കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്.
വയനാട് ജില്ലയിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ രണ്ട് ആസാം സ്വദേശികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
വയറിളക്കം, ചർദ്ദി, വരണ്ട വായ, രക്തസമ്മർദം കുറയുക, ഹൃദയമിടിപ്പ് കൂടുക എന്നിവയാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ.
വയറിളക്കവും ഛർദിയും മൂലം ശരീരത്തിലെ ജലാംശം ക്രമാതീതമായി നഷ്ടപ്പെട്ട് കോളറ മാരകമാകാം. വീട്ടിൽ ലഭ്യമായ പാനീയങ്ങൾ ആരോഗ്യ പ്രവർത്തകരിൽ നിന്നും ആശ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന ഓ ആർ എസ് തുടങ്ങിയവ നിർദ്ദേശാനുസരണം കഴിക്കുന്നതുമൂലം നിർജലീകരണം തടയാൻ സാധിക്കും
കോളറ രോഗിയിൽ നിന്ന് മലത്തിലൂടെ പുറത്തു വരുന്ന രോഗാണുക്കൾ മറ്റുള്ളവർ കഴിക്കുന്ന ഭക്ഷണത്തിലും, കുടിവെള്ളത്തിലും കലരുന്നത് മൂലമാണ് രോഗം പകരുന്നത്.
എല്ലാ കുടിവെള്ള സ്രോതസ്സുകളും സൂപ്പർ ക്ലോറിനേഷൻ നടത്തുക.
പാചകത്തിനും പാത്രം കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
ആഹാരസാധനങ്ങൾ ഈച്ച കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുക.
ആഹാരത്തിന് മുൻപും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.
ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ കുടിക്കുവാൻ നൽകുന്ന ചൂടുവെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്.
ഐസ്, സിപ്പപ് തുടങ്ങിയവ നിർമിക്കുന്നതിനു ശുദ്ധജലം മാത്രം ഉപയോഗിക്കുക
.
പരിസരശുചിത്വം, വ്യക്തി ശുചിത്വം പാലിക്കുക.





Leave a Reply