തിരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരുടെ വാർത്ത സമ്മേളനം
ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ എന്നിവരുടെ വാര്‍ത്താസമ്മേളനത്തിൽ നിന്നും
വയനാട് ജില്ലയിലെ മൂന്ന് അസംബ്ലി നിയോജക മണ്ഡലങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 17- മാനന്തവാടി, 18- സുല്‍ത്താന്‍ ബത്തേരി, 19- കല്‍പ്പറ്റ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവ പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളാണ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം 12.03.2021 ന് പുറത്തു വന്നത് മുതല്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കല്‍ ആരംഭിച്ചിട്ടുണ്ട്. നാളെ (19.03.2021) ആണ് പത്രിക സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി. ഓണ്‍ലൈനായും നോമിനേഷന്‍ സമര്‍പ്പിക്കാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വരണാധികാരികള്‍ പത്രിക സ്വീകരിക്കുന്നത്. 20.03.21 ന് ശനിയാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 22.03.21 വരെ പത്രിക പിന്‍വലിക്കാം. ഇതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും.
ഏപ്രില്‍ 6 നാണ് വോട്ടെടുപ്പ്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വയനാട് ജില്ലയില്‍ വോട്ടെടുപ്പിന് സമയം നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 മണി വരെ വോട്ടെടുപ്പുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ മൂന്ന് വീതം നിയോജക മണ്ഡലങ്ങളില്‍ – ആകെ 9 നിയോജക മണ്ഡലങ്ങളില്‍ വൈകുന്നേരം 6 മണിക്ക് തന്നെ വോട്ടെടുപ്പ് അവസാനിപ്പിക്കാനാണ് ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം. ഇക്കാര്യം സമ്മതിദായകരെ ബോധവത്ക്കരിക്കേണ്ടതുണ്ട്. മെയ് 2 നാണ് വോട്ടെണ്ണല്‍.
*വോട്ടര്‍മാര്‍*
ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 6,07,068 ആണ്. 2,99,063 പുരുഷ•ാരും 3,08,005 സ്ത്രീകളും. വോട്ടര്‍ പട്ടിക പ്രകാരമുള്ള സ്ത്രീ-പുരുഷ അനുപാതം 1030 ആണ്. പുതുതായി പട്ടികയില്‍ പേര് ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയുള്ള അന്തിമ പട്ടിക നാളെ തയ്യാറാകും.
*പോളിംഗ് സ്‌റ്റേഷനുകള്‍*
576 പ്രധാന പോളിംഗ് ബൂത്തുകളും 372 ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ ആകെ 948 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടിയില്‍ 126 ഓക്‌സിലറി ഉള്‍പ്പെടെ 299 ബൂത്തുകള്‍, സുല്‍ത്താന്‍ ബത്തേരിയില്‍ 117 ഓക്‌സിലറി ഉള്‍പ്പെടെ 333 ബൂത്തുകള്‍, കല്‍പ്പറ്റയില്‍ 129 ഓക്‌സിലറി ഉള്‍പ്പെടെ 316 ബൂത്തുകള്‍ എന്നിങ്ങനെയാണുള്ളത്. ഏഴ് ബൂത്തുകള്‍ താത്ക്കാലിക നിര്‍മ്മിതികളാണ് ഒരുക്കുന്നത്.
ജില്ലയില്‍ ആകെ 346 പോളിംഗ് ലൊക്കേഷനുകളാണുള്ളത്. 8 പോളിംഗ് സ്‌റ്റേഷനുകളുള്ള 3 ലൊക്കേഷനുകളും 7 പോളിംഗ് സ്‌റ്റേഷനുള്ള 2 ഉം 6 പോളിംഗ് സ്‌റ്റേഷനുള്ള 23 ഉം 5 പോളിംഗ് സ്‌റ്റേഷനുകളുള്ള 22 ഉം ലൊക്കേഷനുകളുണ്ട്. 36 ലൊക്കേഷനുകളില്‍ 4 ഉം 44 ലൊക്കേഷനില്‍ 3 ഉം 94 ലൊക്കേഷനില്‍ 2 ഉം വീതം പോളിംഗ് സ്‌റ്റേഷനുകളുണ്ട്. ഒരു പോളിംഗ് സ്‌റ്റേഷന്‍ മാത്രമുള്ള ലൊക്കേഷനുകള്‍ 122 ആണ്. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വെള്ളം, വൈദ്യുതി, ശുചിമുറി സൗകര്യം, റാംപ് തുടങ്ങിയവ ഉറപ്പാക്കും. വോട്ടര്‍മാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പോളിംഗ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 576 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
124 ബൂത്തുകളാണ് ജില്ലയില്‍ പ്രശ്‌ന ബാധിതമായി കണ്ടെത്തിയത്. ഇവ ഉള്‍പ്പെടെ 412 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. 39 ബൂത്തുകളില്‍ വീഡിയോഗ്രഫിയും നടത്തും.
*ഉദ്യോഗസ്ഥര്‍*
മൂന്ന് മണ്ഡലങ്ങള്‍ക്കായി മൂന്ന് വരണാധികാരികളാണ് തെരഞ്ഞെടുപ്പിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത്. സഹായിയായി മൂന്ന് ഉപവരണാധികാരിളുമുണ്ട്. 68 സെക്ടര്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിക്കായി ആകെ 7504 ഉദ്യോഗസ്ഥരെയാണ് ആവശ്യമുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ ബൂത്തുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ റിസര്‍വ്വ് വിഭാഗത്തില്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെ ആവശ്യമുള്ളതിനാല്‍ അകാരണമായി ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ ആരെയും അനുവദിക്കില്ല.
മൂന്ന് ജനറല്‍ ഒബ്‌സര്‍വര്‍മാര്‍, ഒരു പൊലീസ് ഒബ്‌സര്‍വര്‍, ഒരു എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലേക്ക് നിയോഗിച്ചത്. ഇവരെ സഹായിക്കുന്നതിനായി അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരെയും മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 21 നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.
*വിവിധ സ്‌ക്വാഡുകള്‍*
തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിനായി 10 സ്റ്റാറ്റിക് സര്‍വെലന്‍സ് ടീമുകളും 9 ഫ്‌ളെയിംഗ് സ്‌ക്വാഡുകളും മൂന്ന് വീതം വീഡിയോ സര്‍വെലന്‍സ് ടീമുകലും വീഡിയോ വ്യൂയിംഗ് ടീമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് അക്കൗണ്ടിംഗ് ടീമുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
മാതൃകാ പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് 4 എം.സി.സി. സ്‌ക്വാഡുകള്‍, കണ്‍ട്രോള്‍ റൂം, സ്വീപ്, എം.സി.എം.സി, ഇ.വി.എം മാനേജ്‌മെന്റ്, മെറ്റീറിയല്‍ മാനേജ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ ടീമുകളും പ്രവര്‍ത്തിക്കുന്നു. എല്ലാ സ്‌ക്വാഡുകളും ഫീല്‍ഡില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്.
മതിയായ രേഖകള്‍ ഇല്ലാതെ വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടു വന്ന 29,63,400 ലക്ഷം രൂപയും 1,22,900 വിലമതിക്കുന്ന അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയും വിവിധ സ്‌ക്വാഡുകള്‍ ഇന്നലെ വരെ പിടിച്ചെടുത്തു.
*വോട്ടിംഗ് മെഷീന്‍*
മൂന്ന് വീതം റിസപ്ഷന്‍- കൗണ്ടിംഗ് സെന്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 948 വീതം ബാലറ്റ്- കണ്‍ട്രോള്‍ യൂണിറ്റുകളും വി.വി.പാറ്റുമാണ് ആവശ്യമുള്ളത്. ബാലറ്റ്- കണ്‍ട്രോള്‍ യൂണിറ്റുകള്‍ 1134 വീതവും വി.വി.പാറ്റുകള്‍ 1267 ഉം ജില്ലയില്‍ സ്റ്റോക്കുണ്ട്. ഇവ രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്.
*സി വിജില്‍ ആപ്പ്*
പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പാണ് സി-വിജില്‍. സിറ്റിസണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപമാണിത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന സി വിജില്‍ ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവ സമര്‍പ്പിക്കാനാകും. ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ആന്റീ ഡീഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്.
പണം, മദ്യം, ലഹരി, മറ്റ് പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വ്യാജ വാര്‍ത്തകള്‍, അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് സിവിജില്‍ സംവിധാന ത്തിലൂടെ പരാതി നല്‍കാം. പൊതുജനങ്ങള്‍ ഇത് ഉപയോഗപ്പെടുത്തണം.
ചട്ടലംഘനവുമായി ബന്ധപ്പെട്ടുളള 50 ഓളം പരാതികള്‍ സി വിജില്‍ ആപ്പ് വഴി ഇതുവരെ കണ്‍ട്രോള്‍ റൂമിലെത്തി. പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചാരണം നടത്തിയത് സംബന്ധിച്ചുളള പരാതികളാണ് ഇവയില്‍ ഏറെയും. പരാതികളിലെല്ലാം സമയബന്ധിതമായി നടപടിയെടുക്കുന്നുണ്ട്. സിവിജില്‍ വഴി ലഭിക്കുന്ന പരാതിയില്‍ 100 മിനിറ്റിനുള്ളില്‍ നടപടിയുണ്ടാകും.
*എം.സി.എം.സി*
ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് സമിതിയുടെ (എം.സി.എം.സി) അംഗീകാരം വാങ്ങണം. ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, സ്വകാര്യ എഫ്.എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാശാലകള്‍, പൊതുസ്ഥലങ്ങളിലെയും സാമൂഹ മാധ്യമങ്ങളിലെയും ഓഡിയോ-വിഷ്വല്‍ ഡിസ്‌പ്ലേകള്‍, ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്‌സ് മെസേജുകള്‍, ഇ-പേപ്പറുകള്‍ എന്നിവയിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ടതുണ്ട്. ഇതിനായി ജില്ലാതല എം.സി.എം.സിക്ക് അപേക്ഷ നല്‍കണം. തെരഞ്ഞെടുപ്പില്‍ മാധ്യമ നിരീക്ഷണത്തിനുള്ള സെല്ലും വിപുലമായ മീഡിയാ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.
*നിരീക്ഷണം ശക്തമാക്കും*
അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കും. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളായ ചാമരാജനഗര്‍, കൊടക്, മൈസൂര്‍ എന്നിവിടങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഓഫീസര്‍മാര്‍, സ്റ്റാറ്റിക് സര്‍വ്വെയിലന്‍സ് ടീം, ഫ്ലൈയിംഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം ഉറപ്പാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്കുള്ള കാട്ടുവഴികളിലും നിരീക്ഷണമുണ്ട്.
മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങും ഉറപ്പാക്കും. കര്‍ണാകയിലെ ഇഞ്ചി, കാപ്പി കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള പ്രത്യേകിച്ച് ആദിവാസി മേഖലയിലുള്ള ജില്ലയിലെ കര്‍ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭ്യമാക്കുന്നതിനായി ഏപ്രില്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ അവധി നല്‍കണമെന്ന ആവശ്യം യോഗത്തില്‍ പരിഗണിച്ചിട്ടുണ്ട്.
*പോസ്റ്റല്‍ ബാലറ്റ്*
ഭിന്നശേഷിക്കാര്‍, കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, 80 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, അവശ്യ സര്‍വീസ് വിഭാഗത്തില്‍പെട്ടവര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഇതുപ്രകാരം ജില്ലയില്‍ ഓരോ വിഭാഗത്തിലും ലഭിച്ച അപേക്ഷകളും പോസ്റ്റല്‍ ബാലറ്റിന് യോഗ്യരായവരുടെ എണ്ണവും ഇതുപ്രകാരമാണ്. (ബ്രാക്കറ്റില്‍ യോഗ്യരായവര്‍).
കല്‍പ്പറ്റ- ഭിന്നശേഷി വിഭാഗം- 671 (465), 80 നു മുകളില്‍ പ്രായമുള്ളവര്‍- 1841 (1707), കോവിഡ് നിരീക്ഷണത്തിലുള്ളവര്‍- 55 (19), അവശ്യ സര്‍വീസ് വിഭാഗത്തില്‍പെട്ടവര്‍- 227 (227)
സുല്‍ത്താന്‍ ബത്തേരി- ഭിന്നശേഷി വിഭാഗം- 1572 (378), 80 നു മുകളില്‍ പ്രായമുള്ളവര്‍ 3693 (2254), കോവിഡ് നിരീക്ഷണത്തിലുള്ളവര്‍- 196 (156), അവശ്യ സര്‍വീസ് വിഭാഗത്തില്‍പെട്ടവര്‍- 410
മാനന്തവാടി- ഭിന്നശേഷി വിഭാഗം- 2158, 80 നു മുകളില്‍ പ്രായമുള്ളവര്‍ 447, കോവിഡ് നിരീക്ഷണത്തിലുള്ളവര്‍- 22, അവശ്യ സര്‍വീസ് വിഭാഗത്തില്‍പെട്ടവര്‍- 280.
Leave a Reply