വസ്തുനികുതി പരിഷ്കരണത്തിന്റെ പേരിൽ പൊതുജനങ്ങളെ കബളിപ്പിക്കുന്ന മാനന്തവാടി നഗരസഭ ഭരണ സമിതിക്കെതിരെ എൽഡിഎഫ് കൗൺസിലർമാർ
മാനന്തവാടി: മാനന്തവാടി നഗരസഭ ഭരണ സമിതി വസ്തുനികുതി പരിഷ്‌കരണത്തിന്റെ പേരില്‍ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അരോപിച്ചു.നഗരസഭയിലെ കെട്ടിട നികുതി പരിഷ്‌കരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാതെ വഞ്ചിക്കുയാണ് നഗരസഭ.നിലവില്‍ പട്ടിക വര്‍ഗ വിഭാഗങ്ങളുള്‍പ്പെടെയുള്ള ആളുകള്‍ക്ക് നികുതി കുടിശിക അടക്കാനുണ്ടെന്ന ഡിമാന്‍ഡ് നോട്ടീസ് നല്‍കുകയും അല്ലാത്ത പക്ഷം ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍.
യഥാര്‍ത്ഥത്തില്‍ നഗരസഭയിലെ കെട്ടിട നികുതി പരിഷ്‌കരണം 2016 ന് ശേഷം പുതിയ കെട്ടിടങ്ങള്‍ പണിയുകയോ പഴയ കെട്ടിടത്തില്‍ മാറ്റം വരുത്തുകയോ ചെയ്ത ചെറിയ ശതമാനം വരുന്ന ആളുകള്‍ക്ക് മാത്രമേ പരിഷ്‌കരണത്തിന്റെ ഭാഗമായ വര്‍ദ്ധനവ് ഉണ്ടാകൂ. എന്നാല്‍ എല്ലാ കെട്ടിടങ്ങള്‍ക്കും നികുതി വര്‍ദ്ധിക്കുമെന്ന തെറ്റിദ്ധാരണ പരത്തുന്നതിനായി മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ കെട്ടിട ഉടമസ്ഥര്‍ക്കും വലിയ നികുതി ചുമത്തിയ നോട്ടീസുകള്‍ ജീവനക്കാരുടെ പക്കല്‍ കൊടുത്ത് വിടുകയാണ്.
മേല്‍ നോട്ടീസുകള്‍ ലഭിക്കുന്ന സാധാരണക്കാരും പട്ടിണിപ്പാവങ്ങളും ഭയാശങ്കയോടെ നഗരസഭയിലേക്കെത്തുന്നു. നോട്ടീസുമായി നൂറുകണക്കിന് ആളുകളാണ് നിത്യേന ഓഫീസിലെത്തുന്നത്. ഒരു ദിവസം മുഴുവന്‍ ക്യൂവില്‍ നിന്നാലും നികുതിയുടെ കാര്യത്തില്‍ തീരുമാനമാകാതെ മടങ്ങുകയാണ്. റവന്യൂ സെക്ഷനിലെ വിവിധ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ ഭരണ സമിതി ഇന്റര്‍വ്യൂ നടത്തുകയും 15 പേരെ താല്‍ക്കാലിക ജീവനക്കാരാക്കുന്നതിനുള്ള ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തതാണ്. എന്നാല്‍ പുതിയ ഭരണസമിതി അധികാരത്തിലേറിയ ശേഷം കെട്ടിടനികുതി സംബന്ധിച്ച കാര്യങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. പതിനാറായിരം വാസഗൃഹങ്ങളും ഏഴായിരത്തോളം വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളുമാണ് നഗരസഭയിലുള്ളത്. ഇതില്‍ തന്നെ ഭൂരിഭാഗം കെട്ടിടങ്ങളും 640 സ്‌ക്വയര്‍ ഫീറ്റില്‍ കുറവുള്ളതും നികുതി ചുമത്തേണ്ടാത്തതുമാണ്. കൂടാതെ 2000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വലിപ്പമില്ലാത്തതും ഘടനാപരമായ മാറ്റങ്ങള്‍ വരുത്താതുമായ കെട്ടിടങ്ങളുടെ നികുതി നഗരസഭ നിരക്കിലേക്ക് വര്‍ദ്ധിപ്പിക്കാന്‍ പാടില്ലാത്തതുമാണ്. 17.12.2016 ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ 171/16 നമ്പര്‍ തീരുമാനപ്രകാരമാണ് നഗരസഭയുടെ നിരക്കിലേക്ക് മാറിയിട്ടുള്ളത് ഈ നികുതി വര്‍ദ്ധനവ് നഗരസഭയായതിന് ശേഷം നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടങ്ങള്‍ മാത്രമാണ്. എന്നാല്‍ മാനന്തവാടി നഗരസഭയില്‍ ജീവനക്കാരെയുപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ നികുതി പിരിവ് നടത്തുകയാണ്. പഞ്ചായത്ത് രൂപം കൊണ്ട കാലയളവോളം പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് പോലും പുതിയ നിരക്ക് പ്രകാരം നികുതി ഈടാക്കുകയാണ് ചെയ്യുന്നത്. കൂട്ടിച്ചേര്‍ക്കലുകളോ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാത്ത കെട്ടിടങ്ങള്‍ക്ക് പരമാവധി 25% വരെയേ വര്‍ദ്ധിപ്പാനാകൂ എന്നിരിക്കേ നാലും അഞ്ചും ഇരട്ടിയാക്കുകയും 5 വര്‍ഷത്തെ നികുതി കുടിശികയെന്ന വ്യാജേന പിരിച്ചെടുക്കുകയും ചെയ്യുന്നു. ജീവനക്കാരെ സമ്മര്‍ദത്തിലാക്കി ഈ തരത്തില്‍ സാധാരണക്കാരെ പിഴിയുന്ന നടപടി നിര്‍ത്തി വെക്കണമെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്.ഇല്ലാത്ത നികുതിയുടെ പേരില്‍ നോട്ടീസ് നല്‍കുകയും ഇളവ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിക്കുകയുമാണ് ഭരണ സമിതി ചെയ്യുന്നത്. മാനന്തവാടി നഗരസഭ പഞ്ചായത്തായിരുന്ന കാലയളവില്‍ ചുമത്തിയിരുന്ന നികുതിയിന്‍മേല്‍ വലിയ തരത്തിലുള്ള വര്‍ദ്ധനവ് അങ്ങേയറ്റം ജനദ്രോഹകരമായ നടപടിയാണ് .ഈ തരത്തില്‍ ഭരണ സമിതി തീരുമാനമെടുക്കുന്നത് അംഗീകരിക്കാനാകില്ല.
ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുവാനാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്.മാനന്തവാടി നഗരസഭയില്‍ ചട്ടപ്രകാരം യോഗ നടപടികള്‍ നടക്കുന്നില്ലെന്നും ഒരുമാസം മുന്‍പ് നടന്ന യോഗത്തിന്റെ മിനുട്‌സ് പോലും ക്ലോസ് ചെയ്ത് അംഗങ്ങള്‍ക്ക് നല്‍കാതെ ചട്ടം ലംഘിക്കുകയാണ് ഈ ഭരണ സമിതി. അബ്ദുള്‍ ആസിഫ്, വി ആര്‍ പ്രവീജ്, വിപിന്‍ വേണുഗോപാല്‍, സീമന്ദിനി സുരേഷ്, ഉഷ കേളു, സിനിബാബു, ഷൈനി ജോര്‍ജ് , പി വൈ തങ്കമണി
Leave a Reply