കണ്ടെയ്ൻമെന്റ് സോണിൽ ലോക്കായ കുടുംബത്തിലെ കുഞ്ഞുവാവക്ക് വീഡിയോ ഷോപ്പിംഗിലൂടെ പെരുന്നാൾ ഉടുപ്പ്
പനമരം: കണ്ടെയ്ൻമെന്റ് സോണിൽ ലോക്കായ കുഞ്ഞുവാവക്ക് വീഡിയോ ഷോപ്പിംഗിലൂടെ പെരുന്നാൾ ഉടുപ്പ് .
കൊറോണ വ്യാപനത്തെ തുടർന്ന് നീണ്ട രണ്ട് മാസമായി ലോക്ക് ഡൗണും ഇപ്പോൾ പിന്നീട് കണ്ടെയ്ൻ മെന്റ് സോണുമായി തുടരുന്ന മാനന്തവാടിയിലെ ചൂട്ടക്കടവിലെ
മല്ലട്ടിൽ നൗഫൽ – ഷംസിയ ദമ്പതികളുടെ മകൾ ലിയാന വർധക്കാണ് നവ വ്യാപാര മേഖലയായ വീഡിയോ ഷോപ്പിംഗിലൂടെ രണ്ട് ഉടുപ്പുകൾ വീട്ടിലെത്തിയത്.
സ്വന്തമായി വാഹനമില്ലാത്ത നൗഫലിന്റെ കുടുംബം ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ വീടിന് പുറത്തു പോയിരുന്നില്ല.
ജില്ലാ ഭരണകൂടവും കൃഷി വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ഹോം ഡെലിവറി പദ്ധതിയുടെ ഭാഗമായി രണ്ട് തവണ വീട്ടു സാധനങ്ങൾ വാങ്ങി. പെരുന്നാൾ ആകുമ്പോഴേക്കും ലോക്ക് ഡൗണും കണ്ടെയ്ൻ മെന്റ് സോണും മാറുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ . തുച്ഛവരുമാനക്കാരായതിനാൽ പ്രത്യേക സാഹചര്യത്തിൽ പെരുന്നാൾ വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ കുടുംബാംഗങ്ങളെല്ലാം തയ്യാറായി. എന്നാൽ ലിയാന വർധയുടെ ആദ്യ പെരുന്നാളായതിനാൽ കുഞ്ഞുവാവയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് കുടുംബം തയ്യാറായിരുന്നില്ല.
ഹോം ഡെലിവറിയുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ചെങ്കിലും പച്ചക്കറിയും പലവ്യഞ്ജനങ്ങളും മാത്രമെ വിതരണമുള്ളൂവെന്ന് മറുപടി കിട്ടിയതോടെ ആകെ നിരാശയായി. രണ്ടാം ദിവസം വിളിച്ച് കുഞ്ഞു വാവക്ക് ഒരു ഒരു ഉടുപ്പ് മാത്രമെങ്കിലും എത്തിച്ച് തരുമോയെന്ന് ആരാഞ്ഞു. തുടർന്ന് സുഭിക്ഷ കേരളം ഹോം ഡെലിവറി സംവിധാനത്തിന്റെ കോഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ സി.വി. ഷിബുവാണ് കുഞ്ഞു ലിയാനക്ക് വേണ്ടി വീഡിയോ ഷോപ്പിംഗ് നടത്താമെന്ന വിവരം കുടുംബത്തെ അറിയിച്ചത്. വീഡിയോ കോൾ വഴി കുട്ടിയെ കടയുടമകൾക്ക് കാണിച്ച് കൊടുത്ത് ഉടുപ്പുകൾ വീഡിയോ നോക്കി വീട്ടുകാർക്ക് സെലക്ട് ചെയ്യാൻ രണ്ട് കടയുടമകളെ സമീപിച്ചെങ്കിലും ഇത്തരം കോപ്രായങ്ങൾക്ക് തങ്ങളില്ലന്നായിരുന്നു മറുപടി. പറ്റുമെങ്കിൽ പൈസ തന്ന് രണ്ട് ഉടുപ്പ് വാങ്ങി പൊയ്ക്കോ എന്ന് മറ്റൊരു കടയുടമയും പറഞ്ഞു.
ഒടുവിൽ കണിയാമ്പറ്റ വിവാൻ ബേബി കെയർ എന്ന സ്ഥാപനമാണ് രാജ്യത്തെ ആദ്യത്തെ മൾട്ടി വെൻഡർ സർവ്വീസ് ഷോപ്പിംഗ് പോർട്ടലായ കേരള ഡോട് ഷോപ്പിംഗുമായി ചേർന്ന്
വീഡിയോ ഷോപ്പിംഗിന് തയ്യാറായത്. ഉടുപ്പുകൾ കണ്ടപ്പോൾ ഒന്നിന് പകരം രണ്ടണ്ണം എടുക്കാമെന്നായി നൗഫൽ . വീഡിയോ കോൾ തുടർന്നപ്പോൾ വീണ്ടും കൺഫ്യൂഷൻ. അങ്ങനെ കുടുംബത്തിന് ഇഷ്ടപ്പെട്ട നാല് ഉടുപ്പുകളും പണമടക്കാതെ തന്നെ മാനന്തവാടിയിലെ ലിയാനയുടെ വീട്ടിലേക്ക് കൊടുത്തയക്കാൻ കടയുടമകൾ തയ്യാറായി. ലിയാനക്ക് രണ്ട് ഉടുപ്പുകൾ വീട്ടിലെത്തിച്ച് നൽകി ബാക്കി വന്ന രണ്ടണ്ണം കടയിൽ തിരിച്ചേൽപ്പിച്ചു.. പണം നൗഫൽ ഡിജിറ്റൽ പേമെന്റ് നടത്തുകയും ചെയ്തു.
Leave a Reply