വെള്ളമുണ്ടയിലെ കള്ളൻ മിടുക്കനാണ് : കഞി വെച്ച് കഴിച്ച്, കുളിച്ച് പണവുമായി പോയി.
മഴക്കാലത്ത് മോഷണം പതിവാണങ്കിലും മോഷണ സ്ഥലത്ത് മണിക്കൂറുകളോളം ചിലവിട്ട് കഞ്ഞി വെച്ച് കുടിച്ച്, വെള്ളം ചൂടാക്കി കുളിച്ച് പണവുമായി മടങ്ങുന്ന കള്ളൻമാരെക്കുറിച്ച് കേട്ടിട്ടുണ്ടോ? മോഷണം മെസ്സ് ഹൗസിലാകുമ്പോൾ കഞ്ഞി കുടിക്കാതെ പറ്റുമോ? വെള്ളമുണ്ട എട്ടേ നാലിൽ എ.യു. പി. സ്കൂളിന് മുമ്പിലെ രുചി മെസ്സ് ഹൗസിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാവ് കയറി കഞ്ഞി വെച്ച് കുടിച്ചത്. കുറച്ച് സ്ത്രീകൾ ചേർന്ന് സ്വയം സംരംഭമായി നടത്തുന്ന വനിതാ മെസ്സാണിത്. അരി വേവാൻ എടുക്കുന്ന മണിക്കുറുകൾ കൊണ്ട് കുളിക്കാൻ വെള്ളവും ചൂടാക്കി. കുളിച്ചു. കുളി കഴിഞ്ഞ് ഉണ്ടായിരുന്ന ചില്ലറ നാണയങ്ങളും നോട്ടുകളും എണ്ണി തിട്ടപെടുത്തി, പാലിയേറ്റീവ് യൂണീറ്റിന്റെ സംഭാവന പെട്ടിയിലെയും ഡെയ്ലി കലക്ഷൻ പെട്ടിയിലെയും വാടക ബുക്കിലെയും പണവും എല്ലാ ചേർന്ന് അയ്യായിരം രൂപ എടുത്തപ്പോൾ 50 പൈസയുടെ നാണയം എടുക്കാതിരിക്കാൻ കള്ളൻ നന്നായി ശ്രദ്ധിച്ചു. കുളിക്കുമ്പോൾ പുതിയ സോപ്പ് തന്നെ ഉപയോഗിക്കാനും ശ്രദ്ധിച്ചു. പാപഭാരം കഴുകി കളയാനായിരിക്കണം ,മെസ്സി ലുണ്ടായിരുന്ന മൂന്ന് പുതിയ സോപ്പുകളും ഉപയോഗിച്ചു. കുളിച്ച തോർത്ത് മേശപ്പുറത്ത് വിരിച്ചിടാനും കൊണ്ടുവന്ന പിച്ചാക്കത്തിയും സ്പാനറും ലൈറ്റുറും മെസ്സ് ഹൗസിൽ ഉപേക്ഷിക്കാനും കള്ളൻ മറന്നില്ല. തൊട്ടടുത്ത് പബ്ലിക് ലൈബ്രറിയിൽ രാത്രി രണ്ട് മണി വരെ ഫുട്ബോൾ കളി കാണുന്നവർ ഉണ്ടായിരുന്നു. നല്ല മഴയായിരുന്ന തിനാൽ സ്ത്രീകൾ രാവിലെ മെസ്സ് തുറക്കാനെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേ സ്റ്റേഷൻ പരിധിയിലാ ണ് കഴിഞ ആഴ്ച ഇരട്ട കൊലപാതകവും പിന്നീട് ഒരു വീട്ടിൽ മോഷണ ശ്രമവും നടന്നത്.
Leave a Reply