ദുരിതാശ്വാസ ക്യാമ്പിലെ ദുരിത ജീവിതം: സർക്കാർ ഇടപെടണമെന്ന് പി.കെ.ജയലക്ഷ്മി.
മാനന്തവാടി: കാലവർഷത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവർക്ക് അവിടെയും ആശ്വാസമില്ലാതെ ജീവിതം ദുരിതപൂർണ്ണമാണന്ന് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആരോപിച്ചു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പതിനെട്ട് ക്യാമ്പുകളിലായി എഴുന്നൂറിലധികം പേരാണ് വീട് വിട്ട് കഴിയുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും സ്കൂളുകളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത് . അടച്ചുറപ്പില്ലാത്ത ക്ലാസ്സ് മുറികളും ജനലുകളും വാതിലുകളുമില്ലാത്ത കെട്ടിടങ്ങളുമാണ് കൂടുതലും. മിക്ക സ്കൂളുകളിലും കെട്ടിടങ്ങളിലും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള ടോയ്ലറ്റുകളും ബാത്ത് റൂമുകളും ഇല്ല. ശുചി മുറികൾ ഉള്ള സ്ഥലങ്ങളിൽ അവക്ക് വാതിലുകളില്ല. വൃത്തിഹീനവും ഉപയോഗശൂന്യവുമാണ് പലതും. ക്യാമ്പുകളിൽ ഭക്ഷണമൊഴികെ മറ്റൊന്നുമില്ലാത്തതിനാൽ തണുപ്പിനെ പ്രതിരോധിക്കാനും കഴിയുന്നില്ല. പ്രായപൂർത്തിയായ പെൺകുട്ടികളുള്ള മാതാപിതാക്കൾ ആധിയോടെയാണ് ക്യാമ്പിൽ കഴിയുന്നത്.
ദുരിതാശ്വാസ ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്ന റവന്യു വകുപ്പ് ജീവനക്കാരുടെയും അവസ്ഥ ദയനീയമാണ്. റവന്യൂ മന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം ഏകോപിപ്പിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കായയായിരുന്നു അവർ. പകർച്ച വ്യാധികൾ പോലുള്ളവ പിടി പെടാൻ സാധ്യത ഉള്ളതിനാൽ പ്രതിരോധ മരുന്നുകളും വസ്ത്രങ്ങളും കമ്പിളി പുതപ്പും അടിയന്തരമായി വിതരണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. വെള്ളം കയറിയും മണ്ണിടിഞ്ഞും വീട് വാസയോഗ്യമല്ലാത്തവർക്ക് സർക്കാർ സഹായം ചെയ്യണമെന്നും ജയലക്ഷ്മി പറഞ്ഞു.





Leave a Reply