മൂപ്പൈനാട് ക്ഷീരോല്‍പാദക സംഘത്തിനെതിരെ കുപ്രചരണം നടത്തുന്നത് ആപഹാസ്യവും അടിസ്ഥാനരഹിതവുമെന്ന് ഭാരവാഹികൾ
കല്‍പ്പറ്റ: മൂപ്പൈനാട് ക്ഷീരോല്‍പാദക സംഘത്തിനെതിരെ കുപ്രചരണം നടത്തുന്നത് ആപഹാസ്യവും അടിസ്ഥാനരഹിതവുമെന്ന് ക്ഷീരോല്‍പാദക സഹകരണസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വിലഉറപ്പാക്കിയും സര്‍ക്കാര്‍, സര്‍ക്കാതിര സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതില്‍ നാളിതുവരെ ശ്രദ്ധിച്ചിട്ടുണ്ട്. ഇത്രയുംകാലം നടത്തിയ എല്ലാ പൊതുയോഗങ്ങളിലും ക്ഷീരവികസനവകുപ്പില്‍ നിന്നും മില്‍മയില്‍ നിന്നും ബന്ധപ്പെട്ട അധികാരികള്‍ പങ്കെടുക്കുകയും ഇവരുടെ സാന്നിദ്ധ്യത്തിലാണ് 2016-17 വര്‍ഷത്തെ പൊതുയോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തത്. പൊതുയോഗത്തിന് മുന്നോടിയായി 15ദിവസം മുന്‍പ് സംഘത്തിന്റെ 2017-18 വര്‍ഷത്തേക്കുള്ള കരട് ബജറ്റ് നിര്‍ദേശങ്ങളും ബുക്ക് രൂപത്തിലാക്കി സംഘത്തിലെ അംഗങ്ങള്‍ക്ക് വിതരണം ചെയ്തതാണ്. കണക്കുകള്‍ അതാത് സമയത്ത് ക്ഷീരവികസന വകുപ്പിനും മില്‍മക്കും സമര്‍പ്പിക്കുന്നതാണ്.
മില്‍ക്ക് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചാണ് ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വില നല്‍കുന്നത്. 2004മുതല്‍ സംഘം കണക്കുകള്‍ കൈകാര്യം ചെയ്യുന്നത് ഏകീകൃത സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ്. സെപ്റ്റംബര്‍ 23ന് നടത്തിയ പൊതുയോഗത്തില്‍ കണക്കുകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചില അംഗങ്ങള്‍ ബഹളം വക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. ക്ഷീര സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യവും സത്യന്ധവുമാണ്.
സംഘത്തിലെ മുന്‍ സെക്രട്ടറിയെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ടിരുന്നു. ഈ നടപടി ഹൈകോടതി ശരിവച്ചിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയ സംഖ്യം പിരിച്ചെടുക്കുന്നതിനുള്ള നടപടി ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതില്‍ പ്രകോപിതരായാണ് ക്ഷീരസംഘത്തിനെതിരെ കുപ്രചരണം നടത്തുന്നത്. മികച്ച പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ക്ഷീരസംഘത്തിനും ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ഒരു കൂട്ടം അംഗങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത് രാഷ്ട്രീയപ്രേരിതവും വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുമാണ്. വാര്‍ത്താസമ്മേളനത്തില്‍ മൂപ്പൈനാട് ക്ഷീരോല്‍പാദക സംഘം പ്രസിഡന്റ് പി.വി. പൗലോസ്, ഡയറക്ടര്‍ പി.പി. അസൈനാര്‍, സെക്രട്ടറി കുഞ്ഞമ്മ സ്‌കറിയ, വി.കെ. ജയരാജന്‍, തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply