വയനാട് റയിൽവേ:സര്‍ക്കാര്‍ വാദം സംശയാസ്പദമെന്ന് പി.സി. തോമസ്
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേയുടെ ഡിപിആര്‍ തയാറാക്കുന്നതിനു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനു(ഡിഎംആര്‍സി) അനുവദിക്കാന്‍ തീരുമാനിച്ച തുക കൈമാറാത്തതിനു കാരണമായി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങള്‍ സംശയാസ്പദമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ കേന്ദ്ര നിയമ സഹമന്ത്രിയുമായ അഡ്വ.പി.സി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയില്‍പാത കടന്നുപോകേണ്ട ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെ സര്‍വേ നടത്താന്‍ കര്‍ണാടക അനുമതി നല്‍കാത്തിനാലാണ് ഡിഎംആര്‍സിക്കു പണം നല്‍കാത്തതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. റെയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലെ തടസം നീക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനുസരിച്ച സര്‍ക്കാര്‍ നല്‍കിയ മറുപടിയിലായിലാണ് സര്‍വേയ്ക്കു തടസം കര്‍ണാടകയാണെന്ന് അറിയിച്ചത്. ബന്ദിപ്പര കടുവാസങ്കേതം ഒഴിവാക്കി നഞ്ചന്‍ഗോഡിനെ വയനാടു വഴി നിലമ്പൂരുമായി ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിയെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഡിഎംആര്‍സി അങ്ങനെ ചെയ്തില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുകയുണ്ടായി. എന്നാല്‍ ഇതിനു ഉപോദ്ബലകമായ തെളിവുകളോ രേഖകളോ കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയിട്ടില്ല. എന്നിരിക്കെ കേരള സര്‍ക്കാരിന്റെ വാദം സംശയത്തിന്റെ നിഴലിലാണ്. വയനാട് റെയില്‍വേ സംബന്ധിച്ച കേസ് കോടതി വീണ്ടും പരിഗണിക്കുന്ന ജനുവരി മൂന്നിനു കര്‍ണാടക സര്‍ക്കാരിനെയും കക്ഷി ചേര്‍ക്കണമെന്നും സര്‍ക്കാര്‍ വാദം ശരിയാണോ എന്നു പരിശോധിക്കണമെന്നും അഭ്യര്‍ഥിക്കും.
നിലമ്പൂര്‍-നഞ്ചന്‍ഗോട് പാതയും മൈസൂരു-മാനന്തവാടി-തലശേരി പാതയും യാഥാര്‍ഥ്യമാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. വടക്കന്‍ ജില്ലകള്‍ക്കെന്നപോലെ തെക്കന്‍ ജില്ലകള്‍ക്കും ഗുണം ചെയ്യുന്നതാണ് രണ്ടു പാതകളും. ഇപ്പോള്‍ ചേരിതിരിഞ്ഞു പ്രവര്‍ത്തിക്കുന്ന റെയില്‍വേ ആക്ഷന്‍ കമ്മിറ്റികളെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ ശ്രമിക്കും. രണ്ട് റെയില്‍ പദ്ധതികളോടും കേന്ദ്ര സര്‍ക്കാനു എതിര്‍പ്പില്ലെന്നാണ്
കേന്ദ്ര മന്ത്രിമാരില്‍ ചിലരുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയില്‍ മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply