July 15, 2026

ഫോണ്‍ ചോര്‍ത്തല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
Untitled-2021-03-04T085511.642.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഫോണ്‍ ചോര്‍ത്തല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം;

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ
സുല്‍ത്താന്‍ ബത്തേരി: ഇസ്രായേല്‍ സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാഹുല്‍ഗാന്ധി എം പി അടക്കമുള്ള പ്രമുഖ വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തിയ സംഭവം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും, മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. ചാരപ്രവര്‍ത്തനത്തിന് സമാനമായ സംഭവമാണ് നടന്നിരിക്കുന്നത്. വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ദൂരൂഹതയുണര്‍ത്തുന്നതാണ്. പുറത്തുവന്ന വിശദാംശങ്ങള്‍ അനുസരിച്ച് ഇതിനകം തന്നെ മുന്നൂറോളം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയോ, നിരീക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാഹുല്‍ഗാന്ധി എം പിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ 2018 മുതല്‍ 2019 വരെ ചോര്‍ത്തിയെന്നാണ് വിവരം. രാജ്യം നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയും, മോദി സര്‍ക്കാര്‍ രാജ്യത്ത് രണ്ടാംതവണ അധികാരത്തില്‍ വരികയും ചെയ്ത കാലയളവായിരുന്നു ഇതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ഫോണ്‍ ചോര്‍ത്തുന്ന സമയത്ത് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കൂടിയായിരുന്നു. രാജ്യത്തെ പൗരന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണ് ഫോണ്‍ ചോര്‍ത്തലിലൂടെ നടന്നിരിക്കുന്നത്. ഫോണ്‍ചോര്‍ത്തല്‍ വിവാദം അടിസ്ഥാന രഹിതമാണെന്നാണ് ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പ്രസ്താവിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ലഘൂകരിച്ച് കാണാന്‍ പറ്റുന്ന ഒരു സംഭവമല്ല നടന്നിരിക്കുന്നത്. അതീവഗൗരവമുള്ള വിഷയമായതിനാല്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *