കുടിയേറ്റമേഖലയുടെ കുടുംബഡോക്ടറാണ് സൗജന്യ സേവനം നൽകുന്ന ഡോ: സണ്ണി
പുല്‍പ്പള്ളി: കഴിഞ്ഞ നാല് പതിറ്റാണ്ടായി കുടിയേറ്റമേഖലയുടെ കുടുംബഡോക്ടറാണ് പുല്‍പ്പള്ളി എലുവത്തിങ്കല്‍ ഡോ. സണ്ണി ജോര്‍ജ്ജ്. മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി സൗജന്യസേവനം നല്‍കുന്നുവെന്ന താണ് സണ്ണി ഡോക്ടറെ എന്നും വേറിട്ടുനിര്‍ത്തുന്നത്. സൗജന്യസേവനവുമായി ഇപ്പോഴും പുല്‍പ്പള്ളി ടൗണിലെ നിര്‍മ്മലാക്ലിനിക്കില്‍ സണ്ണി ഡോക്ടറുണ്ട്. ആദിവാസികളടക്കമുള്ള നൂറ് കണക്കിന് രോഗികള്‍ ഇന്നും സണ്ണി ഡോക്ടറുടെ സേവനത്തിനായി നിര്‍മ്മലാക്ലിനിക്കിലെത്തുന്നു. കുടിയേറ്റമേഖലയിലെ ആതുരശുശ്രൂഷാ ചരിത്രം ആരംഭിക്കുന്നത് സണ്ണിഡോക്ടറിലൂടെയാണ്. പുല്‍പ്പള്ളിയില്‍ ആദ്യമായി കിടത്തി ചികിത്സ ആരംഭിച്ചത് ഡോക്ടറായിരുന്നു. 1975-ല്‍ 30 ബെഡ്ഡുകളോട് കൂടിയ ഡോക്ടറുടെ ആശുപത്രി ഒരുകാലത്ത് കുടിയേറ്റമേഖലയുടെ ആശ്വാസമായിരുന്നു. കുടിയേറ്റമേഖലയിലെ ജീവിതം ഇന്നും മറക്കാനാവാത്ത നിരവധി ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. വൈദ്യുതിയോ, നല്ല റോഡുകളോ ഇല്ലാതിരുന്ന അക്കാലത്ത് ഏറെ പ്രയാസപ്പെട്ടായിരുന്നു വീടുകളിലും മറ്റും പോയി ചികിത്സ നടത്തിയിരുന്നത്. ആദിവാസി ഊരുകളിലും മറ്റും പകലെന്നോ, രാത്രിയെന്നോ ഭേദമില്ലാതെ പോയി പ്രസവശുശ്രൂഷയടക്കം നടത്തിയിരുന്നു. അക്കാലത്ത് സര്‍ ക്കാര്‍ ആശുപത്രികളില്‍ ഒ പി മാത്രമാണുണ്ടായിരുന്നത്. രോഗം മൂര്‍ച്ഛിച്ചാല്‍ മറ്റ് വഴികളില്ലാത്ത അവസ്ഥ. അ തി നെല്ലാം പുറമെ, ആദിവാസികളടക്കമുള്ളവര്‍ പലപ്പോഴും ഡോക്ടറുടെ ആശുപത്രിയിലെത്തിച്ചേരുക രോഗം മൂര്‍ച്ഛിച്ച് കഴിയുമ്പോഴാവും. പലരെയും ആഴ്ചകളോളം കിടത്തി ചികിത്സിക്കേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരാണെങ്കില്‍ മരുന്നുകള്‍ക്കും മറ്റും കാര്യമായി ഇളവ് നല്‍കും. അന്നും ഇന്നും പലരെയും അലട്ടുന്ന പ്രശ്‌നം ചികിത്സക്കുള്ള പണമാണ്. എന്നാല്‍ ഇത്രയും കാലത്തിനിടക്ക് ഒരിക്കല്‍ പോലും കണ്‍സള്‍ട്ടിംഗ് ഫീസ് വാങ്ങിയിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കില്ലെന്നും സണ്ണി ഡോക്ടര്‍ ഉറപ്പിച്ചുപറയുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ നിരവധി രോഗികള്‍ ഇപ്പോഴും പതിവ് തെറ്റിക്കാതെ നിര്‍മ്മലാക്ലിനിക്കിലെത്താറുണ്ട്. തൊട്ടരുകില്‍ ആശുപത്രിയുണ്ടെങ്കില്‍ പോലും ഇപ്പോഴും അവരെല്ലാമെത്തുന്നത് വിശ്വാസം കൊണ്ട് മാത്രമാണെന്ന് ഡോക്ടര്‍ പറയുന്നു. 1975 മുതല്‍ രണ്ട് പതിറ്റാണ്ടുകാലം ആശുപത്രി നടത്തിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തി. അതിന് ശേഷം പുല്‍ പ്പള്ളി ടൗണില്‍ നിര്‍മ്മലാ ക്ലി നിക് നടത്തിവരികയാണ്. പ്രായാധിക്യം അലട്ടുമ്പോഴും പതിവ് രോഗികള്‍ക്ക് വേണ്ടി മാത്രമായാണ് ഇപ്പോഴും ക്ലിനിക് നടത്തുന്നതെന്ന് സണ്ണിഡോക്ടര്‍ പറയുന്നു. പറ്റുന്നത്ര കാലം പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി ഇനിയും ക്ലിനിക്കുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറയുന്നു. തൃശ്ശൂര്‍ സ്വദേശിയായ സണ്ണിജോര്‍ജ്ജ് തൃശ്ശൂര്‍ ജെ പി എച്ച് എസ് എസിലെയും, പിന്നീട് സെന്റ്‌തോമസ് കോളജിലെയും പഠനത്തിന് ശേഷം മൈസൂര്‍ ദേവന്‍ഗിരി മെഡിക്കല്‍ കോളജില്‍ നിന്നാണ് എം ബി ബി എസ് പൂര്‍ത്തിയാക്കിയത്. പിന്നീടാണ് പുല്‍പ്പള്ളിയിലെത്തി സേവനം ആരംഭിക്കുന്നത്. സെലിനാണ് ഡോക്ടറുടെ ഭാര്യ. മധു, വിധു എന്നിവരാണ് മക്കള്‍.
Leave a Reply