സംവരണമുള്ള മണ്ഡലങ്ങളിൽ ഇത്തവണയുo അവഗണന
✒️അങ്കിത വേണുഗോപാൽ
കൽപ്പറ്റ: രണ്ട് സംവരണ സീറ്റ് സ്വന്തമായുള്ള വയനാട്ടിൽ കാടിൻ്റെ മക്കൾ ഒരിക്കൽ കൂടി അവഗണന സഹിക്കേണ്ടി വരുന്നു. ആരുടെ പ്രാതിനിത്യം കൊണ്ടാണോ വയനാട് സംവരണ മണ്ഡലമായത് അതിന് കാരണക്കാരായവരെ തഴയുകയാണ് വയനാട്ടിലെ മുന്നണികൾ. സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായപ്പോൾ വയനാടിന്റെ മക്കളായ ആദിവാസി വിഭാഗത്തെ പൂർണമായും അവഗണിച്ചു. മുന്നണികളിൽ ഒന്നിലും പ്രാതിനിധ്യം നൽകാത്തതിൽ ആദിവാസികളിലെ പണിയ സമുദായക്കാർ പ്രതിഷേധത്തിലാണ്. വോട്ട് ബഹിഷ്കരിച്ചോ സമുദായ പ്രതിനിധികളെ മത്സരിപ്പിക്കുകയോ വേണമെന്നാണ് സമുദായനേതാക്കളുടെ ആവശ്യം. എന്നാൽ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും പണിയ സമുദായക്കാരെയും സ്വതന്ത്രരായിമത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഇവർക്ക് കേരള പണിയ സമാജം, ആദിവാസി ഗോത്രമഹാസഭ, കേരള ആദിവാസി ഐക്യവേദി തുടങ്ങിയ സംഘടനകളുടെ പിന്തുണയുണ്ട്.
അതുകൊണ്ടുതന്നെ ഇവരുടെ തീരുമാനം സമുദായത്തിന്റെ മുന്നേറ്റവുമാണ്. സമുദായത്തിലെ ആളുകളെ മൂന്ന് മണ്ഡലങ്ങളിലും മത്സരിച്ചേക്കും എന്നുള്ളതും സൂചനയുണ്ട്. ഇവരുടെ സമുദായത്തോട് അവഗണന തുടരുന്നത് തടയിടാനാണ് ഇങ്ങനൊരു തിരുമാനമെന്ന്സമുദായ തലവർ പറയുന്നു.
എല്ലാ തെരഞ്ഞെടുപ്പുകളിലും കുറുമ, കുറിച്യാ സമുദായ അംഗങ്ങൾ മാത്രമാണ് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്. ഈയൊരു രീതിയിൽ ഇത്തവണയും മാറ്റം വന്നിട്ടില്ല എന്നും അവർ പറയുന്നു. മാനന്തവാടിയിൽ മുൻ എംഎൽഎ ആയിരുന്ന ഒ ആർ കേളു ആണ് ഇത്തവണത്തെയും എൽഡിഎഫ് സ്ഥാനാർഥി, കൂടാതെ ഇദ്ദേഹത്തിന് എതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയായ മുൻമന്ത്രി പി കെ ജയലക്ഷ്മിയും .രണ്ട് പേരുംസംവരണ വിഭാഗമായ കുറിച്ച് സമുദായത്തിൽ നിന്നുള്ളവരാണ്.
സംവരണ മണ്ഡലമായ ബത്തേരിയിലും ഇതേ സ്ഥിതിയാണുള്ളത്. യുഡിഎഫിൽ മത്സരിക്കുന്ന മുൻ എംഎൽഎ ആയ ഐ സി ബാലകൃഷ്ണനും കുറിച്യാ വിഭാഗത്തിൽ പെട്ട ആളാണ്. അതേസമയം എൽഡിഎഫ് സ്ഥാനാർത്ഥിയായ എം എസ് വിശ്വനാഥനും കുറുമ വിഭാഗത്തിൽ പെട്ട അംഗമാണ്.
കൽപ്പറ്റയിൽ ജനറൽ സീറ്റുകൾ ആയതിനാൽ തങ്ങൾക്ക് മത്സരിക്കാൻ സാധിക്കില്ല എന്നതും സമുദായക്കാർ പറയുന്നു
തങ്ങളോട് കാണിക്കുന്ന ഇത്തരത്തിലുള്ള അവഗണന സമുദായത്തോട് കാണിക്കുന്ന വലിയൊരു അവഗണന ആണെന്നും സമുദായക്കാരെ അപമാനപ്പെടുത്തുന്നതാണെന്നും പണിയ സമുദായത്തിലെ പ്രവർത്തകർ പറയുന്നു. സമൂഹത്തിൽ ഉയർന്നു നിൽക്കുന്ന സംവരണ വിഭാഗക്കാർആണ് കുറിച്യ, കുറുമ എന്നും ഈ സമുദായത്തിലെ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ ആണ് അവർ എന്നും അതുകൊണ്ടാണ് തങ്ങളെ ആരും വകവയ്ക്കാത്തതെന്നു മാണ് ഇവരുടെ ആക്ഷേപം.
പണിയ സമുദായക്കാരോട് കാണിക്കുന്ന അവഗണന പലപ്പോഴും പ്രതിഷേധത്തിൽ ഒതുങ്ങി തീരുകയാണ്. സ്ഥാനാർത്ഥിത്വത്തിൽ സാമ്പത്തികവും ജാതിയും നോക്കുന്നുവെന്ന പരാതി ഇപ്പഴും തുടരുന്നു..
Leave a Reply