സ്വകാര്യ എസ്റ്റേറ്റിൽ വൻ മരം കൊള്ള
തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലുള്ള സ്വകാര്യ എസ്റ്റേറ്റിൽ അനധികൃതമായി മരം മുറിക്കുന്നതായി ആക്ഷേപം. പരിസ്ഥിതി ലോല പ്രദേശം കൂടിയായ തിരുനെല്ലി പഞ്ചായത്തിൽ എല്ലാ നിയമ വ്യവസ്ഥകളും ലംഘിച്ചാണ് മരം മുറി നടക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക് ഡൗൺ മറവിലാണ് കോടികളുടെ മരം മുറി. 500 വർഷത്തോളം പഴക്കമുള്ള വീട്ടി മരങ്ങൾ, തേക്ക്, കുന്നി, സിൽവർ തുടങ്ങിയവയാണ് മുറിക്കുന്നത്. 100 ഏക്കർ വരുന്ന എസ്റ്റേറ്റ് വെട്ടി വെളുപ്പിക്കാനാണ് ശ്രമം. കോഫി ബോർഡിൻ്റെ ശിപാർശയുടെയും റവന്യൂ വകുപ്പിൻ്റെ എതിർപ്പില്ലാ സർട്ടിഫിക്കറ്റിൻ്റെയും ബലത്തിൽ വനം വകുപ്പിൻ്റെ അനുമതിയോടെയാണ് മരംമുറിക്കുന്നതെന്നാണ് എസ്റ്റേറ്റ് ഉടമകൾ പറയുന്നത്. എന്നാൽ എസ്റ്റേറ്റിൽ അഞ്ചേക്കർ പട്ടയമില്ലാത്ത റവന്യൂ ഭൂമിയുണ്ട്. ഈ ഭൂമിയിലെ സർക്കാർ ഉടമസ്ഥതയുള്ള തേക്കും വീട്ടിയും മുറിച്ചിട്ടുണ്ട്. കോഫി ബോർഡ് ഉദ്യോഗസ്ഥർക്ക് കാപ്പി എസ്റ്റേറ്റിലെ മരം മുറിക്കാൻ അനുമതി നൽകാൻ അധികാരമില്ല. തണൽ ക്രമീകരിക്കാൻ ശിഖരങ്ങൾ നീക്കം ചെയ്യാൻ ശുപാർശ നൽകാൻ മാത്രമെ അധികാരമുള്ളൂ.
Leave a Reply