മെഡിക്കൽ കോളജിലെ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് കാര്യക്ഷമമല്ലെന്ന് ആക്ഷേപം
കോവിഡ് ചികിത്സക്ക് കരുത്താകേണ്ട ഓക്സിജൻ ജനറേറ്റർ പ്ലാന്റ്
കാര്യക്ഷമമല്ലെന്ന് ആക്ഷേപം
മാനന്തവാടി: കോവിഡ് രണ്ടാം തരംഗത്തിൽ അനുദിനം രോഗ വ്യാപനം നടക്കുമ്പോൾ
അടിയന്തര ചികിത്സക്ക് കരുത്താകേണ്ട മെഡിക്കൽ കോളജിലെ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ഓക്സിജൻ നൽകി ചികിത്സിക്കേണ്ട
രോഗികളുടെ എണ്ണം ഉയർന്ന് വരികയാണ്. എന്നാൽ വേണ്ടത്ര ഓക്സിജൻ ലഭ്യമാക്കാൻ
പ്ലാന്റിന് കഴിയുന്നില്ലെന്ന് ഡോക്ടർമാർ തന്നെ പറയുന്നു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 70 ലക്ഷത്തിലേറെ രൂപാ
ചെലവഴിച്ചാണ് ജില്ലാ ആശുപത്രിയില്‍ ഓക്സിജൻ ജനറേറ്റർ പ്ളാന്റ്
സ്ഥാപിച്ചത്. മെഡിക്കൽ കോളജ് ഉദ്ഘാടന ദിനമായ ഫെബ്രുവരി 14 ന് മന്ത്രി
കെ.കെ. ശൈലജയാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. പ്ലാന്റ് സ്ഥാപിച്ച കമ്പനി
ഒരു ദിവസം 56 സിലിണ്ടര്‍ ഓക്‌സിജന്‍ ഉല്പാദിപ്പിക്കാന്‍ കഴിയുമെന്നാണ്
ഉറപ്പ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പകുതി ഉല്പാദനം മാത്രമാണ്
ഇവിടെ നടക്കുന്നത്. ഇത് സംബന്ധിച്ച് പല തവണ കമ്പനിയുമായി ആശുപത്രി
അധികൃതർ ബന്ധപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചിട്ടും
പ്ലാന്റിൽ മാറ്റം വരുത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. കോവിഡ്
രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും
അത്യാവശ്യമായി വരുന്ന സി കാറ്റഗറിയില്‍ വരുന്ന രോഗികള്‍ക്ക് വേണ്ടി
പ്രതിദിനം 70 നും 100 നും ഇടയിലാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമായി
വരുന്നത്. കൂടാതെ ആശുപത്രിയിലെ ശസ്ത്രക്രിയക്കും ഓക്‌സിജന്‍ ആവശ്യമാണ്.
നിലവിലെ സാഹചര്യത്തില്‍ സിലിണ്ടറുകളുടെ എണ്ണം മതിയാകാത്തതിനെ തുടര്‍ന്ന്
കോഴിക്കോട് നിന്നും ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നും സിലിണ്ടറുകള്‍
ഇവിടെ എത്തിക്കുന്നുണ്ട്. പാലക്കാട് കാഞ്ചിക്കോട് നിന്ന് ഒരു ടാങ്കര്‍
ഓക്‌സിജന്‍ എത്തുന്നതോടെ പ്രതിസന്ധി താൽക്കാലികമായി
മറികടക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിൽ രാജ്യമെങ്ങും ഓക്സിജന് വേണ്ടി
നേട്ടോട്ടമൊടുമ്പോൾ ജില്ലയിൽ സ്ഥാപിച്ച ഓക്സിജൻ ജനറേറ്റർ പ്ളാന്റ്മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നവർക്ക് ഏറെ ആശ്വാസമാകുന്നുണ്ട്.





Leave a Reply