വയനാട് ശുചീകരണ യജ്ഞത്തിൽ അര ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കും.
കൽപ്പറ്റ:
പ്രളയം ദുരിതത്തിലാഴ്ത്തിയ വയനാടിന്‍റെ മുറിവുകള്‍ മായ്ക്കാനുള്ള മഹാ യജ്ഞത്തില്‍ അരലക്ഷം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കും. ജില്ലാ ഭരണകൂടം കണക്കാക്കുന്നത് യജ്ഞത്തില്‍ ആകെ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ്. ഇതില്‍ പകുതിയാളുകളെയും അണിനിരത്തുന്നത് കുടുംബശ്രീ ആയിരിക്കും. എല്ലാ വാര്‍ഡുകളില്‍ നിന്നും ചുരുങ്ങിയത് നൂറ് പേരെ വീതം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങണമെന്ന് ജില്ലാ മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയ ശേഷം നടന്ന ശുചീകരണത്തില്‍ 40000 കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തിരുന്നു. നേരത്തെ തന്നെ കുടുംബശ്രീക്ക് കീഴിലുള്ള ഹരിത കര്‍മ സേന അംഗങ്ങള്‍ അടക്കമുള്ളവര്‍ പല തദ്ദേശ സ്ഥാപനങ്ങളിലും ശുചീകരണത്തിന് തുടക്കം കുറിച്ചിരുന്നു. ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്താപനങ്ങള്‍, വീടുകള്‍ , പൊതു ഇടങ്ങള്‍ തുടങ്ങിയവ ഇവരുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയിരുന്നു. ഇതോടനുബന്ധിച്ച് തന്നെയാണ് നാളെയും തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍,ആശാ വര്‍ക്കര്‍മാര്‍ തുടങ്ങി കുടുംബശ്രീ അംഗങ്ങളായ എല്ലാവരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇവരെ കൂടാതെ ജില്ലാ മിഷനിലെയും സി.ഡി.എസ്സിലെയും മുഴുവന്‍ ജീവനക്കാരും യജ്ഞത്തില്‍ പങ്കെടുക്കും.
ദുരിത ബാധിതര്‍ക്കുള്ള സഹായമായി ഏകദേശം 30 ലക്ഷം രുപയുടെ ഉത്പന്നങ്ങള്‍ ഇതിനകം ജില്ലാ മിഷന്‍ സി.ഡി.എസ്സുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത അറിയിച്ചു. പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് ബന്ധപ്പെട്ട ജില്ലാ മിഷനുകള്‍ ശേഖരിച്ച് എത്തിച്ചതാണ് ഇവയെല്ലാം. അരി, പല വ്യജ്ഞനങ്ങള്‍, മസാലപൊടികള്‍, തുണിത്തരങ്ങള്‍, ബേക്കറി ഉത്പന്നങ്ങള്‍, സോപ്പ്,ടോയിലറ്റ് ക്ലീനറുകള്‍, ഫ്ളോര്‍ ക്ലീനറുകള്‍, പാത്രങ്ങള്‍ തുടങ്ങി ലഭ്യമായ സാധനങ്ങള്‍ എല്ലാം ഇതിനകം കൈമാറിക്കഴിഞ്ഞു. ഇവ കുടുംബശ്രീ എ.ഡി.എസ്സുകളുടെ നേതൃത്വത്തില്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും.
Leave a Reply