കുറുവ: ഡി.വൈ.എഫ്.ഐ.യുടെ സമരം റിസോർട്ട് മാഫിയയുടെ ഒത്താശയോടെയെന്ന് എ.ഐ.വൈ.എഫ്.
കല്പറ്റ-കുറുവ ദ്വീപ് സന്ദര്‍ശനത്തിനു ബാധകമാക്കിയ അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തുന്ന സമരത്തിനു സി.പി.ഐയുടെ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫിന്റെ വിമര്‍ശനം. കുറുവ ദ്വീപുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുവരുന്ന സമരങ്ങള്‍ റിസോര്‍ട്ട് മാഫിയയുടെ ഒത്താശയോടെയാണെന്ന് എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യുട്ടീവ് കുറ്റപ്പെടുത്തി. കുറുവ ദ്വീപില്‍ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സന്ദര്‍ശകരുടെ എണ്ണം നാനൂറായി പരിമിതപ്പെടുത്തിയതിനെതിരെ ഡി.വൈ.എഫ്.ഐ പയ്യമ്പള്ളി മേഖല കമ്മിറ്റി മാനന്തവാടിയില്‍ വടക്കേവയനാട് ഡി.എഫ.്ഒയുടെ കാര്യാലയത്തിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ പശ്ചാത്തലത്തിലാണ് എ.ഐ.വൈ.എഫ് നിലപാട് വ്യക്തമാക്കിയത്.
പാരിസ്ഥിതിക പ്രാധാന്യമുള്ള കുറുവ ദ്വീപില്‍ ടൂറിസം നിയന്ത്രണവിധേയമായിരിക്കണം. തത്പര കക്ഷികളുടെയും റിസോര്‍ട്ട് മാഫിയയുടെയും സ്വാധീനത്തിനു വഴങ്ങി ചിലര്‍ നടത്തുന്ന സമരം ആശാസ്യമല്ല. കുറുവ ദ്വീപും സമീപത്തെ ആനത്താരയും സംരക്ഷിക്കപ്പെടണം. അനിയന്ത്രിത ടൂറിസം ദ്വീപിലും പരിസരങ്ങളിലും മാലിന്യം അടിയുന്നതിനു കാരണമാകും. വരുമാനം മാത്രം മുന്നില്‍ക്കണ്ട് ദ്വീപില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്കുന്നതിനു അധികൃതര്‍ കൂട്ടുനില്‍ക്കരുത്. ദ്വീപില്‍ പ്രവേശത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലാക്കണം. ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പരിസ്ഥിതി സൗഹൃദ വികസനവും ടൂറിസവുമാണ് നടപ്പിലാക്കേണ്ടതെന്ന് എക്സിക്യുട്ടീവ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്‍.ഫാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനു ഐസക്, ലെനി സ്റ്റാന്‍സ് ജേക്കബ്, രജിത് കമ്മന, സന്ധ്യ വിനോദ്, മഹേഷ് പനമരം എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply