രാത്രി യാത്രാ നിരോധന പരിഹാരം; ബദൽപാത പദ്ധതിരേഖ നിർണയത്തില്‍ നിന്നും ദേശീയപാത അതോറിറ്റി പിന്‍മാറണം; ആക്ഷന്‍കമ്മിറ്റി
സുൽത്താൻ ബത്തേരി: ദേശീയപാത 766 ലെ രാത്രി യാത്രാ നിരോധനം പരിഹരിക്കാന്‍ കോഴിക്കോട്- മൈസൂര്‍ ദേശീയപാതക്ക് കുട്ട-ഗോണിക്കുപ്പ വഴി ബദല്‍ പാത വികസിപ്പിക്കാന്‍പദ്ധതിരേഖ നിര്‍ണയിക്കുന്ന പ്രവര്‍ത്തിയില്‍ നിന്ന് ദേശീയപാത അതോറിറ്റി പിന്‍മാറണമെന്ന് നീലഗിരി- വയനാട് എന്‍ എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടാ-ഗോണിക്കുപ്പ വഴിയുള്ള ബദല്‍പാത ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരമാവില്ല. എന്‍ എച്ച് 766വഴിതിരിച്ചുവിടാനുള്ള ചില തല്‍പ്പരകക്ഷികളുടെ ഗൂഢാലോചനയും അവിഹിത സ്വാധീനവുമാണ് ഈ നീക്കത്തിനു പിന്നിലെന്നും ആക്ഷന്‍ കമ്മിറ്റി. രാത്രിയാത്രാ നിരോധന പ്രശ്നത്തിന് പരിഹാരം കാണാനുള്ള എല്ലാ നീക്കങ്ങളെയുംഈ ഗൂഢസംഘം അട്ടിമറിക്കുകയാണ്. കുട്ട-ഗോണിക്കുപ്പ പാത വയനാട് വന്യജീവി സങ്കേതത്തിലും നാഗര്‍ഹോള രാജീവ് ഗാന്ധി ദേശീയ ഉദ്യാനത്തിലും കുടകിലെ അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളിലും കൂടി കടന്നുപോകുന്ന പാതയാണ്. എന്നാല്‍ ഇത് മറച്ചുവെക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അവിഹിതമായി സ്വാധീനിച്ച്, കര്‍ണാടക ഹൈക്കോടതിയെയും സുപ്രീം കോടതിയേയും പോലും തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല ഉത്തരവുകള്‍ നേടിയെടുക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
ഈ നീക്കങ്ങള്‍ ചെറുക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കുന്നതിന് മേല്‍പ്പാലങ്ങള്‍ നിര്‍മിച്ച് പെഞ്ച് മാതൃകയിലുള്ള പരിഹാരം കണ്ടെത്തുന്നതിന് ശക്തമായ ഇടപെടല്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. ബദല്‍പാത മാത്രമേ പരിഗണിക്കൂ എന്ന നിലപാടില്‍കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകള്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ പ്രായോഗിക പരിഹാരം എന്ന നിലയില്‍ സുല്‍ത്താന്‍ ബത്തേരി -ചിക്കബര്‍ഗി പാത ബദല്‍ പാതയായി നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് നാറ്റ്പാക് നടത്തിയ വിദഗ്ധ പഠനത്തില്‍ നിര്‍ദ്ദേശിച്ചതും സുല്‍ത്താന്‍ ബത്തേരി-ചിക്ക ബര്‍ഗി ബദല്‍ പാതയാണ്. കുട്ടാ -ഗോണിക്കുപ്പ ബദല്‍ പാതക്ക് പദ്ധതിരേഖ തയ്യാറാക്കുന്ന പ്രവര്‍ത്തി അടിയന്തരമായി നിര്‍ത്തിവെക്കാനും സുല്‍ത്താന്‍ ബത്തേരി ചിക്കബര്‍ഗി പാതയുടെ പദ്ധതി രേഖ തയ്യാറാക്കാനും ദേശീയപാത അതോറിറ്റിക്ക്‌സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കണ്‍വീനര്‍ അഡ്വ.ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, വി മോഹനന്‍, എം എം അസൈനാര്‍, പി വൈ മത്തായി, മോഹന്‍ നവരംഗ്, സംഷാദ്, സി അബ്ദുല്‍ റസാഖ്, എല്‍ദോ കുര്യാക്കോസ്, ജോസ് കപ്യാര്‍മല, ജേക്കബ് ബത്തേരി,നാസര്‍ കാസിം എന്നിവര്‍ പ്രസംഗിച്ചു
Leave a Reply