ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷം ; വയനാട്ടിൽ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.
ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ 10 രാവിലെ 10ന് കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍ നടക്കുന്ന ചരിത്ര പ്രദര്‍ശനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും കല്‍പ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് എസ്.കെ.എം.ജെ യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാനവും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് വാദ്യമേളങ്ങള്‍, പ്ലോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെ നഗരസഭ പരിസരത്തു നിന്നും ആരംഭിച്ച് കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കുന്ന വിധത്തില്‍ വിളംബര ഘോഷയാത്രയും നടക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പി, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രശസ്ത മലയാള സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് തൃശ്‌ലേരി പി.കെ. കാളന്‍ സ്മാരക ഗോത്രകലാപഠന ഗവേഷണകേന്ദ്രം ഗദ്ദികയും കല്‍പ്പറ്റ എമിലി ഉണര്‍വ്വ് നാടന്‍ കലാപഠന കേന്ദ്രത്തിലെ രമേശ് എമിലിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും അരങ്ങേറും.
നവംബര്‍ 11ന് ഉച്ചയ്ക്ക് മൂന്നിന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളില്‍ ക്ഷേത്രപ്രവേശന വിളംബര അനുസ്മരണവും നവോത്ഥാന സംഗമവും നടക്കും. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ വി.എന്‍. ഉണ്ണികൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്യും. നവംബര്‍ 12ന് ഉച്ചയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കേരളം അന്നും ഇന്നും എന്ന വിഷയത്തില്‍ സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ശാസ്ത്രജ്ഞ ഡോ. സി.എസ്. ചന്ദ്രികയുടെ പ്രഭാഷണവും മുഖ്യപരിപാടികളായി സംഘടിപ്പിക്കും.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെക്കുറിച്ച് യുവതലമുറയ്ക്ക് അവബോധം സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിന്റെ ഉന്നത മതേതര ജനാധിപത്യ മൂല്യബോധം കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി നവംബര്‍ 10 മുതല്‍ 12 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുകയാണ്.
Leave a Reply