വന്യമൃഗശല്യം: ജനജീവിതം ദുരിതപൂർണ്ണമായി മുണ്ടക്കുറ്റിക്കുന്ന്.
കൽപ്പറ്റ:
പുല്‍പ്പള്ളി പഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമമായ മുണ്ടക്കുറ്റിക്കുന്നില്‍ വന്യജീവി ശല്യം വര്‍ധിച്ചു. പകല്‍ കുരങ്ങും രാത്രി ആനയും പന്നിയും മേച്ചില്‍പ്പുറമാക്കുകയാണ് മുണ്ടക്കുറ്റിയിലെ കൃഷിയിടങ്ങള്‍. സമീപകാലത്താണ് ആനശല്യം വര്‍ധിച്ചത്. കാട്ടുപന്നിശല്യം മൂലം കപ്പ, ചേന, ചേമ്പ്, കാച്ചില്‍ എന്നിവ കൃഷിചെയ്യാന്‍ കഴിയുന്നില്ല. ഭക്ഷ്യവിളകള്‍ നട്ടാലുടന്‍ പന്നികള്‍ കൂട്ടമായി എത്തി നശിപ്പിക്കുകയാണ്. തോട്ടങ്ങളില്‍ വിഹരിക്കുന്ന കുരങ്ങുകളും വന്‍നാശമാണ് വരുത്തുന്നത്. തെങ്ങും വാഴയുമാണ് കാട്ടാനകള്‍ നശിപ്പിക്കുന്നതില്‍ അധികവും. കഴിഞ്ഞ ദിവസം മേനമ്പടത്തു കുര്യന്‍, തറമച്ചേരില്‍ അന്നമ്മ, ജയിംസ് എന്നിവരുടെ കൃഷിയിടങ്ങളില്‍ ഇറങ്ങിയ ആനകള്‍ കായഫലം ഉള്ളതടക്കം നിരവധി തെങ്ങുകള്‍ നശിപ്പിച്ചു. ജയിംസിന്റെ തോട്ടത്തില്‍ മാത്രം 10 തെങ്ങുകളാണ് ചവിട്ടിയും കുത്തിയും മറിച്ചത്.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ നെയ്ക്കുപ്പ സെക്ഷന്‍ പരിധിയിലാണ് മുണ്ടക്കുറ്റിക്കുന്ന്. വന്യജീവിശല്യം മൂലം കൃഷി ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സൗജന്യറേഷന്‍ പ്രഖ്യാപിക്കണമെന്നാണ് മുണ്ടക്കുറ്റിക്കാര്‍ ആവശ്യപ്പെടുന്നത്. കൃഷിയാണ് മുണ്ടക്കുറ്റിയിലെ എല്ലാ കുടുംബങ്ങളുടെയും മുഖ്യ ഉപജീവനമാര്‍ഗം.
Leave a Reply