പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് മാസങ്ങൾ കഴിഞ്ഞിട്ടും തുക അനുവദിച്ച് നൽകിയില്ല
മാനന്തവാടി: കാലവർഷം അടുക്കാറായിട്ടും സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് മാസങ്ങൾ കഴിഞ്ഞിട്ടും തുക അനുവദിച്ച് നൽകിയില്ല. വീട് നിർമ്മാണം പാതിവഴിയിലായ ഗുണഭോക്താക്കൾ ദുരിതത്തിൽ
മൂന്ന് മാസം മുൻപ് കൊട്ടിഘോഷിച്ച് വീടുകളുടെ താക്കോൽദാന ചടങ്ങ് നടത്തിയെങ്കിലും ഗുണഭോക്താതാക്കൾക്ക് പണം നൽകാൻ തയ്യാറായിട്ടില്ല.
മാനന്തവാടി മുനിസിപ്പാലിറ്റിയാണ് മാസങ്ങൾ കഴിഞ്ഞിട്ടും പി.എം.എ.വൈ. പദ്ധതിയിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് പാർപ്പിടം പൂർത്തീകരിക്കാൻ ആവശ്യമായ ഫണ്ട് നൽകാതെ ബുദ്ധിമുട്ടിക്കുന്നത്.
വർഷകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വീട് നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് എന്ന് നൽകുമെന്ന് പറയാനും മുനിസിപ്പാലിറ്റി അധികൃതർ തയ്യാറാവുന്നില്ല.
സമ്പൂർണ്ണ പാർപ്പിട പദ്ധതിയിൽ മാനന്തവാടി മുനിസിപ്പാലിറ്റി 1482 വീടുകളാണ് ഗുണഭോക്താക്കളുമായി
എഗ്രിമെന്റ് വെച്ചിരിക്കുന്നത്. 60,84,00000 രൂപയാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായി വരുന്നത്.
കേന്ദ്ര വിഹിതമായി 23, 13, 00000 രൂപയും സംസ്ഥാന ഗവൺമെന്റ് വിഹിതമായി 7, 71,00000 രൂപയും. നൽകും
ബാക്കിയുള്ള 30, കോടി രൂപ മുനിസിപ്പാലിറ്റിയും കണ്ടെത്തണം .ഹഡ്കോയിൽ നിന്നും വായ്പയായി 13, 67, 40000 രൂപ അനുവദിച്ചിട്ടുണ്ട്.
ബാക്കിയുള്ള പണം എവിടെ നിന്നും കണ്ടെത്തുമെന്ന് പറയാൻ മുനിസിപ്പാലിറ്റി അധികൃതർക്ക് കഴിയുന്നില്ല.
കാലവർഷം അടുത്ത് തന്നെ തുടങ്ങുന്നതിനാൽഒട്ടുമിക്ക വീടുകളുടെയും പ്രവ്യത്തി വേഗത്തിൽ നടന്നുകൊണ്ടിരിക്കയാണ്.
വീടിന് അനുവദിക്കപ്പെട്ട തുക മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിച്ചില്ലെങ്കിലും വായ്പ വാങ്ങിയും സ്വർണ്ണ മടക്കമുള്ള പണയം വെച്ചുമാണ് പലരും വീട് നിർമ്മാണം നടത്തുന്നത്.
അഞ്ച് സെന്റ് ഭൂമി ഉള്ളവർക്കാണ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിൽ വീട് അനുവദിച്ചത്.
നിലവിലുണ്ടായിരുന്ന പഴയ വീടുകളും ഷെഡ്ഡുകളും പൊളിച്ചുമാറ്റിയാണ് ഭൂരിഭാഗം പേരും പുതിയ വീടുകളുടെ നിർമ്മാണം തുടങ്ങിയത്.ഫണ്ട് ലഭിക്കാതായതോടെ പല വീടുകളുടെയും നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കയാണ്. വർഷകാലം തുടങ്ങാനിരിക്കെ തുകകൾ സമയബന്ധിതമായി കൊടുത്താൽ മാത്രമേ നിർദ്ദനരായവർക്ക് വീട് നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കൂ എന്ന അവസ്ഥയാണുള്ളത്.
മുനിസിപ്പാലിറ്റി അധികൃതർക്ക് സമയബന്ധിതമായി കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളുടെ വിഹിതം പോലും പൂർണ്ണമായി വാങ്ങിച്ചെടുക്കാൻ കഴിഞ്ഞില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
മൂന്ന് മാസങ്ങൾക്ക് മുൻപ് മാനന്തവാടി മുനിസിപ്പാലിറ്റി കൊട്ടിഘോഷിച്ച് അൻപതിലേറെ
വീടുകളുടെ താക്കോൽദാന ചടങ്ങ് നടത്തിയിരുന്നു. മുനിസിപ്പാലിറ്റി വീട് നിർമ്മാണത്തിന് അനുവദിച്ച ഫണ്ടിന്റെ ഗഡുക്കൾ പൂർണ്ണമായും നൽകിയിരുന്നില്ല.
അന്ന് പല ഗുണഭേക്താക്കളും മുനിസിപ്പാലിറ്റിയുടെ വാക്ക് കേട്ട് പണം കടം വാങ്ങിയും മറ്റുമാണ് വീട് പണി പൂർത്തിയാക്കിയത്.
വീട് പണി പൂർത്തിയാക്കി ഗൃഹപ്രവേശനം നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും അവസാന ഗഡുവായ ഒരു ലക്ഷം രൂപ ഇത് വരെയും ഗുണഭോക്താക്കൾക്ക് നൽകിയിട്ടില്ല. എപ്പോൾ നൽകാനാകുമെന്ന് മുനിസിപ്പാലിറ്റി അധികൃതർക്ക് വ്യക്തമാക്കാനും പറ്റാത്ത അവസ്ഥയാണുള്ളത്.
കടം വാങ്ങി വീട് നിർമ്മാണം പൂർത്തിയാക്കിയവർകടം തിരിച്ചുനൽകാൻ കഴിയാതെ ദുരിതമനുഭവിക്കുകയാണ്.
ഫണ്ട് ലഭിക്കാതെ പ്രയാസപ്പെടുന്ന ഗുണഭോക്താക്കൾക്ക് വീട് പ്രവൃത്തി പൂർത്തീകരിക്കാനാവശ്യമായ നടപടികൾ കാലവർഷത്തിന് മുൻപ് സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജേക്കബ്ബ് സെബാസ്റ്റ്യൻ മാനന്തവാടി മുനിസിപ്പൽ ഭരണ സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
ചെയർമാൻ വി.ആർ.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ പി.ടി.ബിജു, കടവത്ത് മുഹമ്മദ്, കൗൺസിലർമാരായ പി.വി. ജോർജ്, മുഹമ്മദ് ആസിഫ്, ഉണ്ണിക്യഷ്ണൻ, സെക്കീനഹംസ, എന്നിവർ പ്രസംഗിച്ചു.
Leave a Reply