പഠനം നിലച്ചില്ല: 11 പേർക്ക് കരുത്തായത് തുടി അറിവുട ട്രൈബൽ ബോർഡിംഗ്
പഠനം നിലച്ചില്ല: 11 പേർക്ക് കരുത്തായത് തുടി അറിവുട ട്രൈബൽ ബോർഡിംഗ്
കൽപ്പറ്റ: സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ കൊണ്ട് ഒരു ഘട്ടത്തിൽ പഠനം നിലക്കുമെന്ന് കരുതിയ പതിനൊന്ന് ഗോത്ര വിദ്യാർത്ഥികളെ ചേർത്ത് നിർത്തി കരുത്ത് പകർന്നപ്പോൾ അവർ നേടിയത് മികച്ച വിജയം. ഏച്ചോം സർവ്വോദയ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച 11 വിദ്യാർത്ഥിനികളാണ് തങ്ങളുടെ ജീവിത രീതി തന്നെ മാറ്റിയ വിജയത്തിൻ്റെ കഥ വിവരിക്കുന്നത്.
പള്ളിക്കുന്ന് എച്ചോത്ത് പ്രവർത്തിക്കുന്ന തുടി ആദിവാസി നാട്ടറിവ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന അറിവുട എന്ന ട്രൈബൽ ബോർഡിംഗിൽ താമസിച്ചാണ് എല്ലാവരും പഠിച്ച് പരീക്ഷയെഴുതിയത്. വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിവിധ ഗോത്ര വിഭാഗങ്ങളിലെ കുട്ടികളാണിവർ. പട്ടികജാതി വിഭാഗത്തിലെ ബോയ സമുദായാംഗമായ വൈഷ്ണവി എന്ന പെൺകുട്ടി അച്ചനും അമ്മയും മരിച്ചതോടെ പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. തുടി ഡയക്ടറായിരുന്ന ഫാ. ബേബി ചാലിലിൻ്റെ ശ്രമഫലമായാണ് അറിവുടയിൽ എത്തിയത്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് വൈഷ്ണവി വിജയിച്ചത്. കൂട്ടുകാരായ പട്ടികവർഗ്ഗ വിഭാഗത്തിലെ മറ്റ് അഞ്ച് പേരും എസ്.എസ്.എൽ.സിക്ക് നല്ല മാർക്കോടെ തുടർപഠനത്തിന് അർഹരായി.
പണിയ വിഭാഗത്തിൽ നിന്നുള്ള കെ.ബി. അപർണ്ണ ഹ്യുമാനിറ്റിസിൽ അഞ്ച് എ പ്ലസ് നേടി 90 ശതമാനം മാർക്കോടെയും ബിബിഷ 83 ശതമാനം മാർക്കോടെയും വിജിന്യ 79 ശതമാനം മാർക്കോടെയും സീത 74 ശതമാനം മാർക്കോടെയും വയനാടൻ പുലയ വിഭാഗത്തിൽപ്പെട്ട ദൃശ്യ സയൻസിൽ 70 ശതമാനം മാർക്കോടെയും പ്ലസ് ടു വിജയിച്ചു. ഗോത്ര വിഭാഗത്തിൽ നിന്ന് തന്നെയുള്ള എം.ജി. അക്ഷര വാർഡനും മെൻ്ററുമൊക്കെയായി കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചപ്പോൾ സിസ്റ്റർ റാണി എഫ്.സി.സി പഠനത്തിൽ സഹായിച്ചു. ഡയറക്ടറായിരുന്ന ഫാ. ബേബി ചാലിൽ തങ്ങൾക്ക് മികച്ച ഒരു രക്ഷാകർത്താവായിരുന്നുവെന്ന് ഇവർ പറഞ്ഞു. സർക്കാരിൽ നിന്ന് ബോർഡിംഗ് ഗ്രാൻ്റ് പോലും നിഷേധിക്കപ്പെട്ടപ്പോൾ ഈശോ സഭാ വൈദികരും ചില സാമൂഹ്യ പ്രവർത്തകരുമാണ് അറിവുടക്ക് സാമ്പത്തിക പിൻബലം നൽകിയത്. ഗോത്ര ജനതയുടെ വിദ്യഭ്യാസ സാമുഹ്യ പുരോഗതിയിൽ നിർണ്ണായക സ്വാധീനമായി മാറുകയാണ് തുടിയും ഗോത്ര വിദ്യാർത്ഥികളുടെ രണ്ടാം വീടായ അറിവുട ട്രൈബൽ ബോർഡിംഗും .
Leave a Reply