April 19, 2024

എന്തുകൊണ്ട് കേരള വർമ്മ പഴശ്ശിരാജയെ കേരള സിംഹമെന്ന് വിളിക്കുന്നു.

0
Img 20181125 152712 2
ചരിത്രത്തിൽ ഇന്നും ഗർജിക്കും ‘സിംഹം’:
ഇത് കേരളവർമ്മ പഴശ്ശിരാജയുടെ കഥ
     ആര്യ ഉണ്ണി 
        ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിലൊരാൾ… സ്വാതന്ത്ര്യദാഹത്തി​ലെ ധീരതയുടെ മുഖമായി ചരിത്രത്തിൽ എഴുതിച്ചേർത്ത ഇതിഹാസ പുരുഷൻ… വിശേഷണങ്ങൾ നിരവധിയാണ്​ വീരകേരള സിംഹമെന്ന്​ വാഴ്​ത്തപ്പെടുന്ന ജനനായകന്​. സ്വാതന്ത്ര്യത്തിനായുള്ള വീര പഴശ്ശിയുടെ ഗർജനങ്ങൾ ചരിത്രത്തിൽ ഇന്നും മുഴങ്ങുന്നു. അദ്ദേഹത്തി​ന്റെ ജ്വലിക്കുന്ന ഓർമകൾ പുതുക്കുകയാണ്​ പഴശ്ശിദിനാചരണത്തിൽ കേരള ജനത. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും അരനൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ വീര ഭരണാധികാരിയാണ് പഴശ്ശി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഗറില്ലാ യുദ്ധമുറകളിലൂടെ മുട്ടുകുത്തിച്ച മുറയാണ് പഴശ്ശിയുടേത്. തിരുവിതാംകൂറിലെ വേലുത്തമ്പി ദളവ ഉൾപ്പെടെയുള്ളവർക്ക് വീര്യം പകർന്നതും പഴശ്ശിയായിരുന്നു. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഒന്നര പതിറ്റാണ്ടോളം ഭക്ഷിണേന്ത്യൻ ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടം നയിച്ച വീരപുരുഷനാണ് പഴശ്ശി.
1753-ൽ കോട്ടയം രാജവംശത്തിലാണ്‌ കേരളവർമ്മ പഴശ്ശിരാജയുടെ ജനനം.ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്താണ് ഈ രാജവംശത്തിന്റെ ആസ്ഥാനം. മലയാളസാഹിത്യത്തിന്‌ കോട്ടയം രാജവംശം തന്നിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്‌. പുരളിമലയിൽ കോട്ടകെട്ടി താമസിച്ചതിനാൽ പുരളീശ്വരൻമാർ എന്നും ഈ രാജവംശം അറിയപ്പെട്ടിരിന്നു.വടക്കേ മലബാറിലെ കോട്ടയം കോവിലകത്തെ ഇളയരാജാവായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ബ്രിട്ടീഷ് രേഖകളിൽ ഇദ്ദേഹം പൈച്ചി എന്നറിയപ്പെടും. ഇരിവനാട്, വയനാട്, കുറമ്പ്നാട്, താമരശ്ശേരി എന്നീ പ്രദേശങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ അധികാരപരിധി. കോട്ടയംകോവിലകത്തിന് അക്കാലത്ത് പുറനാട് എന്നും പുറകിഴനാട് എന്നും പേരുകളുണ്ടായിരുന്നു. പിൽക്കാലത്ത് രാജകുടുംബത്തിന് മൂന്നു താവഴികളുണ്ടായി. തെക്കേ കോവിലകം, പടിഞ്ഞാറേ കോവിലകം, കിഴക്കേ കോവിലകം എന്നിവയായിരുന്നു അവ. ടിപ്പുവിന്റേയും , ഹൈദരിന്റെയും  നേതൃത്വത്തിൽ മൈസൂർ സൈന്യം മലബാർ ആക്രമിച്ചപ്പോൾ മറ്റു രാജകുടുംബങ്ങളേപ്പോലെ കോട്ടയം രാജകുടുംബവും തിരുവനന്തപുരത്ത് രാഷ്ട്രീയ അഭയം തേടി. എന്നാൽ കേരളവർമ്മ സ്വന്തം ജനങ്ങൾക്കൊപ്പം നിന്ന് മൈസൂർ സുൽത്താനോട് പൊരുതി. അക്കാലത്ത് മൈസൂർ സൈന്യത്തിൽനിന്നും രാജ്യത്തെ രക്ഷിക്കാനായി കേരളവർമ്മ, ഈസ്റ്റിന്ത്യാ കമ്പനിയുമായി സൗഹൃദമുണ്ടാക്കിയിരുന്നു. മൈസൂർ സൈന്യം തലശ്ശേരി കോട്ട ആക്രമിച്ചപ്പോൾ, ബ്രിട്ടീഷുകാരെ സഹായിക്കാൻ കേരളവർമ്മ രണ്ടായിരത്തോളം അംഗങ്ങളുള്ള നായർസൈന്യത്തെ അയച്ചുകൊടുത്തിരുന്നു.അക്കാലത്ത് ബ്രിട്ടീഷുകാരുടെ വാണിജ്യകേന്ദ്രമായിരുന്നു തലശ്ശേരികോട്ട. തിരുവനന്തപുരത്ത് അഭയം പ്രാപിച്ചിരുന്ന കോട്ടയംരാജാവ് രവിവർമ്മ അന്തരിച്ചതിനെത്തുടർന്ന് കേരളവർമ്മ കോട്ടയംകോവിലകത്തിന്റെ ഭരണം ഏറ്റെടുത്തു.
  
*വിപ്ലവനായകൻ പഴശ്ശി*
മലഞ്ചരക്കുകൾക്കും, സുഗന്ധവ്യഞ്ജനങ്ങൾക്കും വയനാടൻ മലനിരകൾ പ്രശസ്തമായിരുന്നതിനാൽ 17‌‌‌-ാം നൂറ്റാണ്ടിൽ  യൂറോപ്യൻ കച്ചവടക്കാർ  ഇവിടുത്തെ മോഹിച്ച്  വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു. തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികൾ വിദേശ അധിനിവേശം സ്വയം ക്ഷണിച്ചുവരുത്തുകയായിരുന്നു. 1766-ൽ കോട്ടയം രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മൈസൂറിനെതിരെ നാട്ടുരാജാക്കന്മാരും, ദേശവാസികളും നടത്തിയ സമരത്തിനു സ്വയം പിന്തുണ പ്രഖ്യാപിച്ച്‌ തലശ്ശേരി ആസ്ഥാനമാക്കി കച്ചവടം നടത്തി ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും രംഗത്തെത്തി. അന്ന്‌ കേവലം പതിമൂന്ന്‌ വയസ്സുമാത്രമായിരുന്നു കേരളവർമ്മയുടെ പ്രായം. പിന്നീട്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്വന്തം താൽപര്യം മാത്രം നോക്കി മൈസൂറുമായും നാട്ടുരാജ്യങ്ങളുമായും മാറി മാറി കരാറുണ്ടാക്കി. ഹൈദരാലി മലബാർ ആക്രമിച്ചപ്പോൾ എതിർത്തത്‌ പഴശ്ശിരാജയായിരുന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഇദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിയെ സഹായിച്ചിരുന്നു. 1784-ൽ മംഗലാപുരത്ത്‌ വച്ച്‌ കമ്പനി മലബാറിലെ കപ്പം പിരിക്കാനുള്ള അവകാശം മൈസൂറിനു നൽകി. കപ്പം കൊടുക്കാൻ നിവൃത്തിയില്ലായിരുന്ന സാധാരണ ജനങ്ങൾ പഴശ്ശിയുടെ നേതൃത്വത്തിൽ സംഘടിച്ചു. 1792-ലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാർ, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പൂർണ അധീനതയിലായി. എന്നാൽ കമ്പനിയെ ധിക്കരിച്ച്‌ ജനപക്ഷത്ത്‌ നിൽക്കാനായിരുന്നു പഴശ്ശിയുടെ തീരുമാനം.
*ഒന്നാം പഴശ്ശി വിപ്ലവം*
കുതന്ത്രങ്ങൾക്കും വിശ്വാസവഞ്ചനക്കും ദുഷ്ടലാക്ക്‌ വച്ചുള്ള ഭരണപരിഷ്കാരങ്ങൾക്കുമെതിരെ പടപൊരുതാനുള്ള പഴശ്ശിയുടെ ആഹ്വാനത്തിൽ ആത്മാഭിമാനം ഉണർന്ന ജനങ്ങൾ വയനാടൻ കുന്നുകളിലെ ഗൂഢസങ്കേതങ്ങളിൽ ആയുധപരിശീലനം നേടി. ഇവരിൽ ഗോത്ര വിഭാഗ ജനങ്ങളും ഉണ്ടായിരുന്നു. യുദ്ധപരിശീലനത്തിൽ പ്രത്യേകിച്ച്‌ ഒളിയുദ്ധത്തിൽ അസാമാന്യ പരിശീലനം നേടിയ അവർ രാജ്യത്തിനു കാവൽ നിന്നു. തലക്കൽ ചന്തുവായിരുന്നു പഴശ്ശിയുടെ സേനാധിപൻ. കണ്ണവത്ത്‌ ശങ്കരൻ നമ്പ്യാർ, പള്ളൂർ ഏമൻ നായർ, എടച്ചേന കുങ്കൻ നായര്‍ എന്നിവരായിരുന്നു പഴശ്ശിയുടെ പ്രധാന മന്ത്രിമാർ. എടച്ചേന കോമപ്പൻ, എടച്ചേന ഒതേനൻ, അത്തൻ കുരുക്കൾ, ഉണ്ണിമൂസ്സ, എളംബിലാർ കുഞ്ഞൻ, കണ്ണു, കരിങ്ങലി കണ്ണൻ, കൈതേരി ചെറിയ അമ്പു, കുഞ്ഞുമൊയ്തീൻ മൂപ്പൻ, കൈതേരി അംബു, കൊട്ടയാടൻ രാമൻ, കൊയലേരി ചേരൻ, പള്ളൂർ എമ്മൻ നായര്, ഗോവിന്ദ പൊതുവാൾ, ചുഴലി നംബ്യാർ, ചെങ്ങോട്ടിരി ചാത്തു, ചെങ്ങോട്ടിരി കേളപ്പൻ, തരുവണ ചാപ്പൻ നായർ, തൊണ്ടറ ചാത്തു, തൊണ്ടൂർ കേളപ്പൻ നായർ, വട്ടത്തോട് ചേരൻ നമ്പ്യാർ, പനിച്ചാടൻ കണ്ണൻ നായർ, പഴയിടത്തു കുഞ്ഞഹമ്മത്, പാലൊറ എമ്മൻ, പുളിയൻ കുമാരൻ, പുളിയൻ ചന്തു, പെരുവയിൽ നമ്പ്യാർ, മല്ലിശേരി കോവിലകത്തു തംബുരാൻ, മാളിയേക്കൽ താഴത്തു തംബുരാൻ, മേലൊടൻ കുഞ്ഞുകുട്ടി, വാഴോത്ത ഉണ്ണിക്കിടവ്, വെളയാട്ടെരി രാമൻ നായർ, ശേഖര വാര്യർ, എടത്തന കുങ്കൻ തുടങ്ങിയവരെല്ലാം പല കാലങ്ങളിൽ പഴശ്ശിയെ പിന്തുണച്ചവരാണ്‌.1793-ൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ മലബാർ മേൽനോട്ടക്കാരനായി ഉത്തരവാദിത്തം ഏറ്റ ഫാർമർ സായ്പ്‌ നല്ലമനുഷ്യനായിരുന്നതിനാൽ പഴശ്ശിരാജാവിനേയും ജനങ്ങളേയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം പഴശ്ശി, കുറ്റ്യാടി, താമരശ്ശേരി, കതിരൂർ‍ മുതലായ സ്ഥലങ്ങൾ പഴശ്ശിക്കു വിട്ടു കൊടുത്തു. എന്നാൽ അദ്ദേഹത്തിനു ശേഷം വന്നവരെല്ലാം കരാർ ലംഘിക്കുന്നതിനാണ്‌ ശ്രദ്ധ കൊടുത്തത്‌. ശ്രീരംഗപട്ടണം സന്ധി അനുസരിച്ച്‌ മലബാറിന്റെ ഭരണാവകാശം തങ്ങൾക്കാണെന്നും പഴശ്ശിരാജായുമായി സഹകരിക്കുന്നവരെ രാജ്യദ്രോഹത്തിന്‌ ശിക്ഷിക്കുമെന്നും 1795-ൽ കമ്പനി വിളംബരം ചെയ്തു. ഇതു ജനങ്ങളെ രോഷാകുലരാക്കി, അവർ പഴശ്ശിയുടെ സൈന്യത്തിൽ ചേരാൻ ആവേശത്തോടെ മുന്നിട്ടിറങ്ങി. കൈതേരി രൈരു, കണ്ണവത്ത്‌ ശേഖരൻ നമ്പ്യാർ, മുതലായ നാട്ടു പ്രമാണിമാരും, അത്തൻ ഗുരുക്കൾ, ഉണ്ണിമൂത്ത മൂപ്പൻ മുതലായ മാപ്പിള പ്രമുഖരും തമ്പുരാന്റെ സഹായത്തിനെത്തി. ഇതിനിടയിൽ പള്ളൂർ ഏമൻ നായർ കൂറുമാറി കമ്പനിപക്ഷം ചേർന്നു. കൊട്ടാരം കമ്പനി വളഞ്ഞു കൊള്ള ചെയ്തതിനാൽ ഒളിവിൽ പോകേണ്ടി വന്ന പഴശ്ശി ഒളിവിലിരുന്നു തന്നെ യുദ്ധത്തിനുത്തരവ്‌ നൽകി. പൊതുശത്രുവിനെ നേരിടുക എന്ന ലക്ഷ്യത്തോടെ ടിപ്പുസുൽത്താനും തമ്പുരാന്‌ ആറായിരം ഭടന്മാരെ വിട്ടു നൽകി. കൈതേരി അമ്പു നായരുടെ നേതൃത്തത്തിൽ പോരാടിയ പഴശ്ശി സൈന്യം. കമ്പനി പടയെ നിലംപരിശ്ശാക്കി. ലഫ്‌.വാർഡൻ, ക്യാപ്റ്റൻ ബൌമൻ, ക്യാപ്റ്റൻ ഗോർഡൻ, ഫിറ്റ്‌സ്‌ ജറാൾഡ്‌ മുതലായ പ്രമുഖർ പോലും പരാജയം സമ്മതിച്ച്‌ വയനാടൻ ചുരമിറങ്ങി.ബോംബെ ഗവർണ്ണർ ജൊനാഥൻ ഡങ്കനുമായി നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ കരാർ പ്രകാരം പഴശ്ശി കൊട്ടാരവും സമ്പത്തും പഴശ്ശിരാജാവിനു തിരിച്ചുകിട്ടി. വാർഷിക കപ്പം ആയി എണ്ണായിരം രൂപ പഴശ്ശിക്കു നൽകാനും കരാറിൽ നിബന്ധനയുണ്ടായിരുന്നു.
*രണ്ടാം പഴശ്ശി വിപ്ലവം*
1799-ലെ രണ്ടാം ശ്രീരംഗപട്ടണ ഉടമ്പടി പ്രകാരം വയനാട്‌ കമ്പനിയുടെ വകയായി പ്രഖ്യാപിക്കപെട്ടു, പഴശ്ശിയും ജനങ്ങളും വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. [അവലംബം ആവശ്യമാണ്] കമ്പനിയുടെ സേനാനായകനായി സ്ഥാനമേറ്റ കേണൽ ആർതർ വെല്ലസ്ലി(വെല്ലിംഗ്‌ടൺ പ്രഭു) പഴശ്ശിയുടെ ആത്മവീര്യത്തെ ആദരവോടെ കണ്ടിരുന്ന ആളായിരുന്നു. അവർ തമ്മിൽ പരിചയപ്പെടുക വരെ ചെയ്തു. എങ്കിലും വെല്ലസ്ലി ചാരവൃത്തിയിലൂടെ പഴശ്ശിയെ നിശിതമായി നിരീക്ഷിച്ചിരുന്നു. പഴശ്ശിയുടെ സൈന്യസ്ഥിതിയും, ആയുധസഞ്ചയങ്ങളേയും, യുദ്ധരീതിയും പഠിച്ച വെല്ലസ്ലി കുറിച്യപടക്കെതിരേ ഘോരമായ ആക്രമണം അഴിച്ചുവിട്ടു. അതിനിടയിലും പഴശ്ശി കൂത്തുപറമ്പിലേയും, മണത്തണയിലെയും, തൂവത്തേയും, മറ്റും കമ്പനി പട്ടാളത്തെ മിന്നലാക്രമണത്തിലൂടെ കീഴടക്കുകയും, പടക്കോപ്പുകൾ പിടിച്ചെടുക്കുകയും ചെയ്തു. എങ്കിലും ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വമ്പിച്ച ആൾബലത്തിന്റേയും പ്രഹരശക്തി കൂടുതലുള്ള ആയുധങ്ങളുടെയും മുന്നിൽ പിടിച്ചു നില്ക്കാൻ പഴശ്ശിക്ക്‌ സാധിച്ചില്ല. തലക്കൽ ചന്തു അടക്കമുള്ള ധീരദേശാഭിമാനികളെ ബ്രിട്ടീഷ്‌ സൈന്യം പിടിക്കുകയും, കഴുകേറ്റുകയും ചെയ്തതോടെ പഴശ്ശിയും സംഘവും പുരളിമലയിലെ ഗൂഢസങ്കേതത്തിലേക്ക്‌ പിന്മാറി. പഴശ്ശിയുടെ പടയിലെ ധീരർ 1802-ൽ പനമരം കോട്ട കമ്പനിയിൽനിന്നും പിടിച്ചെടുത്തതും, കമ്പനി സൈനികരെ വധിച്ചതും പഴശ്ശിയുടെ പ്രജകളിൽ ആത്മാഭിമാനത്തിന്റെ കനലൂതിത്തെളിയിച്ചു. എടച്ചേന കുങ്കൻ നായരുടെ ചരിത്രപ്രധാനമായ യുദ്ധാഹ്വാനം കേട്ട്‌ മൂവായിരത്തിലധികം ധീരപ്രജകൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധരംഗത്തെത്തി. വയനാടൻ മലനിരകൾ വീണ്ടും യുദ്ധത്താൽ ചുവന്നു. നേരത്തെ കമ്പനിക്കായി പഴശ്ശിയുടെ രഹസ്യങ്ങളുടെ ഒറ്റുകാരനായിരുന്ന പള്ളൂർ ഏമൻ നായരും തെറ്റു തിരിച്ചറിഞ്ഞ്‌ തിരിച്ചെത്തി പഴശ്ശിക്ക്‌ ശക്തി പകർന്നു.
1804-ൽ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ തോമസ്‌ ഹാർവെ ബാബർ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. മാതൃഭൂമിയെ സംരക്ഷിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ പൊരുതാൻ ജനങ്ങളേയും സൈന്യത്തേയും ആഹ്വാനം ചെയ്തു. 1805 നവംബർ 29 രാത്രി ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ കമ്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരേയും ആക്രമിച്ചു. നവംബർ 30 പ്രഭാതത്തിൽ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വെടിയേറ്റ കേരളസിംഹം ‘എന്നെ തൊട്ടശുദ്ധമാക്കരുതെ’ന്ന് ബ്രിട്ടീഷ്‌ സൈന്യത്തോട്‌ പറഞ്ഞുകൊണ്ട് നിലംപതിച്ചു. ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം ബ്രിട്ടീഷുകാർ മാനന്തവാടിയിൽ രാജകീയബഹുമതികളോടെ സംസ്കരിച്ചു. രണ്ടുനൂറ്റാണ്ടിനുശേഷവും കേരളജനതക്ക്‌ അഭിമാനം പകർന്ന് പഴശ്ശിയുടെ ഓർമ്മകൾ ഇന്നും നിലനിൽക്കുന്നു.
*കച്ചേരിപ്പാറയും പഴശ്ശിയും*
     പഴശ്ശിരാജയുടെ വയനാട്ടിലെ ഒളി ജീവിതവുമായി ബന്ധപ്പെട്ടാണ് വൈത്തിരി കച്ചേരിപ്പാറയുടെ ചരിത്രം നിലനിൽക്കുന്നത് . 1796 മുതൽ 1805 നവംബർ വരെയുള്ള ഒൻപത് വർഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളത്തെ വെല്ലുവിളിച്ച് വയനാടൻ വനങ്ങളിൽ ഒളിപ്പോര് നടത്തിയ  പഴശിരാജയുടെ ചരിത്രമാണ് കച്ചേരിപ്പാറയുടെത്. ഇരുതലമൂർച്ചയുള്ള ചെങ്ങണ, തരിപ്പ പുല്ലുകൾ, ഭീമാകാരമായ ഉരുളൻ പാറക്കൂട്ടങ്ങൾ, നട്ടുച്ച സമയത്തും കോടമഞ്ഞും കൊടുംതണുപ്പും നിഗൂഡത മുറ്റി നിൽക്കുന്ന പ്രദേശമായിരുന്നു കച്ചേരിപ്പാറ.   പാറക്കൂട്ടങ്ങൾക്കടിയിൽ സാമാന്യം വലിപ്പമുള്ള ഒരു ഗുഹയുണ്ടായിരുന്നു. തെക്കെ വയനാട്ടിൽ പഴശ്ശി സംഘം കണ്ടെത്തിയ തന്ത്രപ്രധാനമായ ഒരു ഒളിത്താവളമായിരുന്നു ഇത് .എന്നാൽ  1804ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനികർ ഈ താവളം കണ്ടെത്തി. അന്ന് അവിടെ ഉണ്ടായിരുന്ന പഴശ്ശി തലനാരിഴക്ക് രക്ഷപ്പെട്ടു . കാവൽക്കാർക്ക് പരുക്കേൽക്കുകയും അവരെ സൈന്യം  പിടിക്കപ്പെടുകയും ചെയ്തു.
*പഴശ്ശിയുടെ മരണം*
കേരളസിംഹം വീര പഴശ്ശിരാജയുടെ മരണം അമ്പതാം വയസ്സില്‍ ആയിരുന്നു. പാതി വഴിയിൽ പൊലിഞ്ഞ മരണത്തെ കുറിച്ച് ഒട്ടേരെ ദുരൂഹതകള്‍ ഇന്നും അവശേഷിക്കുന്നു. ഈ ധീര ദേശാഭിമാനിയുടെ ജീവിതം ത്യാഗോജ്വലമായിരുന്നു. 1805 നവംബര്‍ 30-ന് മാനന്തവാടിയിലെ മാവിലാത്തോട്ടില്‍ ആയിരുന്നു പഴശ്ശിയുടെ അന്ത്യം. പഴശ്ശിയുടെ മരണം എങ്ങനെയായിരുന്നു എന്നതിന് ഇന്നും കൃത്യമായ ഉത്തരമില്ല. ബ്രിട്ടീഷുകാര്‍ക്ക് കീഴ്പെടേണ്ടി വരും എന്നായപ്പോള്‍ പഴശ്ശിരാജ ആത്മഹത്യ ചെയ്തു എന്നതാണ് കഥകളുടേയും ഐതിഹ്യങ്ങളുടേയും ഭാഷ്യം  .എന്നാൽ ഒളിവില്‍ കഴിഞ്ഞിരുന്ന രാജാവിനെ ചില ഒറ്റുകാരുടെ സഹായത്തോടെ ബ്രിട്ടീഷ് സൈന്യം പിടികൂടി വെടിവെച്ചു കൊന്നു എന്നാണ് ബ്രിട്ടീഷ് ചരിത്ര രേഖകള്‍ പറയുന്നത്. 
രണ്ടായാലും പഴശ്ശിരാജയുടെ പോരാട്ടവീര്യത്തിനും ദേശസ്നേഹത്തിനും അത് കളങ്കമല്ല. ജനമനസ്സുകളിൽ വീര പഴശ്ശി ഇന്നും ജീവിക്കുന്നു. പഴശ്ശിയുടെ ജീവിതം ചലച്ചിത്ര ലോകത്തിന് വഴിമാറിയത് കുട്ടികളിൽ പോലും ആ കഥ പകർന്നു നൽകുന്നു. 
*പഴശ്ശിരാജ സ്മാരകം*
            പഴശ്ശിരാജയുടെ വീരകഥകൾ ഇന്നും വയനാട്ടിലെ മാനന്തവാടിയിൽ സ്മാരകമായി നിലനിൽക്കുന്നു. ഇവിടം ഇന്ന് വിനോദ സഞ്ചാരികളുടെ  ആകർഷണ കേന്ദ്രമാണ്.വയനാട്ടിലെ മാവിലാംതോട് എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാരാൽ കൊല്ലപ്പെടുകയോ, വൈരക്കല്ലു വിഴുങ്ങി അവർക്കു പിടികൊടുക്കാതെ ആത്മഹത്യ ചെയ്യുകയോ ചെയ്ത പഴശ്ശിയുടെ മൃതദേഹം ബ്രിട്ടിഷുക്കാർ  ഔദ്യോഗിക ബഹുമതികളോടെ മാനന്തവാടിയിൽ എത്തിച്ച് സംസ്‌കരിച്ചു. വീരപഴശ്ശി എന്നും കേരള സിംഹം എന്നു തന്നെ അറിയപ്പെടുന്നു.കൽ‌പ്പറ്റയിൽ നിന്നും 32 കിലോമീറ്റർ വടക്കു കിഴക്കായി ആണ് മാനന്തവാടി സ്ഥിതിചെയ്യുന്നത്.    
     1980ൽ സംസ്ഥാന പുരാവസ്തുവകുപ്പ് പഴശ്ശികുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. 2010 ഡിസംബറിൽ ഇവിടെ സ്ഥാപിച്ച മ്യൂസിയത്തിൽ ചരിത്ര ഗ്യാലറി, ആദിവാസി ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി, ഇൻട്രോഡക്ടറി ഗ്യാലറി തുടങ്ങിയ വിഭാഗങ്ങളും ഇവിടുണ്ട്. 
                 
                   ഒന്നര പതിറ്റാണ്ടോളം ഭക്ഷിണേന്ത്യൻ ചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ടം നയിച്ച പഴശ്ശിയുടെ ഓർമ്മദിനമായ നവംബർ 30-ന് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ പഴശ്ശി ദിനാചരണവും ഏകദിന സെമിനാറും ഇത്തവണ നടത്തും .ചരിത്രത്തിൽ എന്നും പഴശ്ശിയുടെ ജീവിത കഥകൾ വീര ലിഖിതം പോലെ എഴുതപ്പെട്ടവയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news