പദ്ധതികൾ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢശ്രമമെന്ന് യൂത്ത് ലീഗ്
കല്‍പ്പറ്റ: വയനാടിന്റെ സ്വപ്‌നപദ്ധതിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കണമെന്ന ഉത്തരവിലൂടെ മെഡിക്കല്‍ കോളജ് വിഷയത്തിലെ സര്‍ക്കാര്‍ നിരുത്തരവാദം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അധികാരത്തിലെത്തി രണ്ട് വര്‍ഷമായിട്ടും മെഡിക്കല്‍ കോളജ് വിഷയത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് സ്ഥലം എം.എല്‍.എ വ്യക്തമാക്കണമെന്നും 900 കോടിയുടെ ഈ പദ്ധതി പാതിയിലുപേക്ഷിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമമെങ്കില്‍ ശക്തമായി പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
രാഷ്ട്രീയകാരണങ്ങള്‍കൊണ്ട് മാത്രം മെഡിക്കല്‍ കോളജ് നിര്‍മ്മാണം അട്ടിമറിച്ച സര്‍ക്കാരിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ച റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ജൂലൈയില്‍ ആരോഗ്യമന്ത്രി നടത്തിയിരുന്നു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് 18 മാസമായിട്ടും റോഡ് പണി 10 ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല.
900 കോടിയുടെ വന്‍പദ്ധതിയില്‍ ഒരു ശതമാനം തുക പോലും വകയിരുത്താത്ത സര്‍ക്കാര്‍ യു.ഡി.എഫ് ബജറ്റില്‍ പ്രഖ്യാപിച്ച 25 കോടിക്കുപുറമെ കെട്ടിട നിര്‍മ്മാണത്തിനായി നബാര്‍ഡില്‍ നിന്നും അനുവദിച്ച 41 കോടി രൂപയും പാഴാക്കുകയായിരുന്നു ഇടതു സര്‍ക്കാര്‍. പുറമെ റോഡ് പണിയുടെ ടെണ്ടര്‍ സ്വീകരിച്ച കരാറുകാരന്‍ പദ്ധതിപ്രദേശത്തെ കരിങ്കല്ലുകള്‍ മറിച്ചുവില്‍ക്കുകയാണെന്ന ഗുരുതരആരോപണവുമായി മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നു. വാര്‍ത്തകള്‍ വന്നിട്ടും സംഭവത്തില്‍ അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയ്യാറായിരുന്നുമില്ല. വിജിലന്‍സ് അന്വേഷണം നടക്കുന്ന കാരണം പറഞ്ഞ് മാസങ്ങളായി ഇവിടെ റോഡ് പണി മുടങ്ങിക്കിടക്കുകയുമാണ്. മികച്ച ആസ്പത്രികളില്ലാത്തതും ചുരം റോഡ് തകര്‍ന്നതും മൂലം നിരവധി രോഗികളാണ് വയനാട്ടില്‍ നിത്യവും ദുരിതം പേറുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി
Leave a Reply