്ലയിലെ എല്ലാ സി.പി.എം. നേതാക്കളും ചേർന്ന് തകർത്തുകളഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനജീവിതം ദുസ്സഹം; ശബരിമലയിൽ സ്വർണ്ണക്കടത്ത്
വിലക്കയറ്റവും നികുതി വർദ്ധനവും അഴിമതിയും ധൂർത്തും മൂലം കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കിയ പിണറായി സർക്കാരിനെ താഴെയിറക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് പൗലോസ് പറഞ്ഞു. കൂടാതെ, കോടാനുകോടി ഭക്തജനങ്ങളുടെ ആരാധന സങ്കേതമായ ശബരിമല ധർമ്മശാസ്താവിൻ്റെ സന്നിധിയിൽ നിന്നും കോടികളുടെ സ്വർണ്ണം ഈ സർക്കാരിൻ്റെ കാലത്ത് കടത്തിക്കൊണ്ടുപോയത് വിശ്വാസികൾ പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു പ്രഭാഷകർ
മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മഗിരിയിൽ സിപിഎം നടത്തിയ അഴിമതിക്കെതിരെയാണ് ജനസദസ്സ് സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. വിശ്വാ നാഥൻ മാസ്റ്റർ, എൻ. യു. ഉലഹന്നാൻ, ബീന ജോസ്, ഇ.എ. ശങ്കരൻ, കെ.പി. മധു, പി.ഡി. ജോണി, കെ.ജി. ബാബു, എം.എ.എസ്. പ്രഭാകരൻ, സണ്ണി ചാമക്കാല, ഗിരിജ കൃഷ്ണൻ, ടി.എസ്. ദ്വിലീപ് കുമാർ, പി.കെ. വിജയൻ, സുനിൽ പാലമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply