മരംമുറിക്ക് അനുമതി നൽകിയ റവന്യൂ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം; പ്രകൃതി സംരക്ഷണ സമിതി
മരംമുറിക്ക് അനുമതി നൽകിയ റവന്യൂ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം; പ്രകൃതി സംരക്ഷണ സമിതി
കൽപ്പറ്റ: വയനാടിൻ്റെ വിവിധ പ്രദേശത്തെ വൻമരങ്ങൾ കൊള്ളയടിക്കാൻ കൂട്ടു നിന്ന
വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കർക്കശ നടപടികൾ സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി എന്നിവർക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതി അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
മാനന്തവാടി താലൂക്കിലെ നോട്ടിഫൈഡ് വില്ലേജായ തിരുനെല്ലി വില്ലേജിൽ ഒരു ഹെക്ടറിൽ കൂടുതലുള്ള ഭൂമിയിൽ നിന്നും മരംമുറിക്കാൻ നിയമമില്ല. വില്ലേജ് ഓഫീസറും തഹസിൽദാറും വൻ ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. കാൽവരി എസ്റ്റേറ്റിലെ റവന്യൂ ഭൂമിയിൽ നിന്നും 25 തേക്ക് മരങ്ങളും അത്ര തന്നെ വീട്ടിയും മുറിച്ചിട്ടുണ്ട്. ഈ എസ്റ്റേറ്റിൽ മിച്ചഭൂമിയോ റവന്യൂ ഭൂമിയോ നിക്ഷിപ്ത മരങ്ങളോ ഇല്ലെന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പരിശോധിച്ചാൽ വ്യക്തമാകും. എൻ ഒ സി കൊടുത്തിട്ടുള്ള ആക്കൊല്ലി, ബ്രഹ്മഗിരി എ തുടങ്ങിയ എസ്റ്റേറ്റുകളിൽ മിച്ചഭൂമിയും റവന്യൂ ഭൂമിയുമുണ്ട്. താലൂക്ക്ലാൻ്റ് ബോർഡിൽ കേസ് നിലനിൽക്കുന്നതുമാണ്.
ആലേക്കൊട് എസ്റ്റേറ്റ് സർക്കാർ കണ്ടുകെട്ടാൻ റവന്യൂ ബോർഡ് ഒന്നര വർഷം മുൻപ് ഉത്തരവിട്ടിട്ടും നടപടികൾ വൈകിപ്പിക്കുകയാണ്. തിരുനെല്ലി പഞ്ചായത്തിലെ 5000 ത്തോളം ഏക്കർ എസ്റ്റേറ്റിലെ അനേകായിരം കോടിയുടെ മരങ്ങൾ മുറിച്ചു മാറ്റാനുള്ള വൻ ലോബി വയനാട്ടിൽ പ്രവർത്തിക്കുണ്ടെന്നും പ്രകൃതി സംരക്ഷണ സമിതി പറഞ്ഞു. യോഗത്തിൽ ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ, എൻ ബാദുഷ, എം ഗംഗാധരൻ, സി എസ് ഗോപാലകൃഷ്ണൻ, എ വി മനോജ് പ്രസംഗിച്ചു.
Leave a Reply