April 17, 2026

കുരങ്ങുപനി: ആശങ്ക വേണ്ടെന്ന് കലക്ടർ : വയനാട്ടിൽ കണ്‍ട്രോള്‍ റൂം തുറന്നു: പനി സർവേ നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

     കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍   വയനാട്  ജില്ലയില്‍  പനി സര്‍വേ നടത്താന്‍ തീരുമാനം. കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കുരുങ്ങുപനി  അവലോകന യോഗത്തിലാണ് തീരുമാനം.   സര്‍വേ ഫലങ്ങള്‍ എല്ലാ ദിവസവും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളിലെ കുരങ്ങുപനിക്ക് സാധ്യതയുള്ള പ്രദേശങ്ങളിലാണ് പനി സര്‍വേ ആദ്യഘട്ടത്തില്‍ നടത്തുക.  രണ്ടു കേസുകളാണ് ഇതുവരെ ജില്ലയില്‍ കുരങ്ങു പനിയായ സ്ഥിരീകരിച്ചതെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. രോഗബാധിതരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. കര്‍ണാടകയിലെ ബൈരക്കുപ്പയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നാണ് കുരങ്ങുപനി പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മതിയായ എല്ലാ ചികില്‍സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണ്. പ്രതിരോധ വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ വാക്‌സിന്‍ ജില്ലയിലെത്തിക്കും. ഏതുതരം പനിയാണെങ്കിലും ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. കുരങ്ങുകള്‍ ചത്തുകിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി വിപുലമായ യോഗം ചേര്‍ന്ന് കുരങ്ങുപനിയെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കും. നാളെ  (ജനുവരി 25) സബ് കലളക്ടറുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ യോഗം ചേരും. കാട്ടില്‍ പോകുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ വാക്‌സിനെടുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, എഡിഎം കെ അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക, സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. നൂന മര്‍ജ, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍ട്രോള്‍ റൂം നമ്പര്‍: 1077, 04936 204151. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *