വയനാട്ടിലെ ശുദ്ധജല മത്സ്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുടെ ഗവേഷണം.
മാനന്തവാടി: ലോകത്ത് തന്നെ അപൂർവ്വയിനം ശുദ്ധജല മത്സ്യങ്ങളുണ്ടായിരുന്ന നാടാണ് വയനാട് .പരിസ്ഥിതിയിലും കാലാവസ്ഥയിലും വയനാട്ടിലുണ്ടായ മാറ്റം ഇവിടുത്തെ മറ്റ് ജീവജാലങ്ങളെ പ്രതികൂലമായി ബാധിച്ചതു പോലെ ശുദ്ധ ജല മത്സ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നിലനിൽക്കുന്ന അൻപതിലധികം വ്യത്യസ്ത ഇനം മത്സ്യങ്ങൾ ഇപ്പോൾ വയലുകളുടെയും കബനിയുടെയും നാടായ വയനാട്ടിലുണ്ട്. ഇതേ കുറിച്ച് കഴിഞ്ഞ രണ്ട് വർഷമായി ഗവേഷണം നടത്തിവരികയാണ് വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥികളായ അൽന ജോൺസണും ടി.കെ. മുഹമ്മദ് അൻഷദും.
ശുദ്ധജല മത്സ്യങ്ങളുടെ ഇനങ്ങൾ, ആവാസവ്യവസ്ഥ ,മാറ്റങ്ങൾ, പാരാസൈറ്റോളജി തുടങ്ങിയ കാര്യങ്ങളിലാണ് ഇവർ ഗവേഷണം നടത്തുന്നത്. പ്രധാനമായും വെള്ളമുണ്ട പഞ്ചായത്തിലെ ജലസ്രോ തസ്സുകയിലാണ് പഠനം നടത്തിയത്. പഠന റിപ്പോർട്ടും വിവിധ ഇനം മത്സ്യങ്ങളെയും പൊതു ജനത്തിനു മുമ്പിൽ അവതരിപ്പിച്ചപ്പോൾ വയനാട് ജില്ലാ ശാസ്ത്ര മേളയിൽ റിസർച്ച് വിഭാഗത്തിൽ ഒന്നാം സ്ഥാനവും കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ എ ഗ്രേഡും ഈ വിദ്യാർത്ഥികൾക്ക് ലഭിച്ചു. മത്സ്യങ്ങളുടെ വിശാല ലോകത്തെ കുറിച്ചു കേൾക്കുന്നവരിൽ കൗതുകവും ആവേശവും പകരുന്നതാണ് പഠന റിപ്പോർട്ട്. വയനാടിന്റെ ജൈവ – പാരിസ്ഥിതിക സംരക്ഷണത്തിനും ബോധവൽക്കരണത്തിനും ഈ പഠനം ഒരു നിമിത്തമായി തീരുമെന്നാണ് ഇവരുടെ പ്രതീക്ഷ. വയനാട്ടിലെ ശുദ്ധജല മത്സ്യങ്ങളെ കുറിച്ച് ഗഹനമായ പഠനം ആവശ്യമാണന്നും അൽനയും മുഹമ്മദ് അൻഷദും പറഞ്ഞു.
Leave a Reply