പ്രമുഖ നേതാക്കൾ എതിർ പാളയത്തിൽ ചേക്കേറിയിട്ടും കോട്ടം തട്ടാതെ യു.ഡി.എഫ്.
കൽപ്പറ്റ:പ്രമുഖ നേതാക്കൾ എതിർ പാളയത്തിൽ ചേക്കേറിയിട്ടും കോട്ടം തട്ടാതെ യു.ഡി.എഫ്.
കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും നേതാക്കളുടെ രാജി കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. കൽപ്പറ്റയിൽ ഐ.എൻ.ടി.യു സി ജനറൽ സെക്രട്ടറിയും ഡി.സി.സി സെക്രട്ടറിയുമായ പി.കെ അനിൽകുമാർ, ബത്തേരിയിൽ മുൻ എം.എൽ എ യും വനിതാ കമ്മീഷൻ ചെയർപേഴ്സണുമായകെ.സി റോസക്കുട്ടി ടീച്ചർ, കെ.പി. സി.സി സെക്രട്ടറി എം.എസ് വിശ്വനാഥൻ എന്നിവരാണ് പാർട്ടി വിട്ടത്.രാജി വെച്ച കെ.പി. സി.സി സെക്രട്ടറിയും ബത്തേരി നഗരസഭ യു.ഡി.എഫ് കൗൺസിലറുമായ എം.എസ് വിശ്വനാഥനെ ബത്തേരിയിൽ ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കുകയായിരുന്നു. മുതിർന്ന വനിത കോൺഗ്രസ് നേതാവ് കെ.സി റോസക്കുട്ടി ടീച്ചർ ഇടതു പക്ഷത്ത് ചേർന്ന് പരസ്യമായി ഐ.സി ബാലകൃഷ്ണനെതിരെ പ്രചരണ രംഗത്തിറങ്ങിയിരുന്നു. ഇത് ഇടതുപക്ഷം ശക്തമായ പ്രചരണയുധമാക്കിയിരുന്നു. കൽപ്പറ്റയിൽ പി.കെ അനിൽകുമാർ രാജിവെച്ച് എൽ.ജെ.ഡിയിൽ ചേരുകയും എം.വി ശ്രേയാംസ് കുമാറിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു. മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്തതിനാലാണ് പ്രമുഖർ കോൺഗ്രസ് വിട്ടത്. നിരവധി അണികളും തങ്ങളോടൊപ്പം പാർട്ടി വിട്ടുവെന്നും യു.ഡി.എഫിനെ പരാജയപ്പെടുത്തുമെന്നുമായിരുന്നു അവകാശവാദം. ഇത് ഇരുമണ്ഢലങ്ങളിലും സങ്കീർണതയുണ്ടാക്കിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചതോടെ പ്രമുഖരുടെ ചേരിമാറ്റം പാർട്ടിയിൽ വലിയ കോട്ടമുണ്ടാക്കിയില്ലെന്ന് നേതൃത്വം വിലയിരുത്തുന്നു.
Leave a Reply