നാല് വർഷത്തെ സമരം: പതിനൊന്ന് കേസുകൾ: തളരാതെ ആദിവാസി അമ്മമാർ
കൽപ്പറ്റ:
മാനന്തവാടിയിലെ ബീവറേജസ് ഔട്ട് ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാർ സബ്ബ് കലക്ടർ ഓഫീസിന് മുമ്പിൽ നടത്തിവരുന്ന സമരം നാല് വർഷം പിന്നിട്ടു.നാല് വർഷത്തിനിടെ ഇവരുടെ പേരിൽ പതിനൊന്നിലധികം കേസുകൾ കാരണം കോടതി കയറി ഇറങ്ങി ആദിവാസി അമ്മമാർ.അതെ സമയം അമ്മമാർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും ഒരു പരാതിയിൽ പോലും കേസെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ലന്നും പരാതിയുണ്ട്.
ഔട്ട് ലെറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് പയ്യംമ്പള്ളി സ്വദേശിനിയായ മാക്കയുടെയും വെള്ളിയുടെയും നേതൃത്വത്തിൽ 2016 ലാണ് സമരം ആരംഭിച്ചത്.ആദ്യം ബീവറേജ് സ് ഔട്ട് ലെറ്റിന് സമീപത്തായിരുന്നു സമരം .പിന്നീട് സബ്ബ് കലക്ടർ ഓഫീസിനു മുൻപിലേക്ക് മാറ്റുകയായിരുന്നു.ഇക്കാലമത്രയും സമരം ചെയ്ത വകയിൽ ഇവരുടെ പേരിൽ ഇതിനകം വിവിധ വകുപ്പുകളിലായി പതിനൊന്ന് കേസുകളും കാരണം സമരത്തോടൊപ്പം കോടതി കയറി നടക്കുകയാണ് ഈ വീട്ടമ്മമാർ.ഇടക്ക് ഹൈക്കോടതിയിലും പോകേണ്ടി വരുന്നുണ്ട്. കേസ് പിൻവലിക്കാൻ സർക്കാർ യാതൊരു ഇടപെടലും നടത്തുന്നില്ല.
അതെ സമയം ഇവർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും അതിനൊന്നും ഒരു പെറ്റികേസ് പോലും എടുത്തില്ലന്നാണ് ഇവരുടെ പരാതി. നീതി വേദി പ്രവർത്തകരാണ് ഇവർക്ക് വേണ്ടിയുള്ള സഹായങ്ങൾ നൽകി വരുന്നത്. ഭാരവാഹികളായ മുജീബ് റഹ്മാൻ, മുരളി തുടങ്ങിയവർ ഇവർക്ക് സഹായ സഹകരണങ്ങൾ ചെയ്തു വരുന്നു.ഒപ്പം മാനന്തവാടിയിൽ നല്ലവരായ നാല് അഭിഭാഷകരും ഇവർക്ക് വേണ്ടി കോടതിയിൽ ഹാജരാവുന്നു.അങ്ങനെ പലരുടെയുടെ സഹായത്തോടെ മുന്നോട്ട് പോകുന്ന ഈ സമരത്തിന് ഇതിനോടകം നിരവധി സംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. തളരാത്ത ആത്മവീര്യവുമായി ആദിവാസി അമ്മമാർ തങ്ങളുടെ ലക്ഷ്യം നിറവേറ്റാൻ സമരത്തോടൊപ്പം കോടതി കയറി ഇറങ്ങുകയുമാണ്.
Leave a Reply