ഇന്ത്യക്കുവേണ്ടി ഇടതുപക്ഷം വിജയിക്കണം, കേരളം പ്രതിരോധത്തിലെ തുരുത്ത് ; സുഭാഷിണി അലി
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തിന്റേതു ഇന്ത്യക്കു വേണ്ടി ഇടതുപക്ഷം വിജയിക്കണം.കേരളം പ്രതിരോധത്തിന്റെ തുരതാണെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഇതാ തുടരണമെങ്കിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണം.
വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.പൗരത്വനിയമം നടപ്പാക്കില്ലെന്ന് പറഞ്ഞ സര്‍ക്കാരാണ് ഇവിടുത്തേത്. കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ റേഷന്‍ കടകളില്‍ അരിയും ഗോതമ്പും ഇല്ലാതാകും. ആളുകള്‍ പട്ടിണികിടന്ന് മരിക്കും. അസമില്‍ തോട്ടം തൊഴിലാളികളുടെ കൂലി വെറും 167 രൂപയാണ്. കേരളത്തില്‍ നല്‍കുന്നത് 404 രൂപയും. ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. തൊഴിലാളികളുടെ കൂലി 50 രൂപ വര്‍ധിപ്പിക്കുമെന്നാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അസമില്‍ ബിജെപിയുടെ പ്രചാരണം. എന്നാല്‍ നടപ്പാക്കാന്‍ പോകുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച സൗജന്യ പാചകവാതക സിലിണ്ടര്‍ പോലെയാകും ഈ പ്രഖ്യാപനവും. സ്ത്രീകള്‍ തീയൂതി വിഷമിക്കുകയാണ്. വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപനം. ഇതുകൊണ്ട് അവര്‍ക്ക് പാചകവാതകം മേടിക്കാനെങ്കിലുമാകും.
മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കുമ്പോള്‍ മുസ്ലിംലീഗ് എംപി കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കഴിക്കാന്‍ പോയതായിരുന്നു. കോവിഡ് കാലത്ത് ജനങ്ങളോടുള്ള കേരളത്തിന്റെ കരുതല്‍ മാതൃകയാണ്. കേരളീയരെ മാത്രമല്ല, ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്ന തൊഴിലാളികളെപ്പോലും അതിഥികളായാണ് കണ്ടത്. ഉത്തര്‍ പ്രദേശില്‍നിന്നുള്ള തൊഴിലാളികള്‍ കേരളത്തിലെ അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ബാഗ് നിറയെ ഭക്ഷ്യവസ്തുക്കളും വസ്ത്രവും ചെരിപ്പുമെല്ലാം നല്‍കിയാണ് കേരളസര്‍ക്കാര്‍ യാത്രയാക്കിയത്. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അനുഭവം ഇതായിരുന്നില്ല. കേരളം യുപിയെ പോലെ ആകണമെന്നാണ് അവിടുത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ വന്നുപറയുന്നത്. അവിടെ ആശുപത്രികളില്‍ ചികിത്സയില്ല. സ്‌കൂളുകളില്‍ കുട്ടികളും അധ്യാപകരുമില്ല. ക്ലാസ് റൂമുകളില്‍ പശുക്കള്‍ മേയുന്നുണ്ടാവും. ന്യൂനപക്ഷങ്ങള്‍ക്ക് ഒരു നീതിയും ലഭിക്കില്ല. പെണ്‍കുട്ടികള്‍ നിത്യേന ബലാല്‍സംഗം ചെയ്യപ്പെടുകയാണ്. ബലാല്‍സംഗം ചെയ്യുന്നവര്‍ക്കൊപ്പമാണ് യുപിയില്‍ സര്‍ക്കാരെന്നും സുഭാഷിണി അലി പറഞ്ഞു.
Leave a Reply