മുത്തങ്ങയിൽ വൻ കുഴൽപ്പണ വേട്ട: ബസ് യാത്രക്കാരിൽ നിന്ന് 84.5 ലക്ഷം രൂപ പിടിച്ചു.
ബത്തേരി: മുത്തങ്ങയിൽ വൻ കുഴൽപ്പണ വേട്ട. ബസ് യാത്രക്കാരിൽ നിന്ന് 84.5 ലക്ഷം രൂപ പിടിച്ചു.
മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം. മജുവും സംഘവും ചേർന്ന് വാഹന പരിശോധനക്കിടെയാണ് പണം പിടി കൂടിയത്.
ഹൈദരബാദിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന KA O1 AJ 6820 എസ്.ആർ.എസ്. ട്രാവൽസ് ബസിലെ യാത്രക്കാരായ മഹാരാഷ്ട്ര സാഗ്ളി സ്വദേശികളായ ശങ്കർ വിത്തൽ ഖണ്ഡാരെ ( 23), രോഹിത് ഉമേഷ് ( 19) എന്നിവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും രേഖകളില്ലാതെ കടത്തികൊണ്ടു വന്ന 84,41,450 /- രൂപയാണ് പിടിച്ചെടുത്തത്. . ഇവർ മംഗലാപുരം ഭാഗത്ത് ജ്വല്ലറി ജീവനക്കാരാണന്നും കണ്ണൂർ കൂട്ടുപുഴ റോഡ് ബ്ലോക്കായതിനാൽ മുത്തങ്ങ വഴി വരുകയായിരുന്നുവെന്നും പണം ജ്വല്ലറി ഉടമയായ ഗണേഷ് എന്നയാൾക്ക് കൈമാറുന്നതിനായി കൊണ്ടുവരുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായതായി എക്സൈസ് അധികൃതർ പറഞ്ഞു.. പ്രതികളെയും തൊണ്ടി പണവും സുൽത്താൻ ബത്തേരി പോലീസിന് കൈമാറും.
സി.ഐ.മജു, എക്സൈസ് ഇൻസ്പെക്ടർ ബൈജു, പ്രിവന്റീവ് ഓഫീസർ, ശശികുമാർ ,സി.ഇ.ഒ. മാരായ രജിത്, ജോഷി, വനിത സി.ഇ.ഒ. മാരായ ജലജ, പ്രീജ എന്നിവരാണ് എക്സൈസ് പാർട്ടിയിലുണ്ടായിരുന്നത്.
Leave a Reply