അമിത ഭയപ്പാട് വേണ്ട: മുൻകരുതൽ വേണമെന്നും മുഖ്യമന്ത്രി.
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്:
(ഓഗസ്റ്റ് 16 വ്യാഴം പകൽ 12.00)
മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തുന്നു. വെള്ളം കയറിത്തുടങ്ങുമ്പോൾത്തന്നെ താമസം മാറാൻ ആളുകൾ ശ്രദ്ധിക്കണം. ഇന്ന് വെള്ളം കൂടുതൽ ഉയരാൻ സാധ്യതയുണ്ട്.
പെരിയാർ, ചാലക്കുടി ഭാഗങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. അവിടങ്ങളിൽ വെള്ളം ഒരു മീറ്റർ വരെ ഇന്ന് പൊങ്ങാൻ ഇടയുണ്ട്. കരകളിൽ ഉള്ളവർ ഉടൻ മാറണം.
ചാലക്കുടി പുഴയുടെ തീരത്ത് ഒരു കിലോമീറ്റർ വരെ അടുത്തുള്ളവർ ഉടൻ മാറണം. ആലുവയിൽ ഉള്ളവരും മാറണം. ഇക്കാര്യം ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
കോട്ടയം, ആലപ്പുഴ ജില്ലകളിൽ വെള്ളം ഉയരാനും നാശങ്ങൾക്കും സാധ്യതയുണ്ട്.
നാട്ടിൽ ലഭ്യമായ എല്ലാ ബോട്ടുകളും ഉപയോഗിക്കാൻ പോവുകയാണ്. കഴിയുന്നവർ മോട്ടോർ ബോട്ടുകൾ നൽകണം. ബോട്ടുകളുടെ ഇന്ധനക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ചു.
പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരോട് സംസാരിച്ചു. എല്ലാ പിന്തുണയും അവർ അറിയിച്ചു. ചീഫ് സെക്രട്ടറിയും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും വീഡിയോ കോണ്ഫറന്സിൽ സംസാരിച്ചു. NDRF കൂടുതൽ സേനയെ ഉടൻ അയക്കും. സംസ്‌ഥാനം ആവശ്യപ്പെടുന്ന കാര്യങ്ങൾ, സൈനിക സഹായം അടക്കം അനുവദിക്കും.
സൈന്യത്തിന്റെ സ്പെഷ്യൽ ഫോഴ്‌സിനെ ഉടൻ വിന്യസിക്കും. ഇതിനായുള്ള പ്രവർത്തനം തുടങ്ങി. 10 ഹെലികോപ്റ്ററുകൾ ഇപ്പോൾ ഉണ്ട്. പത്തെണ്ണം കൂടി ഉടൻ എത്തും. 52 ടീമുകൾ ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നു. കൂടുതൽ ഉടൻ എത്തും.
മറൈൻ കമണ്ടോസ് ഉടൻ എത്തും. കോസ്റ്റ് ഗാർഡിന്റെ രണ്ടു കപ്പലുകൾ സഹായിക്കും. കോസ്റ്റ്ഗാര്ഡിന്റെ കൂടുതൽ വിഭാഗങ്ങൾ ഉടൻ എത്തും. ദുരിതബാധിത സ്ഥലങ്ങളിൽ, ഭക്ഷണ പാക്കറ്റുകളും കുടിവെള്ളവും നൽകും.
മുല്ലപ്പെരിയാർ ജലനിരപ്പ് നിയന്ത്രിക്കാൻ പ്രത്യേക കമ്മിറ്റി നിലവിൽ വന്നു.
സർക്കാർ ഉദ്യോഗസ്ഥരുടെ ദുരിതാശ്വാസ സേവനം ജോലി ആയി പരിഗണിക്കും.
പി എസ് സി അഭിമുഖങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകും.
ഒറ്റപ്പെട്ടവരെ കണ്ടെത്തി രക്ഷിക്കാൻ എല്ലാ ശ്രമവും നടത്തുന്നു. റാന്നി, ആറന്മുള, കോഴഞ്ചേരി പ്രത്യേകം ശ്രദ്ധ നൽകുന്നു. ഇപ്പോൾ മതിയായ വിദഗ്ധസംഘങ്ങൾ ഉണ്ട്. ആശങ്ക വേണ്ട.
മൊബെയിൽ സേവനങ്ങൾ നിലയ്ക്കാതിരിക്കാൻ കമ്പനികളുടെ യോഗം വിളിക്കും.
അമിത ഭയപ്പാട് വേണ്ട. എന്നാൽ മുൻകരുതൽ വേണം. വെള്ളം എത്താൻ സാധ്യതയുണ്ട് എന്നു തോന്നിയാൽ മാറണം. കേന്ദ്രവും കേരളവും സഹകരിച്ചു നീങ്ങുന്നു.





Leave a Reply