പുന്നശ്ശേരിയിലെ കുട്ടികൾക്കും പഠിക്കണം; ടോട്ടം റിസോഴ്‌സ് സെന്ററും പോളിടെക്‌നിക് വിദ്യാർഥികളും കൈകോർത്തു
പുന്നശ്ശേരിയിലെ കുട്ടികൾക്കും പഠിക്കണം;
ടോട്ടം റിസോഴ്‌സ് സെന്ററും പോളിടെക്‌നിക് വിദ്യാർഥികളും കൈകോർത്തു
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ പുന്നശ്ശേരി ആദിവാസി കോളനിയിലുള്ള കുട്ടികളുടെ ഓൺലൈൻ പഠനം ഇനി മുടങ്ങാതിരിക്കാൻ സന്നദ്ധ സംഘടനയായ ടോട്ടം
റിസോഴ്‌സ് സെന്ററും മീനങ്ങാടി പോളിടെക്‌നിക് കോളജിലെ വിദ്യാർഥികളും ചേർന്ന് പുന്നശ്ശേരിയിലെ പഠന കേന്ദ്രത്തിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചു.
വാളാടിന് സമീപത്തെ പുന്നശ്ശേരിയിലെ വനഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങളിലെ 22 കുട്ടികളുടെ പഠനമാണ് ഇരുട്ടിലായിരുന്നത്.
കൊവിഡ് വ്യാപനത്തെത്ത തുടർന്ന് ഓൺലൈൻ പഠനത്തിലേക്ക് മാറിയതോടെയാണ്
ഇവിടെയുള്ള കുട്ടികളുടെ പഠനം തടസ്സപ്പെട്ടത്. വൈദ്യുതി ഇല്ലാത്തതിനാൽ ഫോൺ
ചാർജ് ചെയ്യാൻ കുട്ടികൾ പ്രയാസപ്പെട്ടിരുന്നു. കുട്ടികൾക്ക് പഠിക്കാനായി
രക്ഷിതാക്കളും മറ്റ് കോളനി നിവാസികളും ചേർന്നാണ് ഇവിടെ പഠനകേന്ദ്രം നിർമിച്ചത്. പഠനകേന്ദ്രം ടോട്ടം റിസോഴ്‌സ് സെന്റർ സാമൂഹ്യ വികസന കേന്ദ്രമാക്കി
മാറ്റും. ഇതിന്റെ ഭാഗമായി പഠനകേന്ദ്രത്തിന്റെ ചുമരുകൾ സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിൽനിന്ന് വന്ന കലാകാരന്മാരുടെ സഹായത്തോടെ ആകർഷകമായ രീതിയിൽ
ചിത്രങ്ങൾ വരച്ച് മനോഹരമാക്കി. കുട്ടികളുടെ ഓൺലൈൻ പഠനം സുഗമമാക്കാൻ ടെലിവിഷനും മറ്റുസംവിധാനങ്ങളും എത്തിക്കും. വിശാലമായ ലൈബ്രറിയും സെന്ററിൽ
ഒരുക്കും. ടോട്ടം റിസോഴ്‌സ് സെന്റർ സെക്രട്ടറി ജയ്ശ്രീകുമാർ പറഞ്ഞു.
കൂടാതെ കരിയർ ഡെവലപ്മെന്റ് സെന്ററും തുടങ്ങും. ഉപരിപഠന പരിശീലനം, വിവിധ മത്സരപരീക്ഷാ പരിശീലനം എന്നിവ ഇവിടെയുണ്ടാകും. ടോട്ടം റിസോഴ്‌സ് സെന്ററിനു കീഴിൽ വയനാട് ജില്ലയിലെ വിവിധയിടങ്ങളിലായി എട്ട് കമ്യൂണിറ്റി
സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മീനങ്ങാടി പോളിടെക്‌നിക്കിലെ
ഇലക്‌ട്രോണിക്സ് ആൻഡ് ഇലക്‌ട്രിക്കൽ വിഭാഗം അവസാന വർഷ വിദ്യാർഥികളുടെ പ്രോജക്ടിന്റെ ഭാഗമായാണ് പുന്നശ്ശേരിയിലെ പഠനകേന്ദ്രത്തിൽ സോളാർ പാനൽ
സ്ഥാപിച്ചത്. ഇതിനായി 14 വിദ്യാർഥികളാണ് ഇവിടെയെത്തിയത്.
Leave a Reply