കവിത -ചിന്നവീട് – ദാമോദരൻ ചീക്കല്ലൂർ
കവിത
(ദാമോദരൻ ചീക്കല്ലൂർ .
കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ
എ എസ് ഐ ആയി സേവനമനുഷ്ഠിക്കുന്നു.ഓൺലൈനായും ആനുകാലികങ്ങളിലും എഴുതുന്നു ).
ചിന്നവീട്
………………………..
ബ്രേക്കില്ലാതെ കപ്പലോടിച്ച് അയാൾ കരപറ്റി
വളച്ചെടിക്കൊള്ളെട കടന്ന്
യക്ഷിപ്പറമ്പും കടന്ന് അസമയത്താണ്
വാതിൽ മുട്ടിയത്.
അവൾ ഒറ്റക്കാവുന്ന നേരം
അയാൾ മാനം നോക്കിയും കാറ്ററിഞ്ഞും ഗണിക്കും.
പ്രതീക്ഷിച്ചതെങ്കിലും പെട്ടെന്നുള്ള വരവിൽ അവൾ
അമ്പരന്നു.
ഭൂഖണ്ഡാന്തര യാത്രയുടെ വെശർപ്പ്കൊടുത്ത് ഇരുവരും
തീറ്റ മറന്ന്
ഇരിക്കുകയും
കിടക്കുകയും ചെയ്തു.
നിമിഷങ്ങൾ കൊണ്ട് അവളും പരിചയമില്ലാത്ത
ഒരുപാട് നാടുകൾകണ്ടു.
വിട്ടിട്ടും വിട്ടിട്ടും വിടാതെ
പുലർച്ചെ ആൾപെരുമാറ്റം മുമ്പേ
പൊതിഞ്ഞു കൊടുത്ത
പറമ്പിലത്തെ നല്ല കുരുമുളകും
മഞ്ഞളും എലക്കയും
ഒക്കെയായി അയാൾ തിരിക്കും.
നേരെ വീട്ടിലെത്തണെയെന്ന് അവൾ കളിയാക്കിയപ്പോൾ ഒന്ന് പോടീയെന്ന് അടിക്കാനോങ്ങും
നേരത്തേയെത്താമെങ്കിലും വളഞ്ഞ വഴിയേ അയാൾ വൈകി വീട്ടിലെത്തി
വീട്ടിലേക്കുള്ള വഴി
അവളുടെ നാട്ടുവഴി പറിച്ചു നട്ടിട്ടുണ്ട്.
ഓള് ചിമ്മിണി വിളക്ക് തിരി കുറച്ചിട്ട്
ഇറയത്ത് കാത്തിരിപ്പാണ്
സുഗന്ധ വ്യഞ്ജന കെട്ട്
കൊടുത്ത്
സുഹൃത്ത് തന്നേച്ചതാണെന്ന്
നുണ പറയും.
ഭക്ഷണം കഴിച്ചൂന്ന് വരുത്തി കാത്തുറങ്ങിപ്പോയ മക്കളെ നോക്കി
ക്ഷീണം കൊണ്ട്
വേഗമുറങ്ങി.
അയാൾഅല്പം വളഞ്ഞെങ്കിലും വന്ന വഴിയേയാണ് വീട്ടിലേക്ക് കപ്പലോടിച്ചത്
അയാളുടെ ചുറ്റിക്കളി കണ്ടുപിടിച്ച ഏതോരുത്തൻ പറഞ്ഞ്ണ്ടാക്കിയതാണ്
ഭൂമി ഉരുണ്ടതെന്ന്.
Leave a Reply