റിസോർട്ടുടമയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂർത്തി ബിജുവും കൂട്ടാളികളും പിടിയിലായി.
റിസോർട്ടുടമയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ
കല്പറ്റ: റിസോർട്ടിൽ അതിക്രമിച്ച് കയറുകയും ഉടമയെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മൂന്നു പേർ അറസ്റ്റിൽ. വാഴവറ്റ പുത്തൻ പറമ്പിൽ അബിൻ വർഗീസ് (29), വാഴവറ്റ കടവയൽ വീട്ടിൽ ബിജു (മൂർത്തി ബിജു-42), മീനങ്ങാടി മൈലമ്പാടി പൂരപ്പറമ്പിൽ വീട്ടിൽ പി.ടി. സാബു (46) എന്നിവരാണ് അറസ്റ്റിലായത്. 2018 ഓക്ടോബർ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. വാഴവറ്റ പാക്കത്തുള്ള ലേക് വ്യൂ റിസോർട്ടിലേക്ക് അബിൻ വർഗീസ് ആയുധങ്ങളുമായി അതിക്രമിച്ച് കയറി റിസോർട്ട് ഉടമ കോഴിക്കോട് നെല്ലിക്കോട് തുമ്പുങ്കൽ ജോൺ തോമസിനെ അടിച്ചു പരിക്കേൽപ്പിക്കുകയും, വധിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. റിസോർട്ടിൽ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായി. സംഭവത്തിനുശേഷം ഒളിവിൽപ്പോയ അബിൻ വർഗീസിനെ സൈബർസെല്ലിന്റെ സഹായത്തോടെ കർണാടകയിലെ ബീച്ചിനഹള്ളിയിൽ നിന്നാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. മീനങ്ങാടി എസ്.ഐ. . എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂർത്തി ബിജു ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പോലീസിനെതിരെ ആരോപണം ഉയർന്നിരുന്നു. .
Leave a Reply