August 14, 2026

അമ്പത്തിയേഴാം വയസ്സിൽ തോമസിന് സ്പെയിനിലേക്ക് പറക്കാൻ മോഹമുണ്ട്: പക്ഷേ കാശില്ല.

0
thomas
By ന്യൂസ് വയനാട് ബ്യൂറോ
 അമ്പത്തിയേഴാം വയസ്സിൽ തോമസിന് സ്പെയിനിൽ പോകാൻ മോഹമുണ്ട്: പക്ഷേ കാശില്ല.
കല്‍പ്പറ്റ: മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസിനു സ്‌പെയിന്‍ വരെ പോകണം. വെറുതേ ചുറ്റിയടിക്കാനല്ല, വേള്‍ഡ് മാസ്റ്റേഴ്‌സ് മീറ്റില്‍ ദീര്‍ഘദൂര ഓട്ടത്തില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍. സ്‌പെയിനില്‍ മാരത്തണില്‍  മാറ്റുരച്ചുമടങ്ങാന്‍ കുറഞ്ഞത് രണ്ടു ലക്ഷം രൂപ വേണം. ഇന്ത്യന്‍ താരമെന്ന പത്രാസ് ഉണ്ടെങ്കിലും വിമാനക്കൂലിക്കും ചെലവിനും മറ്റുമായി കേന്ദ്ര-സംസ്ഥാന കായിക മന്ത്രാലയങ്ങള്‍ കാല്‍ കാശ് നല്‍കില്ല. മുഴുവന്‍ ചെലവും താരം സ്വയം വഹിക്കണം. 
കുടുംബം പോറ്റുന്നതിനു അമ്പത്തിയേഴാം വയസിലും ട്രക്ക് ഓടിക്കുകയാണ് തോമസ്.  ജീവിതം പ്രാരാബ്ധങ്ങള്‍ക്കു നടുവിലായതിനാല്‍ മിച്ചപ്പെട്ടിയില്‍ ഒന്നുമില്ല. അതിനാല്‍ത്തന്നെ ലോക മീറ്റിനുള്ള അവസരം കൈവിടുമോ എന്ന ശങ്കയിലാണ് തോമസ്. മലയാളക്കരയിലെ  കായികപ്രേമികളിലാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. 
അടുത്തിടെ ബംഗളൂരുവില്‍ നടന്ന ഓള്‍ ഇന്ത്യ മാസ്റ്റേഴ്‌സ് മീറ്റിലെ മിന്നും പ്രകടനമാണ് തോമസിനു മുന്നില്‍ സ്‌പെയിനിലേക്കു വഴി തുറന്നത്. ബംഗളൂരു മീറ്റില്‍ പത്തു കിലോമീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം വിളയിച്ച തോമസ് അഞ്ച് കിലോമീറ്റര്‍ ഓട്ടത്തില്‍ വെള്ളി കൊയ്തു. 1500 മീറ്ററില്‍ വെങ്കലം സ്വന്തമാക്കി. ലോക മീറ്റില്‍ ട്രാക്കില്‍ തീപ്പൊരി വീഴ്ത്താമെന്ന വിശ്വാസവും തോമസിനുണ്ട്. 
പള്ളിത്താഴത്ത് പരേതരായ ചാണ്ടി-അന്ന ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനാണ് തോമസ്. 
ഭാര്യ ലില്ലിയും അശ്വതി, അനു എന്നീ മക്കളും അടങ്ങന്നതാണ് കുടുംബം. ദ്വാരകയില്‍ വാടകവീട്ടിലാണ് താമസം. 
18 ആണ്ടുകള്‍ മുമ്പ് കൃഷിയില്‍ തോറ്റ് മുംബൈയില്‍ ഡ്രൈവര്‍പ്പണിക്കിറങ്ങിയ തോമസ് വ്യായാമത്തിനായി തുടങ്ങിയ നടത്തമാണ് ഓട്ടമായി മാറി ഇത്രത്തോളം എത്തിയത്. ട്രക്ക് ഓടിക്കുന്നതിനിടെയുള്ള കിതപ്പ് തുടര്‍ക്കഥയായപ്പോള്‍ പൊടിവൈദ്യം അറിയാവുന്ന ചങ്ങാതിമാരില്‍ ഒരാളാണ് നടത്തം ഉപദേശിച്ചത്. പ്രഭാതങ്ങളിലെ നടത്തം സാവകാശം തോമസിനെ ഓട്ടക്കാരനായി വളര്‍ത്തുകയായിരുന്നു. 
ബാല്യ, കൗമാര, യൗവന ദശകളില്‍ കായികരംഗത്തോട് തോമസിനു പ്രത്യേക ആഭിമുഖ്യം ഉണ്ടായിരുന്നില്ല. വഞ്ഞോട് യുപി സ്‌കൂളിലും വാളാട് ഹൈസ്‌കൂളിലും പഠിക്കുമ്പോള്‍ കായിക മത്സരങ്ങള്‍ നടക്കുന്നിടത്ത് കാഴ്ചക്കാരന്‍ മാത്രമായിരുന്നു അദ്ദേഹം. 
ഒരു രസത്തിനു 2014ലെ 21 കിലോമീറ്റര്‍ മുത്തൂറ്റ് ഫിനാന്‍സ്  കൊച്ചിന്‍ മാരത്തണില്‍ പങ്കെടുത്തപ്പോഴാണ് തന്നിലെ ദീര്‍ഘദൂര ഓട്ടക്കാരനെ തോമസ് തിരിച്ചറിഞ്ഞത്. രണ്ടു മണിക്കൂര്‍ 13 മിനിറ്റ്  41 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ തോമസ് നാല്‍പ്പത്തിനാലാം സ്ഥാനക്കാരനായിരുന്നു. ദൂരങ്ങള്‍ കീഴടക്കാനുള്ള കരുത്ത് കാലുകള്‍ക്കുണ്ടെന്നു മനസിലാക്കിയ തോമസ്  നേരം കിട്ടുമ്പോഴൊക്കെ കഠിനപരീശീലനത്തില്‍ ഏര്‍പ്പെട്ടു. താമരശേരി ചുരത്തിലെ അടിവാരം മുതല്‍ ലക്കിടി വരെയുള്ള കയറ്റം നിര്‍ത്താതെ ഓടിക്കയറുകയായിരുന്നു അഭ്യസനമുറകളിലൊന്ന്. മൂന്നു വര്‍ഷത്തിനുശേഷം, 2017ല്‍ നടന്ന 21 കിലോമീറ്റര്‍ കൊച്ചിന്‍ മാരത്തണില്‍ തോമസായിരുന്നു ഒന്നാമന്‍. ദൂരം ഒരു മണിക്കൂര്‍ 37 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് തോമസ് സ്വര്‍ണമെഡലില്‍ മുത്തമിട്ടത്. 
കേരളത്തിനകത്തും പുറത്തുമായി ഇതിനകം ഇരുപതില്‍പ്പരം ദീര്‍ഘദൂര മത്സരങ്ങളിലാണ് തോമസ് പങ്കെടുത്തത്. 2017 നവംബറില്‍ കൊച്ചിയില്‍ നടന്ന 55 വയസിനു മുകളില്‍ പ്രായമുള്ളവരുടെ ഹാഫ് മാരത്തണില്‍ വിജയഹാസം പൊഴിച്ചത് തോമസാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന തോമസിന്റെ കഴുത്തില്‍ സ്വര്‍ണമെഡല്‍ ചാര്‍ത്തിയത്. വൈകിത്തുടങ്ങിയ കായികജീവിതത്തിലെ അവിസ്മരണീയ അനുഭവമായി  തോമസ്  ഇതിനെ മനസില്‍ താലോലിക്കുന്നു.  2017 നവംബര്‍ മുതല്‍ ഇതുവരെ കേരളത്തിനകത്തും പുറത്തും നടന്ന മത്സരങ്ങളില്‍നിന്നു ഏഴു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമാണ് തോമസ് വാരിയത്. സ്‌പെയിനിലും ഒരു മെഡലിനു ചാന്‍സുണ്ട്.  പക്ഷേ, അവിടേക്കു പറക്കാന്‍ ആരാണ് ചിറകുകള്‍ തരികയെന്നു തോമസ് സ്വയം ചോദിക്കുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *