മരം മുറി വിവാദം കത്തിനിൽക്കെ കോടികളുടെ വീട്ടിമരം ഉള്‍പ്പെടെ മുറിച്ചുനീക്കി
മരം മുറി വിവാദം കത്തിനിൽക്കെ
കോടികളുടെ വീട്ടിമരം ഉള്‍പ്പെടെ മുറിച്ചുനീക്കി
സുല്‍ത്താന്‍ ബത്തേരി: മരം മുറി വിവാദം കത്തി നിൽക്കെ കോടികള്‍ വില വരുന്ന വീട്ടിമരം ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ച് നീക്കി. കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറക്ക് സമീപം സര്‍വേ നമ്പര്‍ 454/14, 451/4, 450/3, 454/3, 450/2 എന്നിവയില്‍ ഉള്‍പ്പെടുന്ന മരങ്ങളാണ് മുറിച്ച് നീക്കിയത്.
2020 സെപ്തംബര്‍ 3ന് നല്‍കിയ ഉത്തരവ് പ്രകാരമാണ് മരം മുറി നടന്നത്. കോടികള്‍ വില വരുന്ന 13 വീട്ടിമരങ്ങളാണ് മുറിച്ച് മാറ്റാന്‍ ഉത്തരവ് നല്‍കിയത്. സര്‍ക്കാര്‍ ഇറക്കിയ മറ്റൊരു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം വീട്ടി മരങ്ങള്‍ മുറിച്ചത് കുറ്റകരമായി ചൂണ്ടിക്കാണിക്കപ്പെടുകയും നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് വേറെയൊരു ഉത്തരവിന്റെ മറവില്‍ വീട്ടിമരങ്ങള്‍ മുറിച്ചു നീക്കിയത്.
സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീട്ടി മരങ്ങള്‍ മുറിച്ച ഭൂ ഉടമകളുടേയും, മരങ്ങള്‍ വിലക്കെടുത്ത കച്ചവടക്കാരുടേയും പേരില്‍ കേസെടുത്ത് അറസ്റ്റടക്കമുള്ള നടപടിയുമായി മുന്നോട്ടു പോകുന്നത് വിവാദമാകുന്നതിനിടെയാണ് പുതിയ ഉത്തരവിന്റെ പേരില്‍ കൊളഗപ്പാറയിലെ മരം മുറി നടന്നത്. ഈ സ്ഥലത്ത് 13 വീട്ടി മരങ്ങള്‍ നില്‍ക്കുന്നതായി എല്‍.എ ഡപ്യൂട്ടി കളക്ടര്‍ പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിലേക്ക് നീക്കിവെച്ചിട്ടുള്ള വീട്ടി മരങ്ങള്‍ മുറിക്കാൻ ഉത്തരവിറക്കിയത്. സപ്ലൈകോയുടെ ഗോഡൗണ്‍ നിര്‍മിക്കുന്നതിനാണ് മരങ്ങള്‍ മുറിച്ച് മാറ്റുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.
വീട്ടി രാജകീയ മരങ്ങളുടെ ലിസ്റ്റില്‍ പെടുന്നതാണെന്നും മുറിക്കാന്‍ പാടില്ലെന്നും സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് സര്‍ക്കാര്‍ തന്നെ വീട്ടി മരം മുറിച്ചുനീക്കാന്‍ ഉത്തരവിടുന്നതും മുറിച്ചുമാറ്റുന്നതും. അതിനിടെ ഇങ്ങിനെയൊരു ഉത്തരവിറക്കാന്‍ അധികാരമില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മുറിച്ച മരം കൊണ്ടുപോകുന്നതിനുള്ള കടത്തുപാസ് അപേക്ഷകന് വനം വകുപ്പില്‍ നിന്നും ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. മേപ്പാടി റേഞ്ച് ഓഫീസറുടെ മേല്‍നോട്ടവും ഉണ്ടാകണം. സംസ്ഥാനത്ത് നടന്ന മരം മുറി മുഴുവന്‍ മുട്ടിലില്‍ മരം മുറിച്ചവരുടെ മേലില്‍ കെട്ടി വെക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കൊളഗപ്പാറയിലെ മരം മുറി വിവാദമായിരിക്കുന്നത്.
Leave a Reply