April 18, 2024

പുഴയുടെ കനിവ് തേടി കന്നട മക്കൾ വീണ്ടുമെത്തി

0
Img 20210323 Wa0046.jpg
പുഴയുടെ കനിവ് തേടി കന്നട മക്കൾ വീണ്ടുമെത്തി
ജിത്തു തമ്പുരാൻ
പനമരം : കമ്പനി പുഴയുടെ   കനിവ്  തേടി കന്നട മക്കൾ ഇത്തവണയും വയനാട്ടിലെത്തി. കർണാടകയിലെ നാടോടികൾ മത്സ്യബന്ധനത്തിനായി വയനാടൻ പുഴകളെയാണ് ആശ്രയിക്കുന്നത് .
മീന മാസം ആയാൽ കബനിയിൽ മത്സ്യക്കുഞ്ഞുങ്ങൾ വളർന്നു വലുതായി വിളവെടുപ്പിന് പാകമാകും എന്ന് കർണാടകയിലെ മത്സ്യബന്ധനം ഉപജീവനമാക്കുന്ന നാടോടികൾക്ക് നന്നായിട്ടറിയാം. വള്ളിയൂർക്കാവ് ഉത്സവം തുടങ്ങുന്നതോടുകൂടി അവർ കൂടും കുടുക്കയും എടുത്ത് മക്കളെയും കൊച്ചുമക്കളെയും പറ്റുമെങ്കിൽ വളർത്തുമൃഗങ്ങളെയും അടക്കം കൂടെക്കൂട്ടി വയനാട്ടിലേക്ക് പുറപ്പെടുകയാണ് പതിവ്. കൊട്ടത്തോണികൾ ഉപയോഗിച്ച് തുഴഞ്ഞാണ് അവരുടെ മത്സ്യബന്ധനം. പുഴയ്ക്കു സമീപത്തുള്ള ഏതെങ്കിലും ഗ്രൗണ്ടുകളിൽ ടെന്റ് അടിച്ചും മറ്റുമാണ് താമസം. ആദിമകാലത്ത് ഗോത്ര യാത്രകൾ ചെയ്തതുപോലെ ഇവർ കുടുംബ യാത്ര ചെയ്യുന്നു എന്ന് മാത്രം. രക്തത്തിലെ സഞ്ചാര ത്വര തലമുറകൾ കഴിഞ്ഞിട്ടും വിട്ടുമാറിയില്ല എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.  
 കൂട്ടത്തിലെ പുരുഷന്മാരാണ് മത്സ്യബന്ധനത്തിനായി പുഴയോരത്ത് തമ്പടിക്കുക. സ്ത്രീകൾ ഭക്ഷണം പാകം ചെയ്തും കുട്ടികളെ സംരക്ഷിച്ചും കഴിഞ്ഞുകൂടുന്നു . ബാക്കി സമയത്ത് സ്ത്രീകൾ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിൽ വിറക് വെട്ട് അടക്കമുള്ള നാടൻ പണികൾക്കായി പോകും.
ഇത്തവണ പനമരം പുഴയിൽ മത്സ്യബന്ധനത്തിന് എത്തിയിട്ടുള്ളത് കർണാടക ഹുൻസൂർ ദേശത്തു നിന്നുള്ള ജഗന്നാഥൻ – ശാന്ത ദമ്പതികളും കുടുംബവുമാണ് .തുടർച്ചയായി കബനിയിൽ എത്താൻ തുടങ്ങിയിട്ട് കാലമേറെയായി എന്നും ഓർമ്മയിൽ തന്നെ 25 വർഷങ്ങൾ കടന്നുപോയി അവർ  സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളെ ഇങ്ങനെ നാടോടികളായി കൂടെ കൊണ്ടുനടന്നാൽ അവരുടെ വിദ്യാഭ്യാസം എങ്ങനെ സാധ്യമാകുമെന്ന് ചോദിച്ചപ്പോൾ കൊറോണയുടെ പ്രശ്നങ്ങൾ കഴിഞ്ഞ് അവരെ എസ്എസ്എൽസി എഴുതിച്ച് വലിയ ജോലിക്കാരാക്കണമെന്ന് എന്ന് പ്രതീക്ഷയോടെ പറഞ്ഞു .
 ചുറ്റുവട്ടത്തുള്ള ലോഡിങ് തൊഴിലാളികൾ ഇവരെക്കുറിച്ച് നല്ല മനുഷ്യരാണെന്ന് സാക്ഷ്യപ്പെടുത്തി . പോലീസും മറ്റ് അധികാരികളും താക്കീത് രൂപത്തിൽ ഞെട്ടിക്കാൻ എത്തിയില്ലെങ്കിൽ കന്നട നാടോടികൾ  കുറേക്കാലം ആ ചുറ്റുവട്ടത്ത് ഉണ്ടാകാറുണ്ട് എന്ന് അവർ പറയുന്നു .  ചുറ്റുവട്ടത്ത് മോഷണം പോലെയുള്ള  എന്ത് കുറ്റകൃത്യങ്ങൾ നടന്നാലും അധികൃതർ ഏറ്റവുമാദ്യം സംശയ കണ്ണുകളുമായി ഇത്തരം നാടോടികളെയൊക്കെയാണ് നോട്ടമിടുന്നത് എന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ലോഡിംഗ് തൊഴിലാളി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *