പ്രതിഷേധം ശക്തമായപ്പോൾ മീനങ്ങാടിയിലെ മാലിന്യം കരാറുകാരൻ നീക്കി തുടങ്ങി.
മീനങ്ങാടി: ദുർഗന്ധം വമിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കാൻ പറ്റില്ലെന്നറിഞ്ഞിട്ടും റോഡ് നിർമ്മാണത്തിന്റെ മറവിൽ മാലിന്യം തള്ളി. . ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന ഭയത്തിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് വിഷയത്തിൽ ഇടപ്പെട്ടു. കരാറുകാരൻ മാലിന്യം നീക്കം ചെയ്ത് തുടങ്ങി.
മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്നും സംസ്കരണത്തിനായി കൊണ്ടു പോയ 50 ടിപ്പറോളം മാലിന്യമാണ് റോഡ് നിർമ്മാണത്തിന്റെ മറവിൽ 102 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മണങ്ങുവയൽ കോളനിക്ക് സമീപത്തെ റോഡിൽ തള്ളിയത്. . മീനങ്ങാടി ടൗണിൽ നിന്നും, സമീപ പ്രദേശങ്ങളിൽ നിന്നും മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശുചീകരണത്തിന്റെ ഭാഗമായി നാളിതുവരെ ശേഖരിച്ച പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യ കൂമ്പാരമാണ് നീക്കം ചെയ്യാൻ കരാറുകാരനെ ഏൽപ്പിച്ചത്. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പ്രവർത്തികൾ നടക്കുന്ന മണങ്ങുവയൽ കോളനി – കോട്ടക്കുന്ന് റോഡിൽ മണ്ണിട്ട് നികത്തുന്നതിന് പകരമാണ് പ്ലാസ്റ്റിക് കൂടുതലായുള്ള മാലിന്യം ടിപ്പറുകളിൽ കൊണ്ടുവന്ന് തള്ളിയത്. ഇന്നലെ വൈകുന്നേരം ലോഡുമായെത്തിയ ടിപ്പറുകൾ റോഡിൽ മണ്ണ് അടിക്കുന്നതായി പ്രദേശവാസികൾ കണ്ടിരുന്നു. എന്നാൽ നേരം ഇരുട്ടിയതോടെ ടിപ്പറുകൾ ലോഡുമായി പോകുമ്പോൾ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ലോഡുമായെത്തിയ ഒരു വാഹനം തടഞ്ഞിടുകയും ചെയ്തു. റോഡിനോട് ചേർന്നുള്ള അംഗനവാടിയിലെയും, കോളനിയിലെയും കുട്ടികളുടെ ആരോഗ്യസ്ഥിതിയും, വീടുകളിലെ കിണറുകളും, സമീപത്തെ കൃഷിയിടങ്ങൾക്കു വരെ ഭീഷണിയാവുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും, നാട്ടുകാരും പ്രദേശത്ത് ഒരുമിച്ചതോടെ മാലിന്യം പൂർണ്ണമായും ഒഴിവാക്കുവാൻ കരാറുകാരൻ തീരുമാനിക്കുകയായിരുന്നു. കരാറുകാരനും, ബന്ധപ്പെട്ടവർക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മീനങ്ങാടി പോലീസിൽ പരാതിയും നൽകി.





Leave a Reply