അടിച്ചമർത്തപ്പെട്ടവന്റെ മൗനനൊമ്പരങ്ങൾ അരങ്ങിലെത്തിച്ച് നിരഞ്ജ്
കാഞ്ഞങ്ങാട് വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏകാഭിനയത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മീനങ്ങാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി നിരഞ്ജ്. കെ. ഇന്ദ്രന്റെ പ്രകടനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ജന്മം കൊണ്ട ജാതിയുടെയും, പരമ്പരാഗതമായ ജീവിത വൃത്തികളുടെയും പേരിൽ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട നായാടികളുടെ ജീവിതം പറയുന്ന ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' എന്ന നോവലിനാണ് നിരഞ്ജ് രംഗഭാഷ്യം നൽകിയത്.നായാടികളുടെ കുലത്തിൽ നിന്നും സിവിൽ സർവീസിലെത്തിച്ചേരുന്ന കാപ്പൻ എന്ന കഥാപാത്രം അഭിമുഖീകരിക്കുന്ന ഒരു ചോദ്യമുണ്ട്: 'ഒരു ഭാഗത്ത് ന്യായവും, മറുഭാഗത്ത് ഒരു നായാടിയും നിന്നാൽ നിങ്ങൾ ആർക്കനുകൂലമായി വിധി പറയും? ' സംശയമെന്താണു സർ, ന്യായം എന്നും നായാടിയുടെ പക്ഷത്തായിരിക്കുമെന്ന് ഉറക്കെപ്പറയുന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചാണ് ഈ മിടുക്കൻ
എ. ഗ്രേഡ് കരസ്ഥമാക്കിയത്. അധ്യാപകനായ ഹരിലാൽ ബത്തേരിയുടെ ശിക്ഷണത്തിൽ ആയിരുന്നു നിരഞ്ജ് പരിശീലനം നേടിയത്. സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗം കൂടിയായ നിരഞ്ജ് ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. മീനങ്ങാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായ
കെ. എൻ. ഇന്ദ്രന്റെയും, അധ്യാപികയും, എഴുത്തുകാരിയുമായ രമ്യ രവികുമാറിന്റെയും മകനാണ്. ബത്തേരി സബ്ജില്ലാ കലോത്സവത്തിൽ എൽ. പി വിഭാഗം മോണോആക്റ്റിൽ ഒന്നാം സ്ഥാനം നേടിയ ചിത്രാഞ്ജ് . കെ. ഇന്ദ്രൻ സഹോദരനാണ്.
Leave a Reply