നക്സൽ നേതാവ് വർഗീസിന്റെ സഹയാത്രികൻ നക്സൽ ഗോവിന്ദൻ വിടവാങ്ങി. അന്ത്യം വരെയും ആശയം മുറുകെ പിടിച്ച വിപ്ലവകാരി
മാനന്തവാടി:മുൻ കാല നക്സലേറ്റ് നേതാവും എ. വർഗീസിന്റെ സഹയാത്രികനും ആയിരുന്ന പി.എസ് ഗോവിന്ദൻ (93) നിര്യാതനായി.. മാനന്തവാടിക്കടുത്ത് കുറ്റിമൂലയിൽ പുലർച്ചെ1.30 ന് ആയിരുന്നു അന്ത്യം. ഏർണാകുളം വാഴക്കുളം മടക്കത്താനത്ത് നിന്നും 1948-ൽ വയനാട്ടിലേക്ക് കുടിയേറി. അധ്യാപകനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം കണിയാരം എ എൽ പി സ്കൂൾ കുടിപ്പള്ളിക്കൂടമായി ആരംഭിക്കുന്നതിന് നേതൃത്വം നൽകി. .അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം നിന്നു. എ.കെ ജി നയിച്ച ആൾ ഇന്ത്യ കിസാൻ സഭയിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു.കർഷക തൊഴിലാളി യൂണിയന്റെ മാനന്തവാടിയിലെ പ്രവർത്തനങ്ങൾക്ക് വർഗീസ് ഉൾപ്പെടെയുള്ളവർക്ക് നേതൃത്വം നൽകിയത് പി.എസ് ഗോവിന്ദനായിരുന്നു. നിരവധി സമര പോരാട്ടങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. സി.പി.ഐ, സി.പി.എം സംഘടനകൾ പാർലമെന്റെറി പാത സ്വീകരിച്ചപ്പോൾ ചാരു മജുംദാറുടെ നേതൃത്വത്തിൽ നടന്ന നക്സൽ ബാരി കാർഷിക കലാപത്തിന്റെ രാഷ്ടീയം ഏറ്റെടുക്കുകയും അതിന്റെ ഭാഗമാവുകയുമാണുണ്ടായത്. പി.എസ് ഗോവിന്ദനെയും വർഗീസിനെയും മറ്റും കാണാൻ ചാരു മജുംദാർ കേരളത്തിൽ വന്നതും കുറ്റിമൂലയിൽ ആയിരുന്നു.പിന്നീട് തലശ്ശേരി പുൽപ്പള്ളി കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂര മർദ്ദനത്തിന് ഇരയാവുകയും ഏഴ് വർഷത്തിലധികം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. സി പി ഐ എം എൽ (റെഡ് ഫ്ലാഗ്, റെഡ്സ്റ്റാർ) പോലുള്ള സംഘടനകൾ പാർലമെൻററി പാത സ്വീകരിച്ചപ്പോൾ അതിനെതിരെ നിലപാടെടുത്ത് തെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വിട്ടു നിന്നു.മറ്റൊരു വിപ്ലവ പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കാൻ പി.എസ് ഗോവിന്ദൻ തയ്യാറായില്ലെങ്കിലും ചാരു മജുംദാർ ഉയർത്തിയ നക്സൽ ബാരിയുടെ വിപ്ലവ പാത തന്നെയാണ് ഇന്ത്യൻ വിപ്ലവത്തിന്റെ പാത എന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുകയും മരണം വരെയും അതിനെ മുറുകെപ്പിടിക്കുകയും ചെതിരുന്നു.






Leave a Reply