കൽപ്പറ്റയിലെ ഇടത് സ്ഥാനാർത്ഥി പട്ടികയിലേക്ക് കൂടുതൽപ്പേർ : വരവ് നിലച്ചിട്ട് തീരുമാനം മതിയെന്ന് നേതൃത്വം.
വി.സി.സുപ്രിയ
കൽപ്പറ്റ: കൽപ്പറ്റയിലെ നിയമസഭാ സീറ്റ് എൽ.ജെ.ഡിക്കു വിട്ടുകൊടുക്കാൻ എൽ.ഡി.എഫിൽ ഏകദേശ ധാരണയായതോടെ എൽ.ജെ .ഡി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചർച്ചകളാണ് മണ്ഡലത്തിലെങ്ങും.
സീറ്റു മോഹികളുടെ ചേക്കേറൽ തുടരുന്നതിനാൽ
സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ്കുമാർ തന്നെ അങ്കത്തിനിറങ്ങണമെന്നാണ് എൽ.ജെ.ഡി യുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ഇപ്പോൾ ഉയർന്നു വരുന്നത്. സി.പി.ഐ.എം നും കൂടുതൽ താൽപര്യം ശ്രേയാംസ് തന്നെ സ്ഥാനാർത്ഥിയാകണമെന്നാണ്. ശ്രേയാംസിൻ്റെ
മകൾ മയൂരയുടെ പേരും ഉയർന്ന് വന്നങ്കിലും ഇപ്പോഴത് നിലച്ചു.
ശ്രേയാംസ് മത്സരിക്കാൻ വിസമ്മതിച്ചാൽ കോൺഗ്രസ് വിട്ട് എൽ.ജെ.ഡി യിൽ ചേർന്ന പി.കെ അനിൽകുമാർ സ്ഥാനാർത്ഥിയാകാനാണ് മറ്റൊരു സാധ്യത. ഐ.എൻ.ടി.യു.സി സംസ്ഥാന നേതാവ് കൂടിയായിരുന്ന പി.കെ അനിൽകുമാർ മണ്ഡലത്തിലെ തോട്ടം തൊഴിലാളികൾക്കിടയിൽ നിർണായക സ്വാധീനമുള്ള നേതാവാണ്.
വയനാട്ടിലെ ജില്ലാ പഞ്ചായത്ത് ബലാബലത്തിൽ എത്തിച്ച വെള്ളമുണ്ടയിൽ നിന്നും അട്ടിമറി വിജയം നേടിയ ജുനൈദ് കൈപ്പാണിയെ ജനതാദൾ എസിൽ നിന്നും എൽ.ജെ.ഡി യിൽ എത്തിച്ച് മത്സരിപ്പിക്കാനും നീക്കങ്ങൾ നടക്കുന്നു. അടിയുറച്ച ഇടത് സഹയാത്രികനായ ജുനൈദ് കൈപ്പാണിയെ സി.പി.ഐ.എം നും സ്വീകാര്യനാണ്. ജുനൈദിന്റെ രാഷ്ട്രീയാതീതമായ വ്യക്തി പ്രഭാവവും യുവത്വവും മണ്ഡലം നിലനിർത്താൻ സഹായിക്കുമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. ജനതാദൾ- എൽ.ജെ.
ഡി. ലയനം അനിവാര്യമെന്ന് ജുനൈദ് പ്രസ്തവനയിറക്കിയത് ഈ സാധ്യത മുന്നിൽ കണ്ടാണന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം ജോയി സ്ഥാനാർത്ഥിമോഹവുമായി എൽ.ജെ.ഡി യിൽ വരുമെന്ന വാർത്തകൾ വരുന്നുണ്ട്. പക്ഷെ പലതവണ പാർട്ടിയും മുന്നണിയും മാറിയ ചരിത്രമുള്ള പി.എം.ജോയിയെ എൽ.ഡി.എഫ് വിശ്വാസത്തിലെടുക്കുന്ന കാര്യം സംശയമാണ്. ന്യൂനപക്ഷ സമുദായങ്ങൾക്ക് നിർണായക സ്വാധീനമുളള മണ്ഡലത്തിൽ യുവജനതാദൾ ജില്ല പ്രസിഡണ്ട് യു.എ അജ്മൽ സാജിദ് സ്ഥാനാർത്ഥിയായി വരുമെന്ന ചർച്ചയും ഉണ്ട്. നിലവിൽ മേപ്പാടി ഗ്രാമ പഞ്ചായത്തംഗമാണ് അജ്മൽ സാജിദ്.
ഇപ്പോൾ നിലവിലുള്ള ഈ പേരുകൾ കൂടാതെ ഇനിയും പേരുകൾ ഉയർന്ന് വരുമോയെന്നും സംശയമുണ്ട്. മെഡിക്കൽ കോളേജ് വിഷയത്തിൽ പാളിച്ച പറ്റിയ എൽ.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുടെ മികവിൽ പിടിച്ചു നിൽക്കണമെന്നാണ് ഇടത് പ്രവർത്തകർ ആഗ്രഹിക്കുന്നത്.
ഏതായാലും വരും ദിവസങ്ങളിൽ ചൂടേറിയ ചർച്ചകളിലൂടെ കൽപ്പറ്റ മണ്ഡലം സ്ഥാനാർഥി നിർണ്ണയം സജീവമാകും.
യു.ഡി.എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഇതുവരെ ആരാണെന്ന് പ്രാഥമിക വ്യക്തത പോലും ഉണ്ടായിട്ടില്ല.
കെ.പി.സി.സി.പ്രസിഡണ്ട്
മുല്ലപ്പള്ളി രാമചന്ദ്രൻ എവിടെയും മത്സരത്തിനില്ലന്ന് വ്യക്തമാക്കി കഴിഞ്ഞു.
Leave a Reply