ഇതിലും വലിയ മോട്ടിവേഷൻ വേറെന്ത്; അഞ്ചിൽ പഠനം നിർത്തിയ സയ്യിദ് സാബിത്ത് റഹ്മാനി ഇനി അധ്യാപകൻ
ഇതിലും വലിയ മോട്ടിവേഷൻ വേറെന്ത്;
അഞ്ചിൽ പഠനം നിർത്തിയ സയ്യിദ് സാബിത്ത് റഹ്മാനി ഇനി അധ്യാപകൻ
റിപ്പോർട്ട്-നിഷ മാത്യു.
മാനന്തവാടി:
വാളേരി ഗവ.ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം ഒരു മലയാളം അധ്യാപകൻ നിയമിതനായി. പക്ഷെ അതൊരു സാധാരണ അധ്യാപകനായിരുന്നില്ല. ഭാവി തലമുറക്ക് മോട്ടിവേഷനാകുന്ന വ്യതസ്തനായ വ്യക്തിത്വമായിരുന്നു അത്. സയ്യിദ് സാബിത് റഹ്മാനി എന്ന അധ്യാപകൻ്റെ ആഗ്രഹത്തിൻ്റെയും കഠിന പ്രയത്നത്തിൻ്റെയും വാശിയുടെയും പ്രതിഫലനമായിരുന്നു ഈ ഉദ്യോഗം. അഞ്ചാം ക്ലാസിൽ സ്കൂൾ പഠനം നിർത്തേണ്ടി വന്ന ഒരാൾ എങ്ങനെ പിന്നീട് അധ്യാപകനായി എന്ന് നോക്കാം.
കേരള സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിൽ ജൂൺ 15ന് സർവ്വീസിൽ പ്രവേശിച്ച 8358 അധ്യാപകരിൽ ഒരാളാണ് അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തിയ പള്ളിക്കൽ കാരക്കുനി സ്വദേശി സയ്യിദ് സാബിത്ത് റഹ്മാനി.
വാളേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായണ് ജോലിയിൽ പ്രവേശിച്ചത്.അനുകൂലമല്ലാത്ത സാഹചര്യത്തിൽ
അഞ്ചാം ക്ലാസ്സിൽ വെച്ച്സ്കൂൾ പഠനം നിർത്തേണ്ടി വന്ന സയ്യിദ് സാബിത്ത് റഹ്മാനിക്ക് തുടർന്നുള്ള പഠനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, പ്രൈവറ്റായി എഴുതി പാസായി. 2011ൽ ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് തുടർന്ന്, എം.എ മലയാളം എന്നിവ പ്രൈവറ്റായ് പഠിച്ചു പാസ്സായി. 2012 ൽ കണിയാമ്പറ്റ ബി.എഡ് കോളേജിൽ നിന്ന് ബി.എ.ഡ് മലയാളം ചെയ്തു. ഇതേ സമയം കബളക്കാട് വലിയപള്ളിയിൽ ഖത്വീബ് ആയി സേവനം ചെയ്തു. തുടർന്ന് 2015ൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതിയ എച്ച്.എസ്.എ മലയാളം പി.എസ്.സി പരിക്ഷയിൽ പാസ്സാവുകയും, അധ്യാപകരുടെ റാങ്ക് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. 2020 ഡിസംബറിൽ നിയമന ഉത്തരവ് ലഭിക്കുകയും ചെയ്തു.
2013 ൽ കെ.ടെക് നേടി. യു.ജി.സി നെറ്റ് എന്നിവയും കരസ്ഥമാക്കി. നിയമനം ലഭിക്കും വരെ വിവിധ പള്ളികളിൽ ഖത്വീബും മദ്രസ സ്വദർ മുഅല്ലിമുമായിരുന്നു. കാരക്കുനി ജുമാ മസ്ജിദിലായിരുന്നു നിയമനം ലഭിക്കും വരെ ജോലി ചെയ്തിരുന്നത്.വിദ്യാഭ്യാസ ചരിത്രത്തിൽ ഇതിന് സമാനമായ സംഭവം ഉണ്ടോ എന്ന് തന്നെ സംശയമാണ്. പള്ളിക്കൽ കാരക്കുനി പഴന്തോങ്ങിൽ പരേതനായ പൂക്കോയ തങ്ങളുടെയും കുഞ്ഞിബീവിയുടെയും മകനാണ്. റാഷിദ ബീവിയാണ് ഭാര്യ. മക്കൾ അമാന, അമീന
Leave a Reply