ലക്ഷത്തിലേറെ പേർ ഒരുമിച്ചിറങ്ങി: വയനാടിനെ സുന്ദരിയാക്കി.
കൽപ്പറ്റ:
പ്രളയജലം കയറിയിറങ്ങി മലിനമാക്കിയ വയനാടിനെ ജില്ലയ്ക്കകത്തും പുറത്തും നിന്നെത്തിയ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് കഴുകിത്തുടച്ച് വൃത്തിയാക്കി. 51932 കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ 1,13447 പേരാണ് പേരാണ് നാടൊന്നാകെ ഒരേ സമയം നടന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്. രാഷ്ട്രീയ-മത സംഘടനകളെ പ്രതിനിധീകരിച്ച് 10841 പേരും സന്നദ്ധ സംഘടനകളിൽ നിന്ന് 7440 പേരും ഓൺലൈൻ രജിസ്ട്രേഷൻ വഴി 31234 പേരും എൻ.എസ് എസ് , എൻ സി.സി, സ്റ്റുഡന്റ് പൊലീസ് വിഭാഗങ്ങളിൽ നിന്ന് 12000 പേരും ശുചീകരണത്തിനെത്തി.
രാവിലെ ഒൻപത് മണിക്ക് കലക്ടറേറ്റ് പരിസരത്തുവെച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. സി.കെ' ശശീന്ദ്രൻ എം.എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ,
ജില്ലാ കലക്ടർ എ.ആർ അജയകുമാർ, എ.ഡി.എം കെ. അജീഷ് തുടങ്ങിയവർ പങ്കെടുത്തു.
പനമരത്ത് ഒ.ആർ.കേളു എം എൽ എ നേതൃത്വം നൽകി.
പഞ്ചായത്തുകളിൽ വാർഡുതലം കേന്ദ്രീകരിച്ചാണ് ശുചീകരണം തുടങ്ങിയത്. വീടുകളും പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും കടകളുമെല്ലാം സന്നദ്ധ പ്രവർത്തകർ കഴുകിത്തുടച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂളുകളും വൃത്തി വരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ശുചീകരണത്തിന് ജനപ്രതിനിധികൾ നേതൃത്വം നൽകി. വിദ്യാർത്ഥികൾ, യുവജന സംഘടനകൾ, എൻ എസ് എസ് , സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, വ്യാപാരി വ്യവസായി സംഘടനകൾ, സർവ്വീസ് സംഘടനകൾ തുടങ്ങിയ വിഭാഗങ്ങൾ
കൈമെയ് മറന്ന് രംഗത്തിറങ്ങി.
കോളനി പ്രദേശങ്ങളുടെ ശുചീകരണത്തിന് മുന്തിയ പരിഗണനയാണ് നൽകിയിരുന്നത്.
ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കിണറുകളും കുടിവെള്ള സ്റോതസ്സുക ശുദ്ധീകരിക്കാൻ പ്രത്യേക സംഘങ്ങൾ രംഗത്തുണ്ടായിരുന്നു. ശുചീകരണത്തിൽ പങ്കെടുത്തവർക്ക് എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു. ഗംബൂട്ടുകൾ, കയ്യുറകൾ, മാസ്കുകൾ തുടങ്ങിയവയും നൽകി. ഭക്ഷണം നൽകുന്നതിൽ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പങ്കാളിയായി.
വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച ഇലക്ട്രോണിക് വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവ പഞ്ചായത്ത് എം സി എഫു കളിലാണ് സംഭരിച്ചിട്ടുള്ളത്. ഇവ ഉടനെ തന്നെ മാലിന്യ സംസ്കരണ ഏജൻസികൾക്ക് കൈമാറും.
വീടുകളിലെ വയറിംഗ് തകരാറുകൾ പരിശോധിച്ച് പരിഹാര നടപടികൾ സ്വീകരിക്കാൻ കെ.എസ് ഇ ബിയുടെ വിദഗ്ദ്ധ സംഘവും രംഗത്തുണ്ടായിരുന്നു.
ശുചീകരണത്തിൽ പങ്കെടുത്ത വോളണ്ടിയർ മാർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഉടനടി നൽകാനുള്ള സംവിധാനവും ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. പങ്കെടുത്ത ആറായിരം പേർക്ക് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഭക്ഷണം നൽകി.





Leave a Reply