സ്ഥാനാർത്ഥിയോട് വേദനകളും ദുഃഖങ്ങളും പങ്കുവെച്ച് തോട്ടം തൊഴിലാളികൾ
മേപ്പാടി: കൂലി വര്‍ധനവില്ലായ്മ, അമിത അധ്വാനഭാരം, ലയങ്ങളുടെ ശോച്യാവസ്ഥ എന്നിങ്ങനെ ആകുലതകളുടെ കെട്ടഴിച്ച് തോട്ടം തൊഴിലാളികള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന് മുമ്പിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ തോട്ടം മേഖലയിലെത്തിയപ്പോഴാണ് തൊഴിലാളികള്‍ പരാതിയും, പരിഭവവുമായി സിദ്ധിഖിനരുകിലെത്തിയത്. നെടുങ്കരണ, പുതിയപാടി, റിപ്പണ്‍, പുതുക്കാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലെ തേയില തോട്ടം മേഖലകളിലാണ് സിദ്ദിഖ് നേരിട്ടെത്തിയത്. തേയില തോട്ടം തൊഴിലാളികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളാണ് സ്ത്രീ തൊഴിലാളികളടക്കം കല്‍പ്പറ്റ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് മുമ്പില്‍ നിരത്തിയത്. കൂലി വര്‍ദ്ധന, പാര്‍പ്പിട പ്രശ്‌നം തുടങ്ങിയ തൊഴിലാളികള്‍ അനുഭവിക്കുന്ന പരാധീനതകള്‍ തൊഴിലാളികള്‍ പങ്കുവെക്കുകയുണ്ടായി. കൂലി വര്‍ധിപ്പിക്കുന്നതിലും, തൊഴിലാളികളുടെ ഭവന പദ്ധതി വിഷയത്തിലും, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിലും, മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവവും തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിക്ക് മുന്‍പില്‍ നിരത്തുകയുണ്ടായി. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം തേയില തോട്ടം തൊഴിലാളികള്‍ക്ക് ആനുകൂലമായ യാതൊരു പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയുണ്ടായില്ലെന്നും, തോട്ടം മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നതായും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. 600 രൂപ കൂലി വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ പിന്നീട് കബളിപ്പിക്കുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. തോട്ടങ്ങളില്‍ നിന്നും പിരിഞ്ഞ നൂറുകണക്കിന് തൊഴിലാളികള്‍ ഇന്നും ഭവന രഹിതരായ ജീവിക്കേണ്ട ദയനീയ അവസ്ഥയും തൊഴിലാളികള്‍ ഉന്നയിക്കുകയുണ്ടായി. വിവിധ സ്ഥലങ്ങളില്‍ നിരവധി തൊഴിലാളികളാണ് സ്ഥാനാര്‍ത്ഥിയെ കാണാനും, പന്തുണ നല്‍കാനുമായുണ്ടായിരുന്നത്. കല്‍പ്പറ്റയുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ തോട്ടം തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുമെന്ന് സിദ്ദിഖ് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. യു.ഡി.എഫ് നേതാക്കളായ അഡ്വ.ടി.ജെ ഐസക്, റസാഖ് കല്‍പ്പറ്റ, പി.പി ആലി, ആര്‍ ഉണ്ണികൃഷ്ണന്‍, ബി സുരേഷ്ബാബു, യഹ്‌യാഖാന്‍ തലക്കല്‍, ഉണിക്കാട് ബാലന്‍, എ.കെ റഫീഖ്, ബിജു റിപ്പണ്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
Leave a Reply